യുക്രെയ്നില്‍ വെടിനിര്‍ത്തല്‍ കരാറായി
Thursday, February 12, 2015 10:47 AM IST
മിന്‍സ്ക്: കിഴക്കന്‍ യുക്രെയ്നില്‍ വെടനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായി. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും അവസാന വട്ട ഊര്‍ജിത ശ്രമങ്ങളിലാണു വിജയം കണ്ടത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ബലാറസിലെ മിന്‍സ്കില്‍ ഇരുവരും നടത്തിയ ചര്‍ച്ച പൂര്‍ണ വിജയമായി.

ഇതനുസരിച്ച് ഫെബ്രുവരി 15ന് (ഞായര്‍) പ്രാദേശിക സമയം അര്‍ധരാത്രി ഒന്നു മുതല്‍ കരാര്‍ പ്രാബല്യത്തിലാവും. യുദ്ധത്തിലേര്‍പ്പെട്ടിരുന്ന അംഗീകാരമില്ലാത്ത ഗ്രൂപ്പുകളെ സൈന്യത്തില്‍നിന്ന് ഒഴിവാക്കും. യുക്രെയ്നില്‍ ജീവിതം സാധാരണനിലയില്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകളുടെ വെളിച്ചത്തില്‍ നിലവിലുള്ള തടസങ്ങള്‍ എടുത്തുമാറ്റും. ഭരണഘടനയുടെ അഴിച്ചു പണി ഈ വര്‍ഷം അവസാനത്തോടെ എതിര്‍വാദികളുടെ സഹായത്തോടെ പൂര്‍ണമാകും. യുക്രെയിന്‍-റഷ്യ അതിര്‍ത്തി ഈ വര്‍ഷാവസാനത്തോടെ വേണ്ടിവന്നാല്‍ വീണ്ടും പരിശോധിക്കപ്പെടും. ഫെബ്രുവരി 17 മുതല്‍ പ്രശ്നസ്ഥലങ്ങളില്‍നിന്നു സൈന്യത്തെ പിന്‍വലിക്കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചര്‍ച്ചയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പോറോഷെങ്കോയും പങ്കെടുത്തിരുന്നു.

എന്തുവിധേനയും സമാധാനം ഉണ്ടാക്കുമെന്ന ഉറച്ച വിശ്വാസവുമായി ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ നടത്തിയ അക്ഷീണ പരിശ്രമമാണ് ഒടുവില്‍ വിജയം കണ്ടത്.

യുക്രെയ്നിലെ സംഘര്‍ഷം യൂറോപ്പിന്റെ സമാധാനത്തിനു ഭീഷണിയാണെന്നു മെര്‍ക്കല്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. റഷ്യയെ അനുകൂലിക്കുന്ന യുക്രെയിന്‍ വിമതരെ ഔദ്യോഗിക സൈന്യം ശക്തമായി നേരിടാന്‍ ശ്രമിക്കുകയാണ്.

വിഘടനവാദികളും സര്‍ക്കാര്‍ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 5400 പേരാണു കൊല്ലപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍