ജര്‍മനിയില്‍ വീണ്ടും പെഗിഡയുടെ ഇസ്ലാംവിരുദ്ധ റാലി
Tuesday, January 6, 2015 9:53 AM IST
ബര്‍ലിന്‍: യൂറോപ്പിന്റെ ഇസ്ലാമൈസേഷനെ ചെറുക്കാനെന്ന പേരില്‍ പെഗിഡ എന്ന സംഘടന ജര്‍മനിയില്‍ നടത്തിയ ഏറ്റവും പുതിയ റാലിയില്‍ പതിനെണ്ണായിരം പേര്‍ പങ്കെടുത്തു. കഴിഞ്ഞ ആഴ്ചത്തെ റാലിയില്‍ പതിനേഴായിരം പേരാണ് പങ്കെടുത്തിരുന്നത്.

ഓരോ ആഴ്ചയും പെഗിഡയുടെ റാലിക്ക് പങ്കാളിത്തം വര്‍ധിച്ചുവരുന്നതായാണ് പോലീസിന്റെ കണക്കുകളില്‍ വ്യക്തമാകുന്നത്. തീവ്ര വലതുപക്ഷ സംഘടനയായ പാട്രിയോടിക്ക് യൂറോപ്യന്‍സ് എഗൈനസ്റ് ഇസ്ലാമൈസേഷന്‍ ഓഫ് ദി ഓക്സിഡന്റ് (പിഇജിഐഡിഎ/പെഗിഡ) ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനൊപ്പം, ഇവരെ എതിര്‍ക്കുന്ന സംഘടനകളും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. ഇരുപക്ഷവും തമ്മില്‍ ഏതു നിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണ് ജര്‍മനിയില്‍ സംജാതമാവുന്നത്. ഇവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ പോലീസും നന്നേ കഷ്ടപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബര്‍ലിന്‍, കൊളോണ്‍, ഡ്രെസ്ഡെന്‍, സ്റ്റുട്ട്ഗാര്‍ട്ട് എന്നിവിടങ്ങളിലാണ് പെഗിഡ പ്രധാനമായും റാലി നടത്തിയത്. മുസ്ലിം കുടിയേറ്റത്തിനെതിരെയാണ് പ്രക്ഷോഭകര്‍ ജര്‍മനിയില്‍ ആഞ്ഞടിക്കുന്നത്.

പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിം കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ കൊളോണ്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍, വൈദ്യുത കമ്പനികള്‍ തുടങ്ങിയവ കുടിയേറ്റക്കാര്‍ക്കനുകൂലമായി ഐക്യപ്പെടാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇവര്‍ കഴിഞ്ഞ രാത്രി വൈദ്യുതിയണച്ച് പ്രതിഷേധിച്ചത് മറ്റൊരു സംഭവമായി. കൊളോണ്‍ ആര്‍ച്ച് ബിഷപ് റെയ്നര്‍ മരിയ വിദേശികളോട് മൃദുല സമീപനമാണ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ വിളക്കണച്ചുള്ള പ്രതിഷേധത്തില്‍ കൊളോണ്‍ കത്തീഡ്രലും ലൈറ്റുകള്‍ അണച്ച് പങ്കെടുത്തു.

ഏറ്റവും കുറഞ്ഞ മുസ്ലിം ജനസംഖ്യയുള്ള നഗരമായ ഡ്രസ്ഡണില്‍ ക്രിസ്മസിന് മുമ്പുള്ള ദിവസങ്ങളില്‍ പിഇജിഐഡിഎ അനുയായികള്‍ പ്രതിഷേധം നടത്തിയിരുന്നു.

വംശീയ വിരുദ്ധ റാലികളെ അപലപിച്ചുകൊണ്ട് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പുതുവര്‍ഷ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള റാലികള്‍ നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കുടിയേറ്റക്കാരുടെ മതവും നിറവും വ്യത്യസ്തമായതില്‍ ആരും മാറ്റാന്‍ ശ്രമിക്കേണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുടിയേറ്റക്കാരാണ് ജര്‍മനിയുടെ ശക്തിയെന്നും അവര്‍ അസന്നിഗ്ധമായി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍