നോര്‍ത്ത് കരോളിന മാര്‍ത്തോമ ഇടവകയ്ക്ക് സ്വന്തമായി ആരാധന സാഫല്യം
Saturday, December 20, 2014 11:19 AM IST
റാലേ, നോര്‍ത്ത് കരോളിന: നോര്‍ത്ത് കരോളിന മാര്‍ത്തോമ ഇടവകയ്ക്ക് സ്വന്തമായി ഒരു ആരാധനാലയം എന്ന ചിരകാല സ്വപ്നം കഴിഞ്ഞ പത്തുമാസത്തെ കഠിനാധ്വാനത്തിന്റേയും ചിട്ടയായ പ്രവര്‍ത്തനത്താലും വിശ്വാസികളുടെ പ്രാര്‍ഥനയാലും പൂവണിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി ഒരു ആരാധനാ സമൂഹമായി കഴിഞ്ഞിരുന്ന ഇടവക ജനങ്ങള്‍ക്ക് നേരത്തെ തന്നെ ലഭിച്ച ഒരു ക്രിസ്മസ് സമ്മാനമാണ് ഈ ദേവാലയം എന്നതില്‍ സംശയമില്ല.

റാലെ നഗരത്തിന്റെ മധ്യഭാഗത്തായി കേവലം 30 മിനിറ്റുകൊണ്ട് സമീപ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേരാവുന്ന വിധത്തില്‍ ഐ -440 എക്സിറ്റ് 13എ -ല്‍ നിന്നും ഒരു മൈല്‍ ദൂരത്തിനുള്ളില്‍ മില്‍ബെര്‍നി റോഡിലാണ് ഈ ദേവാലയ സമുച്ചയം സ്ഥിതിചെയ്യുന്നത്. വെര്‍ജീനിയയ്ക്കും അറ്റ്ലാന്റയ്ക്കും മധ്യത്തിലായുള്ള നോര്‍ത്ത് കരോളിനയില്‍ മാര്‍ത്തോമ സഭ സ്വന്തമാക്കുന്ന ആദ്യ ദേവാലയം ആയിരിക്കുമിത്.

4500 സ്ക്വയര്‍ഫീറ്റില്‍ വിസ്തൃതിയുള്ള കെട്ടിടത്തില്‍ 200 പേര്‍ക്ക് ആരാധന നടത്തുന്നതിനും ക്ളാസ് റൂമുകള്‍ക്കും ഫെല്ലോഷിപ്പ് ഹാളിനുമുള്ള സൌകര്യമുണ്ട്. കേവലം 40 കുടുംബങ്ങള്‍ മാത്രമുള്ള ഇടവയ്ക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു ചരിത്ര നേട്ടമാണ് ഈ ദേവാലയം. 2773 മില്‍ബെര്‍നി റോഡ്, റാലേ, നോര്‍ത്ത് കരോളിന, 27610 എന്നതാണ് പള്ളിയുടെ വിലാസം.

മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമാണ് നോര്‍ത്ത് കരോളിന മാര്‍ത്തോമ ഇടവക. ഈ ഇടവകയുടെ ഇത്തരത്തിലുള്ള വളര്‍ച്ചയ്ക്ക് വികാരി റെനു ജോണ്‍ അച്ചന്റെ മികച്ച നേതൃത്വവും കര്‍മധീരതയും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ദേവാലയം വാങ്ങുന്നതിനായുള്ള ശ്രമങ്ങള്‍ ത്വരിതഗതിയിലാകുന്നത് തോമസ് ജോണ്‍ നേതൃത്വം ഏറ്റെടുത്തതോടെയാണ്. മികച്ച സംഘടനാ പാടവം കൈമുതലായുള്ള അദ്ദേഹത്തിന്റെ ക്ഷമയോടും ചിട്ടയോടും സഹിഷ്ണുതയോടുമുള്ള സമീപനമാണ് ഇടവകയെ വിജയത്തിലെത്തിച്ചത്.

ഇടവകയിലെ സഹകരിച്ച സ്നേഹനിധികളായ എല്ലാ ജനങ്ങളുടേയും പ്രാര്‍ഥനാപൂര്‍ണമായ സഹകരണത്തിനു വികാരി റെനു ജോണ്‍ അച്ചനും സെക്രട്ടറി വര്‍ഗീസ് ജോണ്‍ പാലമൂട്ടിലും ട്രസ്റിമാരായ ജെബി ജോണും റെജി ഫിലിപ്പും നന്ദി രേഖപ്പെടുത്തി. പ്രതിസന്ധിയുടെ മധ്യത്തിലും തളരാതെ നിന്ന്, ദൈവകൃപയില്‍ മാത്രം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത ഇടവക ജനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മെത്രാപോലീത്തയുടേയും ഭദ്രാസന എപ്പിസ്കോപ്പയുടേയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഇടവക എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഇടവകയുടെ ധനശേഖരണത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന റാഫിള്‍ ടിക്കറ്റ് എടുത്ത് എല്ലാവരും സഹകരിക്കണമെന്ന് ട്രസ്റിമാരായ ജോബി ജോണും (585 284 9841), റെജി ഫിലിപ്പും (919 561 1915) അഭ്യര്‍ഥിക്കുന്നു. സംഭാവന നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ വികാരി റെനി ജോണ്‍ അച്ചനുമായി (919 699 3614) ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം