ലോകകപ്പ് 2022 : അന്വേഷണത്തില്‍ ബെക്കന്‍ബോവര്‍ സംശയത്തിന്റെ നിഴലില്‍
Saturday, November 29, 2014 10:16 AM IST
ബര്‍ലിന്‍: ലോകകപ്പ് വേദി അനുവദിച്ചതിലെ അഴിമതി അന്വേഷിക്കുന്ന ഫിഫ എത്തിക്സ് കമ്മിറ്റി ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അടക്കം അഞ്ചു പേരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

2018ലെ ലോകകപ്പ് വേദി റഷ്യയ്ക്കും 2022 ലേത് ഖത്തറിനും അനുവദിക്കപ്പെട്ടതാണ് വിവാദ വിഷയം. ഫിഫ എക്സിക്യൂട്ടിവ് അംഗങ്ങള്‍ക്ക് കോഴ കൊടുത്താണ് ഇരു രാജ്യങ്ങളും ആതിഥ്യത്തിന് അവകാശം നേടിയതെന്നാണ് ആരോപണം. വേദി അനുവദിക്കപ്പെട്ട 2010 ല്‍ എക്സിക്യൂട്ടിവ് അംഗങ്ങളായിരുന്ന ബെക്കന്‍ബോവര്‍ അടക്കം അഞ്ച് പേരെയാണ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്പെയിനില്‍ നിന്നുള്ള ഏയ്ഞ്ചല്‍ മരിയ വിയാര്‍ യോന, ബെല്‍ജിയത്തിന്റെ മിച്ചല്‍ ജി ഹൂഗ്, തായ്ലന്‍ഡിന്റെയും ചിലിയുടെയും പ്രതിനിധികള്‍ എന്നിവരെക്കുറിച്ചാണ് അന്വേഷണം. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിടയുള്ള ഹരോള്‍ഡ് മെയ്ന്‍ നിക്കോള്‍സും അന്വേഷണം നേരിടുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ഫുട്ബോള്‍ കൈസര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബെക്കന്‍ബോവര്‍ 1976 ല്‍ ക്യാപ്റ്റനായും 1990 ല്‍ പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്തയാളാണ്. അദ്ദേഹം അന്വേഷണത്തിന്റെ പരിധിയില്‍ വരാനുള്ള കാരണം ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍