ജര്‍മനിക്ക് ഇസ്ലാം ഭീഷണിയെന്ന്
Friday, January 9, 2015 9:59 AM IST
ബര്‍ലിന്‍: ഇസ്ലാം മതം ശക്തി പ്രാപിക്കുന്നതും മുസ്ലിങ്ങളുടെ എണ്ണം കൂടുന്നതും രാജ്യത്തിനു ഭീഷണിയാണെന്ന് ജര്‍മന്‍കാരില്‍ 57 ശതമാനവും വിശ്വസിക്കുന്നതായി സര്‍വേ ഫലം. അതേസമയം, രാജ്യത്തു കഴിയുന്ന മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും കരുതുന്നത് തങ്ങള്‍ ഇവിടത്തെ സംസ്കാരവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നു എന്നാണെന്ന് മറ്റൊരു സര്‍വേയിലും വ്യക്തമായിരുന്നു.

പെഗിഡയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇസ്ലാം വിരുദ്ധ റാലികളില്‍ ആഴ്ചതോറും ജനപങ്കാളിത്തം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ജര്‍മന്‍കാരുടെ മനോഭാവമറിയാന്‍ സര്‍വേ സംഘടിപ്പിച്ചത്.

2012 ലാണ് ഇതുപോലൊരു സര്‍വേ ഇതിനു മുമ്പ് സംഘടിപ്പിക്കപ്പെടുന്നത്. അന്ന് ഇസ്ലാമിനെ ഭീഷണിയായി കണ്ടിരുന്നത് 53 ശതമാനം പേരായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ജര്‍മനിയില്‍ ജന്മമെടുത്ത പെഗിഡ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച ഇസ്ലാം വിരുദ്ധ മുന്നേറ്റത്തിന് അനുദിനം കരുത്ത് കൂടുകയാണ്. ജര്‍മനിയിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലായി നടക്കുന്ന പ്രകടനങ്ങള്‍ ഓരോന്നും ജനപങ്കാളിത്തം വര്‍ധിച്ചുവരുന്നതായാണ് പോലീസിന്റെ കണക്കുകളില്‍ വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം, ഡ്രെസ്ഡനില്‍ നടത്തിയ പ്രകടനത്തില്‍ 18,500 പേര്‍ പങ്കെടുത്തിരുന്നു. ഇതിനെ എതിര്‍ത്ത് ഇടതുപക്ഷവും ഗ്രീന്‍ പാര്‍ട്ടിയും നടത്തിയ പ്രകടനത്തില്‍ അണിചേര്‍ന്നത് അയ്യായിരത്തോളം പേര്‍ മാത്രവും.

യൂറോപ്പിലേക്കുള്ള മുസ്ലിങ്ങളുടെ വലിയതോതിലുള്ള കുടിയേറ്റമാണ് ഇസ്ലാം വിരുദ്ധ പ്രകടനങ്ങള്‍ക്കു കാരണമായി വിലയിരുത്തപ്പെടുന്നത്. കുടിയേറ്റത്തിന് പരസ്യ പിന്തുണ നല്‍കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ മുന്‍തൂക്കമുള്ള കത്തോലിക്കന്‍ വിശ്വാസ സമൂഹവും ജര്‍മനിയില്‍ പുതുതായി ശക്തി സംഭരിച്ചുകൊണ്ടിരിക്കുന്ന ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡോയ്ച്ച്ലാന്‍ഡ് പാര്‍ട്ടിയും ഹിറ്റ്ലറുടെ അനുകൂലികളായ നാഷണലിസ്റ് പാര്‍ട്ടി എന്ന നവനാസികളുമാണ് പെഗിഡ സഖ്യത്തിനു പിന്നില്‍.

രഹസ്യമായി ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡൊയ്ച്ച്ലാന്‍ഡ് പോലുള്ള തീവ്രവലതു പക്ഷവുമായി കൈകോര്‍ക്കുക എന്നത് ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ ഒരു അടവു നയമാണ്. ഇടതു സഖ്യവും സോഷ്യല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും സഖ്യം രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍, ആ സഖ്യത്തെ അതിജയിക്കാന്‍ മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് സാധിക്കണമെന്നില്ല. അപ്പോള്‍, അഞ്ച് ശതമാനം വോട്ട് പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തീവ്ര വലതുപക്ഷക്കാരുടെ പിന്തുണ ഭരണം നിലനിര്‍ത്താന്‍ അനിവാര്യമാണ്്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ സഖ്യകക്ഷികളായ ഫ്രീ ഡെമോക്രാറ്റുകളെ, ജനം കൈയൊഴിഞ്ഞ സ്ഥിതിയില്‍ മെര്‍ക്കലിന്റെ അവസാനത്തെ ആയുധം കൂടിയാണ് ഈ നീക്കം. ഇതാണ് പെഗിഡ മുന്നണിയില്‍ ചേരാന്‍ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രേരിപ്പിച്ച ഘടകം.

ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിനിന്റെ കറ്റലാനിയന്‍ മേഖല എന്നിവ അടങ്ങുന്ന ഭാഗം ക്രിസ്തീയമായി നിലനിര്‍ത്തുകയാണ് പെഗിഡക്കാരുടെ ലക്ഷ്യം. എന്നാല്‍, സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ഈ മുന്നണിയെ അസ്വസ്ഥമാക്കുന്നു. സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനായി പണിത, അഭയാര്‍ഥികേന്ദ്രം, ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്കുമുമ്പ് സംഘം തീയിട്ട് നശിപ്പിക്കുകയുണ്ടായി. അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വൈകിയതുകൊണ്ട് മാത്രമായിരുന്നു ദാരുണമാകുമായിരുന്ന വന്‍ അത്യാഹിതം ഒഴിഞ്ഞുപോയത്.

കമ്യൂണിസ്റ് ഭരണം അവസാനിപ്പിക്കാന്‍ മെഴുകുതിരി വെളിച്ചവുമായി, തെരുവിലിറങ്ങിയ കിഴക്കന്‍ ജര്‍മന്‍ നഗരങ്ങള്‍ തന്നെയാണ് പുതിയ പ്രകടനവേദികളായി പെഗിഡക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ലൈപ്സിഷ് നഗരത്തില്‍ ഉയര്‍ന്നുവരുന്ന വലിയ ഒരു ജുമുഅ നമസ്കാര പള്ളിയാണ് ഇപ്പോള്‍ പെട്ടെന്നുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായി പറയുന്നത്. ഈ പള്ളിക്കു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ജര്‍മന്‍ ജനതയില്‍ മുസ്ലിം വിരോധം വര്‍ധിക്കുന്നതായിട്ടാണ് ഏറ്റവും ഒടുവിലത്തെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍