യാക്കോബായ മാര്‍ത്തോമ സഭകള്‍ സഹകരണത്തിന്റെ പുതിയ മേഖലകളിലേയ്ക്ക്
Monday, November 24, 2014 7:09 AM IST
കൊച്ചി/വിയന്ന: യാക്കോബായ സുറിയാനി സഭയും മാര്‍ത്തോമാ സുറിയാനി സഭയും പൊതുവായ സുറിയാനി പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റേയും ഉടമകളായതുകൊണ്ട് സഹകരണത്തിന്റേയും ഐക്യത്തിന്റേയും പുതിയ മേഖലകള്‍ കണ്െടത്തുവാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആലുവാ ശാന്തിഗിരി ആശ്രമത്തില്‍ ആരംഭിച്ചു.

ഇരു സകളുടേയും മേലധ്യക്ഷന്മാരായ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും മാര്‍ത്തോമാ മെത്രോപോലീത്ത ഡോ. ജോസഫ് മാര്‍ത്തോമ തിരുമേനിയും സംയുക്തമായി യോഗത്തിന് അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തില്‍, വിഭാഗീയത മാനുഷിക ബലഹീനത കൊണ്ട് ഉണ്ടാകുന്നതാണെന്നും ഐക്യം ദൈവത്തിന്റ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണെന്നും ശ്രേഷ്ഠ ബാവ പ്രസ്താവിച്ചു.

നൂറ്റാണ്ടുകളായി ഇരു സഭകളായി നിലനില്‍ക്കുമ്പോഴും ഇരു സഭകളും തമ്മില്‍ ഐക്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും പാത തുടര്‍ന്നു വന്നത് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്ന് മാര്‍ത്തോമ മെത്രോപോലീത്ത അനുസ്മരിച്ചു. ദൈവശാസ്ത്ര മേഖലകളിലും സാമൂഹ്യസേവന രംഗങ്ങളിലും അജപാലന ശുശ്രൂഷയിലും സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുവാന്‍ ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കി.

ഇരു സഭകളുടെയും എപ്പിസ്കോപ്പല്‍ സുന്നഹദോസ് നിയമിച്ച ഡയലോഗ് കമ്മീഷന്റെ പ്രഥമയോഗമാണ് ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ കൂടിയത്. മലങ്കര സുറിയാനി സഭകളുടെ ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു ഈ കൂടിച്ചേരല്‍. 2015 മാര്‍ച്ച് 17ന് കമ്മീഷന്‍ അംഗങ്ങള്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചര്‍ച്ചകള്‍ തുടരും.

യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവായോടൊപ്പം ഡോ. കുര്യക്കോസ് മോര്‍ തെയോഫിലോസ്, മാത്യൂസ് മോര്‍ അഫ്രേം, ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നീ മെത്രാപോലീത്താമാരും, ഡോ. ആദായി ജേക്കബ് കോര്‍എപ്പിസ്കോപ്പായും പങ്കെടുത്തു. മാര്‍ത്തോമ സഭയെ പ്രതിനിധീകരിച്ച് മെത്രാപോലീത്തായോടൊപ്പം ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപോലീത്ത, ജോസഫ് മാര്‍ ബര്‍ണാബാസ് എപ്പിസ്കോപ്പ, റവ. ഡോ. കെ.ജി. പോത്തന്‍, റവ. ഡോ. ജോര്‍ജ് മാത്യു. റവ.ഡോ. കെ. ജോര്‍ജ്, സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍