ലിത്വാനിയയില്‍ യൂറോ കറന്‍സി പ്രാബല്യത്തിലായി
Friday, January 2, 2015 10:08 AM IST
വില്‍നിയസ്: യൂറോ കറന്‍സിയായി സ്വീകരിക്കുന്ന പത്തൊമ്പതാമത്തെ രാജ്യമായി ലിത്വാനിയ മാറി. ഇതുവരെ രാജ്യത്ത് ഉപയോഗിത്തിലിരുന്ന ലിറ്റാസ് കറന്‍സി ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. ഇരുപത്തിയെട്ട് അംഗ യൂറോപ്യന്‍ യൂണിയനില്‍ നിലവില്‍ 19 രാജ്യങ്ങളാണ് യൂറോ ബ്ളോക്കില്‍ എത്തിയിരിക്കുന്നത്.

2004 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ് ബാള്‍ട്ടിക് രാജ്യമായ ലിത്വാനിയ. മുപ്പതു ലക്ഷം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമാണിത്. യൂറോപ്പിന്റെ വടക്കു കിഴക്കന്‍ സ്ഥാനത്താണ് ലിത്വാനിയയുടെ സ്ഥാനം.

ഇപ്പോള്‍ 33.7 കോടി യൂറോപ്യന്‍മാരാണ് യൂറോ പൊതു കറന്‍സിയായി ഉപയോഗിച്ചുവരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് പൊതു കറന്‍സി സ്വീകരിച്ചതെന്ന് ലിത്വാനിയന്‍ പ്രധാനമന്ത്രി ആല്‍ഗിര്‍ഡാസ് ബ്യൂട്ട്കെവിഷ്യസ്.

1991 ല്‍ ഏകീകൃത സോവ്യറ്റ് യൂണിയനില്‍ നിന്നും ലിത്വാനിയ സ്വാതന്ത്യ്രം നേടിയിരുന്നു. മുമ്പ് സോവ്യറ്റ് യൂണിയന്റെ നാണയമായ റൂബിള്‍ ആയിരുന്നു. പിന്നീട് 1991/93 ല്‍ ടലോണാസും ലിറ്റാസും നാണയമായി. തുടര്‍ന്ന് ലിറ്റാസില്‍ സ്ഥിരമായി. രാജ്യത്ത് ഉപയോഗിക്കുന്ന ഭാഷ ലിത്വാനിയ.

യൂറോ സോണില്‍ ചേരാനായി 2009 മുതല്‍ രാജ്യം കര്‍ക്കശമായ സാമ്പത്തിക അച്ചടക്കം പാലിക്കുകയായിരുന്നു. സാമ്പത്തിക പരാദീനതയില്‍ നിന്നും കരകയറാന്‍ 15 ശതമാനം ചെലവു വെട്ടിക്കുറയ്ക്കല്‍ നടത്തിയിരുന്നു. 60 ശതമാനം വ്യാപാരവും വിദേശ കറന്‍സിയിലൂടെ നേടുന്ന രാജ്യമാണ് ലിത്വാനിയ. രാജ്യത്തിന്റെ രണ്ടാമത്തെ മേജര്‍ വ്യാപാര പങ്കാളിയും നിക്ഷേപ രാജ്യവും ജര്‍മനിയാണ്. 1200 ജര്‍മന്‍ കമ്പനികളാണ് ലിത്വാനയില്‍ പ്രവര്‍ത്തിക്കുന്നത്.

ബാള്‍ട്ടിക് രാജ്യമായ എസ്റോണിയ 2011 ലും ലാത്വിയ 2014 ലും യൂറോ സോണില്‍ ചേര്‍ന്നിരുന്നു.

ഇതു സംബന്ധിച്ചു നടത്തിയ അഭിപ്രായ സര്‍വേയില്‍, ചില ലിത്വാനിയക്കാര്‍ വിലക്കയറ്റം വരുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നു. എന്നാല്‍, ഭൂരിപക്ഷം പേരും പൊതു കറന്‍സി സ്വീകരിക്കുന്നതില്‍ ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും വ്യക്തമാകുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍