നീലക്കടലിരമ്പിയപ്പോള്‍ അനുഗ്രഹം ചൊരിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ
Sunday, November 23, 2014 9:56 AM IST
വത്തിക്കാന്‍: വിവാ ഇല്‍ പാപ്പാ... വിവാ ഇല്‍ പാപ്പാ... പതിനായിരക്കണക്കിന് കണ്ഠങ്ങളില്‍നിന്ന് ഒരുമിച്ച് ഉയര്‍ന്ന വിളിയില്‍ വത്തിക്കാന്‍ നഗരം പ്രകമ്പനം കൊണ്ടു. ത്രിവര്‍ണ പതാകകള്‍ മാനത്ത് പാറിക്കളിച്ചു. നീലത്തൊപ്പിയും സ്കാര്‍ഫും വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അലകടല്‍ തീര്‍ത്തു... ഒരു ജനത ഒന്നടങ്കം ഒഴുകിയെത്തിയപ്പോള്‍ വത്തിക്കാനില്‍ പിറന്നത് പുതിയ ചരിത്രം.

രാവിലെ പെയ്ത മഴയിലും ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാനെത്തിയ മലയാളികളുടെ ആവേശം തെല്ലും ചോര്‍ന്നില്ല. കൊന്ത ചൊല്ലിയും ചാവറയച്ചനോടും എവുപ്രാസ്യമ്മയോടും പ്രാര്‍ഥിച്ചും അവര്‍ മഴയെ വെല്ലുവിളിച്ചു. പ്രിയ ജനങ്ങളുടെ പ്രാര്‍ഥന കേട്ടുവെന്നവണ്ണം പ്രകൃതി തോര്‍ന്നു. പിന്നെ ചടങ്ങുകള്‍. പ്രാര്‍ഥനാ നിരതമായ നിമിഷങ്ങള്‍. പ്രകൃതി തോര്‍ന്നപ്പോള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാര്‍ഥനാ ഗാനങ്ങള്‍ പേമാരിയായി. അതില്‍ ചാവയറച്ചനും ഏവുപ്രാസ്യമ്മയും വിശുദ്ധരായി.

ചടങ്ങുകള്‍ക്കു ശേഷം ഫ്രാന്‍സിസ് പാപ്പ തുറന്ന വാഹനത്തില്‍ വിശ്വാസികളെ സന്ദര്‍ശിക്കാന്‍ വന്നത് വലിയ ആവേശമായി. വിവാ പാപ്പാ (പാപ്പ നീണാള്‍ വാഴട്ടെ) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ ജനക്കൂട്ടം വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം പുഞ്ചിരിയോടെ കൈവീശി. ഇതോടെ ആവേശം കൊടുമുടി കയറി. കൂടുതല്‍ ഉച്ചത്തില്‍, കൂടുതല്‍ ശക്തിയില്‍ ജനക്കൂട്ടം മാര്‍പാപ്പയെ എതിരേറ്റു.

നാട്ടില്‍നിന്ന് തിരുവനന്തപുരം സിഎംഐ പ്രെവിന്‍ഷ്യാള്‍ ഫാ. സിറിയക് മഠത്തില്‍ സിഎംഐ കൊണ്ടുവന്ന നീലത്തൊപ്പികളും സ്കാര്‍ഫും അണിഞ്ഞ് ഇന്ത്യന്‍ പതാകയുമേന്തിയെത്തിയ മലയാളികള്‍ പാപ്പയ്ക്കും കൌതുകമായി. കൊച്ചു കുട്ടികളേയുമെടുത്തു നില്‍ക്കുന്ന മാതാപിതാക്കളുടെ അരികിലെത്തി കുഞ്ഞുങ്ങള്‍ക്ക് മുത്തം കൊടുത്തു. കൈക്കൂപ്പി നിന്നവരുടെ കൈകള്‍ പിടിച്ചു പ്രാര്‍ഥിച്ചു. അവരുടെ മനസുകളോട് അദ്ദേഹം സംവദിച്ചു.

ആദ്യം ഒരു തവണ വലത്തുവച്ച പാപ്പ ഒരിക്കല്‍ കൂടി വന്നത് മലയാളി സമൂഹത്തോട് അദ്ദേഹത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്നതായി. ലോകത്തിന്റെ മനസു കീഴടക്കിയ മാര്‍പാപ്പ അവിടെയെത്തിയ ഓരോ മലയാളിയുടെയും മനസിലും കൂടുകൂട്ടിയാണ് മടങ്ങിയത്. 50 വര്‍ഷമായി ഇറ്റലിയില്‍ കഴിയുന്ന പാലാ സ്വദേശിനി സിസ്റര്‍ മേരി ജോസഫ് അടക്കമുള്ളവര്‍ക്ക് പാപ്പയെപ്പറ്റി പറയുമ്പോള്‍ നൂറു നാവ്. ഇറ്റലിയിലുള്ള മുഴുവന്‍ വൈദികരും സിസ്റര്‍മാരും ചടങ്ങില്‍ പങ്കെടുത്തതായി അവര്‍ അറിയിച്ചു. എല്ലാവരേയും പ്രത്യേകം ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളായി എത്തിയ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനുമായും കേരള സര്‍ക്കാരിന്റെ പ്രതിനിധിയായെത്തിയ മന്ത്രി പി.ജെ. ജോസഫുമായും മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ചടങ്ങുകള്‍ക്കൊടുവില്‍ ജനക്കൂട്ടം പിരിയുമ്പോള്‍ അതുവരെ മാറിനിന്നിരുന്ന മഴ വീണ്ടുമെത്തി. പുതിയ വിശുദ്ധര്‍ക്കു മേല്‍ സ്വര്‍ഗത്തില്‍നിന്നുള്ള അനുഗ്രഹവര്‍ഷമെന്നോണം.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍