മണ്ഡലമഹോത്സവം ഡല്‍ഹി നരേലയിലും
Monday, December 15, 2014 7:08 AM IST
ന്യൂഡല്‍ഹി : നരേല അയ്യപ്പ സേവാ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവം ഡിസംബര്‍ 13 ന് (ശനി) ഭക്തിനിര്‍ഭരമായി നരേലയില്‍ ആഘോഷിച്ചു. പഞ്ചാബി കോളനിയിലെ പ്രശസ്തമായ സനാതന മന്ദിര്‍ അങ്കണത്തില്‍ നടന്ന അയ്യപ്പ പൂജാ മഹോത്സവം സ്ഥലവാസികളായ ഉത്തരേന്ത്യന്‍ ജനതയ്ക്കും വളരെയേറെ ഇഷ്ടപ്പെട്ടു.

മലയാളികളോടൊപ്പം തന്നെ മണ്ഡലാഘോഷ ലഹരിയില്‍ ശരണം വിളിച്ചു കൊണ്ടും ആനന്ദ നൃത്തം ചവുട്ടിയും ആദ്യാവസാനം വരെ പൂജാ വേദിയിലും മറ്റും അവരും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയ്ക്കാണ് നരേല എന്ന ഉത്തര ഡല്‍ഹിയിലെ ഗ്രാമാന്തരീക്ഷം തളം കെട്ടിനില്‍ക്കുന്ന കൊച്ചു പ്രദേശം സാക്ഷ്യം വഹിച്ചത്.

ഭക്തരുടെ ശരണം വിളികളും പല്ലശന ഉണ്ണിമാരാരും സംഘവും തീര്‍ത്ത മേള പെരുക്കവും അക്ഷരാര്‍ഥത്തില്‍ നരേലയെ ഭക്തി നിര്‍ഭരമാക്കുക മാത്രമല്ല അയ്യനെ കൂടുതലായി മനസിലാക്കുവാനും അറിയുവാനും തദ്ദേശീയര്‍ക്ക് അവസരമൊരുക്കിയെന്നതാണ് വസ്തുത. ആയതിന്റെ സന്തോഷം അവിടെ തിങ്ങി നിറഞ്ഞ ഒരോ പ്രവാസികളടങ്ങുന്ന ഉത്തരേന്ത്യന്‍ മുഖങ്ങളിലും ദൃശ്യവുമായിരുന്നു. ഒപ്പം തന്നെ പ്രവാസജീവിത വേളയിലും കലിയുഗവരദാനായ ശ്രീ അയ്യപ്പ സ്വാമിയെ ആരാധിക്കുവാനും പൂജിക്കുവാനും സ്വാമിയുടെ അനുഗ്രഹാശിസുകളേറ്റു വാങ്ങുവാനും കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യം സ്ഥാനീയരായ ഓരോ പ്രവാസി മലയാളിയുടെയും ഭാവങ്ങളില്‍ അഹങ്കരമല്ലാത്ത അലങ്കാരമായി സ്ഫുരിക്കുന്നതും നിറഞ്ഞു കാണാമായിരുന്നു.

സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ ഗുരുസ്വാമി ശ്രീ പദ്മനാഭന്‍ജി അവര്‍കളുടെ നേതൃത്വത്തില്‍ ശരണം വിളികളോടെ അന്നദാന പ്രഭുവായ അയ്യപ്പന്റെ നാമത്തില്‍ പാവപെട്ടവര്‍ക്കായി നടത്തിയ അന്നദാനത്തോടെയാണ് നരേല അയ്യപ്പ സേവാ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവത്തിന് ആരംഭം കുറിച്ചത്. ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് മൂന്നു വരെ നീണ്ടു നിന്ന ഭണ്ടാര (അന്നദാനം) ഏകദേശം അഞ്ഞൂറില്‍പരം ഭക്തജനങ്ങള്‍ പങ്കുകൊണ്ടു.

വൈകുന്നേരം അഞ്ചിന് പഞ്ചാബി കോളനിയിലെ സനാതന്‍ മന്ദിറില്‍ (ക്ഷേത്രം) പരിസരത്തു നിന്നും പ്രദാന തന്ത്രി ജയപ്രകാശ് ഭട്ട് ആരതിയുഴിഞ്ഞ് പൂജ നടത്തിയ ശേഷം അവിടെ നിന്നും അദ്ദേഹം കൊളുത്തിയ നീരാഞ്ജനത്തോടെ നാല്‍വര്‍ സംഘം ശ്രീ അയ്യപ്പനെ വഹിച്ചു കൊണ്ടുള്ള പല്ലക്കുമേന്തി ഘോഷയാത്രയായി പുറപെടുകയും ചെയ്തു. പല്ലശന ഉണ്ണി മാരാരും സംഘവും നയിച്ച മേളവാദ്യത്തോടൊപ്പം ഇരുവശത്തുമായി കേരളീയ വേഷത്തില്‍ താലവുമേന്തി നടന്ന 24 പേരടങ്ങുന്ന കേരളീയ വനിതകളുടെ അകമ്പടിയോടുകൂടിയുള്ള താലപ്പൊലിയും ശരണം വിളികളോടെ പല്ലക്കിനോപ്പം മന്ദം മന്ദം നടന്നു നീങ്ങിയ ഭക്തജനക്കൂട്ടങ്ങളും അക്ഷരാര്‍ഥത്തില്‍ നരേലയെന്ന കൊച്ചു പ്രദേശത്തെ ഭക്തിനിര്‍ഭരമാക്കി. നരേലയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച അയ്യന്റെ ഘോഷയാത്ര ഏകദേശം ഏഴോടുകൂടി പൂജാസ്ഥലമായ സനാതന്‍ മന്ദിര്‍ അങ്കണത്തിലേയ്ക്ക് തിരിച്ചെത്തി ചേര്‍ന്നു.

തുടര്‍ന്ന് അയ്യന്റെ തിരുനടയില്‍ മേളത്തോടുകൂടി മുഖ്യതന്ത്രി ജയപ്രകാശ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ ദീപാരാധന നടത്തി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ അരങ്ങേറിയ ഡല്‍ഹിയിലെ പ്രശസ്തമായ ശ്രീമൂകാമ്പിക കീര്‍ത്തന സംഘത്തിന്റെ ഭജനയും നടന്നു. സ്ഥാനീയ ബിജെപി നേതാവ് രാജേന്ദ്ര സിംഗാള്‍, കോണ്‍ഗ്രസ് നേതാവ് സത്യ പ്രകാശ് ശര്‍മ തുടങ്ങിയ പല പ്രമുഖരും പങ്കെടുത്ത നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവത്തില്‍ ബിജെപി നേതാവ് നീല്‍ദമന്‍ ഖത്രി എംഎല്‍എയുടെ സാന്നിധ്യം ഏറെ ശ്രധിക്കപെട്ടു.

രാത്രി ഒമ്പതോടെ തിങ്ങി നിറഞ്ഞ ഭക്തജനങ്ങളുടെ ശരണം വിളികളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശ്രീമൂകാമ്പിക കീര്‍ത്തന സമിതി ഹരിവരാസനം പാടി പൂജക്ക് സമാപനം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് ഭക്തര്‍ക്കായി ശാസ്താ പ്രീതിയും പ്രസാദ വിതരണവും നടന്നു.

റിപ്പോര്‍ട്ട്: പി.ഗോപാലകൃഷ്ണന്‍