ഗര്‍ഭഛിദ്രത്തിനു ഫെഡറല്‍ ധനസഹായം നിര്‍ത്തലാക്കുന്ന ബില്‍ പാസായി
Friday, January 23, 2015 9:26 AM IST
വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്രം നടത്തുന്നതിനു ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതിയനുസരിച്ച് നല്‍കി വന്നിരുന്ന ഫെഡറല്‍ ധനസഹായം പൂര്‍ണമായും നിരോധിച്ചുകൊണ്ടുളള ബില്‍ യുഎസ് ഹൌസ് ജനുവരി 22നു (വ്യാഴം) പാസാക്കി.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുളള യുഎസ് ഹൌസില്‍ 242 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 179 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഗര്‍ഭ ഛിദ്രം നടത്തുന്നതു സ്ത്രീകളുടെ അവകാശമാണെന്ന വാദം ഡെമോക്രാറ്റുകള്‍ ഉന്നയിച്ചുവെങ്കിലും ഭൂരിപക്ഷം ലഭിച്ചില്ല.

യുഎസ് ഹൌസില്‍ ബില്ലിനെക്കുറിച്ചുളള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബില്ലിനനുകൂലമായും പ്രതികൂലമായും പുറത്ത് പ്രകടനങ്ങള്‍ നടന്നിരുന്നു.

യുഎസ് ഹൌസ് പാസാക്കിയ ഈ ബില്‍ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്യാന്‍ സാധ്യതയുണ്െടന്നു വൈറ്റ്ഹൌസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കുറഞ്ഞ വരുമാനക്കാര്‍ക്കു ഫെഡറല്‍ സ്റേറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയനുസരിച്ച് ലഭിക്കുന്ന ധനസഹായവും ഗവണ്‍മെന്റ് നടത്തുന്ന ഹെല്‍ത്ത് ക്ളിനിക്കുകള്‍ക്കുള്ള സഹായവും ബില്‍ പാസായതോടെ നിര്‍ത്തലാകും. ഗര്‍ഭ ഛിദ്രത്തെ എതിര്‍ക്കുന്ന ഗ്രൂപ്പ് ബില്‍ പാസായതില്‍ ആഹ്ളാദം പ്രകടിപ്പിച്ചപ്പോള്‍ അനുകൂലിക്കുന്നവര്‍ തീര്‍ത്തും നിരാശരാണ്. ഒബാമയുടെ അടുത്ത നടപടി എന്തായിരിക്കുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍