അമേരിക്കന്‍ മലയാളിസമൂഹത്തിനായി വാര്‍ധക്യകാല വിശ്രമകേന്ദ്രം; 'മോഡല്‍ ഹോംസ്' ഉദ്ഘാടനം ജനുവരി 31ന്
Sunday, January 25, 2015 10:30 AM IST
ഡാളസ്: നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജന്മനാടും വീടും വിട്ട്, പഠനത്തിനും ഉപജീവനമാര്‍ഗത്തിനും മറ്റുമായി അമേരിക്കയുടെ മണ്ണില്‍ എത്തിച്ചേര്‍ന്ന മലയാളിസമൂഹത്തിന്റെ ഒന്നാംതലമുറ വാര്‍ധക്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തങ്ങളുടെ വിശ്രമജീവിതം സമാധാനപരവും സന്തോഷകരവുമാക്കാന്‍ മനസിന്റെ ഉള്ളിന്റെയുള്ളില്‍ മായാതെ കാത്തുസൂക്ഷിച്ച മോഹം സാക്ഷാത്കരിക്കപ്പെടുന്ന സന്തോഷത്തിലാണു ഡാളസിലെ വൃദ്ധദമ്പതികള്‍.

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ തങ്ങളുടെ നിസഹായാവസ്ഥ മൂലം സാധിക്കാതെ മനമുരുകി ദിനങ്ങള്‍ തള്ളി നീക്കുന്ന മക്കള്‍, മക്കളെല്ലാം വിദേശത്താണെന്നിരിക്കേ ജന്മനാട്ടില്‍ പോയി വാര്‍ധക്യകാലം കഴിച്ചു കൂട്ടാന്‍ ആഗ്രഹിച്ചിട്ടും അതിനു ധൈര്യം കൈവരിക്കുവാനാകാതെ മനസില്ലാമനസോടെ ഇവിടുത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ മനംനൊന്ത്, തങ്ങളുടെ വരുംകാലജീവിതം ഏകാന്തതയില്‍ തള്ളപ്പെടുമോയെന്ന ആശങ്കയില്‍ ജീവിക്കുന്ന മാതാപിതാക്കള്‍! ഈ സങ്കീര്‍ണ പ്രശ്നത്തിനു ഒരു പരിധിവരെ പരിഹാരമാവുകയാണു ഡാളസിലെ റോയ്സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 'കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ്'.

ഡാളസ് ഫോര്‍ട്ട് വെര്‍ത്ത് എയര്‍പോര്‍ട്ടില്‍നിന്നു 48 മൈലുകള്‍ മാത്രം അകലെയുള്ള 130 ഹൈവേയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന റോയ്സിറ്റിയില്‍ 430 ഏക്കറോളം വരുന്ന സ്ഥലത്തു രൂപപ്പെടുത്തുന്ന കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ മാതൃകാ വീടുകള്‍ ജനുവരി 31നു പൊതുജനങ്ങള്‍ക്കു സന്ദര്‍ശിക്കാനുള്ള സുവര്‍ണാവസരം ഒരുക്കിക്കൊണ്ട് ഉദ്ഘാടനം ചെയ്യുമ്പോള്‍ തീര്‍ച്ചയായും അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഒരു ചിരകാലാഭിലാഷം പൂവണിയപ്പെടുകയാണെന്നതില്‍ സംശയമില്ല.

ആദ്യകാല കുടിയേറ്റ മലയാളിസമൂഹത്തിലൊരാളും വര്‍ഷങ്ങളായി മലയാളി സമൂഹത്തിലൊരു നിറസാന്നിധ്യവും ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ യാക്കോബായ അതിഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ റവ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്കോപ്പ പദ്ധതിയുടെ അമരക്കാരനായിരിക്കുന്നതുതന്നെ പദ്ധതിയോടു ജനങ്ങള്‍ക്കുള്ള വിശ്വസനീയത വര്‍ധിപ്പിക്കുന്നു.

ഒരു റിട്ടയര്‍ ഹോം എന്നതിലുപരി ഒരു കമ്യൂണിറ്റി സെന്റര്‍ എന്ന ആശയവും ഉള്‍ക്കൊള്ളിച്ച് ആരംഭം കുറിക്കുന്ന പദ്ധതിയുടെ തുടക്കം 2007 മേയില്‍ അഞ്ചിന് സിറ്റി അധികൃതരുടെയും സഭാ മേലധ്യക്ഷന്മാരുടേയും പൌരപ്രമാണികളുടേയും വിവിധ മലയാളി സംഘടനാനേതാക്കളുടേയും മറ്റനേകം വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തില്‍ നടത്തിയ ഗ്രൌണ്ട് ബ്രേക്കിംഗ് ചടങ്ങോടെയായിയിരുന്നു. ഏതൊരു പദ്ധതിയുമെന്നതുപോലെ ശൈശവാവസ്ഥയില്‍ നേരിടേണ്ടി വന്ന വിവിധങ്ങളായ ബദ്ധപ്പാടുകളെയെല്ലാം അതിജീവിച്ച് പ്രവര്‍ത്തിപഥത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് അഡല്‍റ്റ് ഹോംസ് ഭാരവാഹികള്‍.

ചര്‍ച്ച് ആന്‍ഡ് സ്പിരിച്വല്‍ ആക്റ്റിവിറ്റീസ്, പ്രാഥമിക ചികിത്സാകേന്ദ്രം, ഷോപ്പിംഗ് കോംപ്ളെക്സ്, കാന്റീന്‍, നഴ്സിംഗ് ഹോം, മസാജ് പാര്‍ലര്‍, സ്വിമ്മിംഗ് പൂള്‍, ഹോം തീയേറ്റര്‍ തുടങ്ങിയ ആധുനിക സൌകര്യങ്ങളും 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനങ്ങളുമുള്ള ഗേറ്റഡ് കമ്യൂണിറ്റി എന്നതു കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ സവിശേഷതകളില്‍ ചിലതു മാത്രമാണ്. വാര്‍ധക്യത്തില്‍ മനസിനു കുളിര്‍മയേകാന്‍ കളിസ്ഥലങ്ങള്‍, കൃഷിയിടങ്ങള്‍, സ്റേജ് ഷോസ്, പിക്നിക് തുടങ്ങിയ വിനോദങ്ങളും ഒരുക്കുന്നതിനു പുറമേ സെമിനാറുകള്‍, ലൈബ്രറികള്‍ എന്നിവ വഴിയായി വിജ്ഞാന പ്രദങ്ങളായ മറ്റു വിവിധ പദ്ധതികളും ഇവിടെയുള്‍പ്പെടുത്തിയിട്ടുണ്ട്. അല്ലലില്ലാതെയും, ആരെയും ഭാരപ്പെടുത്താതെയും സ്വസ്ഥമായൊരു വാര്‍ധക്യകാല ജീവിതമെന്ന സ്വപ്ന സാക്ഷാത്കാരാര്‍ഥം ഈ ബൃഹത്പദ്ധതിയുടെ ഭവനങ്ങള്‍ സ്വായത്തമാക്കുന്നതിനായി എല്ലാ മലയാളികളെയും ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സിനുവേണ്ടി സാദരം സ്വാഗതം ചെയ്യുന്നതായി സിഇഒ അറിയിച്ചു.

ഡാളസിനു പുറമേ ഇല്ലിനോയിസ്, ന്യൂയോര്‍ക്ക് തുടങ്ങി വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍നിന്നായി നൂറുകണക്കിനു മലയാളികള്‍ ഇതിനോടകം പദ്ധതിയില്‍ അംഗത്വമെടുത്തുകഴിഞ്ഞു. താമസമാക്കാനാഗ്രഹിക്കുന്നവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് രണ്ടായിരം മുതല്‍ 3500 സ്ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണമുള്ള, ആധുനിക സൌകര്യങ്ങളോടുകൂടിയ വീടുകളുടെയും പണി പുരോഗമിച്ചുവരുന്നു.

ജനുവരി 31ന് (ശനി) കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ 'മോഡല്‍ ഹോംസ്' പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന വേളയില്‍ പങ്കാളികളാകുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി പ്രസിഡന്റ, വെരി റവ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്ക്കോപ്പ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം