സൈബര്‍ കവര്‍ച്ചകളില്‍ നഷ്ടം 300 മില്യന്‍ ഡോളര്‍
Tuesday, February 17, 2015 10:05 AM IST
മോസ്കോ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായ നടന്ന വന്‍ സൈബര്‍ കവര്‍ച്ചയുടെ വിശദാംശങ്ങള്‍ റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പേഴ്സ്കി ലാബ് പുറത്തുവിട്ടു. 30 രാജ്യങ്ങളിലെ നൂറോളം ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി 300 മില്യന്‍ ഡോളര്‍ ഈയിനത്തില്‍ നഷ്ടപ്പെട്ടതായാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു തെളിവും ബാക്കിവയ്ക്കാതെ നടത്തിയ അതിവിദഗ്ധ മോഷണമാണിത്. പണം നഷ്ടമായ ബാങ്കുകളുടെ പേരുവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതിനു സുരക്ഷാ കരാറുകള്‍ അനുവദിക്കുന്നില്ലെന്നും വിശദീകരണം. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വൈറ്റ് ഹൌസ്, എഫ്ബിഐ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. നഷ്ടം കണക്കാക്കാനും സ്ഥിരീകരിക്കാനും സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍.

അതേസമയം, 300 മില്യന്‍ ഡോളറിന്റെ കവര്‍ച്ചയ്ക്കു മാത്രമാണു തെളിവുള്ളതെന്നും യഥാര്‍ഥ നഷ്ടം ഇതിലേറെയാകാനാണു സാധ്യതയെന്നും കാസ്പേഴ്സ്കി. ഇതില്‍, റഷ്യന്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയുമാണ് ഏറെയും ലക്ഷ്യം വച്ചിരിക്കുന്നത്. ജപ്പാന്‍, യുഎസ്, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ക്കും ചെറുതല്ലാത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്.

2013ല്‍ യുക്രെയ്നിലെ കീവില്‍ ഒരു എടിഎമ്മില്‍നിന്നു തനിയെ പണം പുറത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബാങ്കിലെ കംപ്യൂട്ടറുകളിലൊന്നില്‍ വൈറസ് കയറിയതാണ് ഇതിനു കാരണമെന്നു കാസ്പേഴ്സ്കി ലാബ് കണ്ടെത്തി. സൈബര്‍ മോഷ്ടാക്കള്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്താനാണു വൈറസ് ഉപയോഗിച്ചതെന്നും വ്യക്തമായി.

റഷ്യ, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ്, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു സ്വന്തം രാജ്യങ്ങളിലെ ഡമ്മി അക്കൌണ്ടുകളിലേക്കു മോഷ്ടാക്കള്‍ പണം ചോര്‍ത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍