മുന്‍ പ്രസിഡന്റ് വൈസെക്കര്‍ക്കു ജര്‍മനി വിട നല്‍കി
Thursday, February 12, 2015 10:41 AM IST
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഫൊണ്‍ വൈസെക്കര്‍ക്കു രാജ്യം അന്ത്യ യാത്രാമൊഴി നല്‍കി. ബര്‍ലിന്‍ കത്തീഡ്രലില്‍ നടന്ന സംസ്കാര ശുശ്രൂഷയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

രാജ്യത്തിന്റെ പരമോന്നത ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടത്തിയത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 1400 ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. മുന്‍ നെതര്‍ലന്‍ഡ്സ് രാജ്ഞി ബിയാട്രിക്സ്, ഓസ്ട്രിയന്‍ പ്രസിഡന്റ് ഹെയ്ന്‍സ് ഫിഷര്‍, പോളണ്ടിന്റെ മുന്‍ പ്രസിഡന്റ് വലേസ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രസിഡന്റ് ജോവാഹിം ഗൌക്ക്, ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ധനമന്ത്രി വോള്‍ഫ്ഗാങ് ഷൊയ്ബ്ളെ അടക്കം ജര്‍മന്‍ മന്ത്രിസഭയിലെ പ്രമുഖരും പങ്കെടുത്തു.

ജര്‍മന്‍കാരുടെ മനം കവര്‍ന്ന വ്യക്തിത്വമായിരുന്നു വൈസേക്കറിന്റേത്. ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ (സിഡിയു) നോമിനിയായിട്ടാണു പ്രസിഡന്റ് സ്ഥാനത്തേക്കുയര്‍ന്നത്. 1984 മുതല്‍ 1994 വരെ രണ്ടു തവണ വൈസേക്കര്‍ ജര്‍മനിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. 1989 നവംബര്‍ 10ന് ബര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഇദ്ദേഹം, യുദ്ധാനന്തരമുള്ള ജര്‍മനിയുടെ ഏഴാമത്തെ പ്രസിഡന്റായി.

ജനഹിതത്തിനനുസരിച്ചുള്ള പല നല്ല കാര്യങ്ങള്‍ക്കും വൈസേക്കര്‍ അന്നത്തെ ചാന്‍സലറയായിരുന്ന ഹെല്‍മുട്ട് കോള്‍ മന്ത്രിസഭയ്ക്ക് ഉപദേശം നല്‍കിയിരുന്നത് സദ്ഭരണത്തിന് കാരണമായി.

1920 ഏപ്രില്‍ 15 ന് സ്റുട്ട്ഗാര്‍ട്ടില്‍ ജനിച്ച ഇദ്ദേഹം 1981 മുതല്‍ 1984 വരെ ബര്‍ലിന്‍ സിറ്റി മേയറായി സ്ഥാനം വഹിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍