ജര്‍മനിയിലെ വലതുപക്ഷ വിദ്വേഷ പ്രസ്ഥാനത്തിന് മെര്‍ക്കലിന്റെ വിമര്‍ശനം
Thursday, January 1, 2015 10:16 AM IST
ബര്‍ലിന്‍: ഇസ്ലാമിനെതിരേയും കുടിയേറ്റത്തിനെതിരേയും വിദ്വേഷം വളര്‍ത്തുന്ന തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നതിനെതിരേ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ മുന്നറിയിപ്പ്. മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്ന ഇവയുടെ നേതാക്കളുടെ ഹൃദയത്തില്‍ വെറുപ്പ് നിറച്ചുവച്ചിരിക്കുകയാണെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മെര്‍ക്കല്‍ കുറ്റപ്പെടുത്തി.

പെഗിഡ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ഇസ്ലാം വിരുദ്ധ പ്രകടനങ്ങള്‍ക്ക് കരുത്തേറി വരുന്ന പശ്ചാത്തലത്തില്‍ മെര്‍ക്കല്‍ നടത്തുന്ന ഏറ്റവും ശക്തമായ അഭിപ്രായപ്രകടനമാണിത്.

25 വര്‍ഷം മുമ്പ് ബര്‍ലിന്‍ മതില്‍ പൊളിക്കുന്നതിലേക്കു നയിച്ച ജനകീയ പ്രക്ഷോഭത്തില്‍ ഉപയോഗിച്ച, വിആര്‍ ദ പീപ്പിള്‍ എന്ന മുദ്രാവാക്യമാണ് പെഗിഡയും ഇപ്പോള്‍ കടമെടുത്തിരിക്കുന്നത്. എന്നാല്‍, വ്യത്യസ്ത നിറവും വ്യത്യസ്ത മതവുമുള്ളവര്‍ നമ്മുടെ ഭാഗമല്ലെന്നാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തിന് അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.

ഇത്തരം മുന്‍വിധികളുമായി റാലി നടത്തുന്നവരുടെ പിന്നാലെ പോകരുത്. അവരുടെ ഹൃദയത്തില്‍ വെറുപ്പു മാത്രമാണുള്ളത്- മെര്‍ക്കല്‍ പറഞ്ഞു.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ തുടരുന്ന എബോള വൈറസ് ബാധ, ഉക്രെയ്ന്‍, സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ തുടരുന്ന ഇസ്ലാമിക് സ്റേറ്റ് ഭീകരത തുടങ്ങിയ വിഷയങ്ങളും മെര്‍ക്കലിന്റെ പ്രസംഗത്തില്‍ പരാമര്‍ശവിധേയമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍