വിശുദ്ധപദവി പ്രഖ്യാപനചടങ്ങില്‍ വിയന്നയില്‍ നിന്നും 50 അംഗസംഘം പങ്കെടുക്കും
Thursday, November 20, 2014 7:26 AM IST
വിയന്ന: നവംബര്‍ 23ന് (ഞായര്‍) കത്തോലിക്ക സഭ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്ന കേരളത്തിന്റെ സ്വന്തം ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനചടങ്ങില്‍ ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് വിയന്നയില്‍ നിന്നും ചാപ്ളെയിന്‍ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ 50 അംഗസംഘം പങ്കെടുക്കും. നാലു ദിവസത്തെ ഇറ്റലി യാത്ര പദ്ധതിയിട്ടിരിക്കുന്ന സംഘം വത്തിക്കാനുള്‍പ്പെടെ, അസിസിയും പാദുവയും സന്ദര്‍ശിച്ച് മടങ്ങിയെത്തും.

ഐസിയുടെ അസി. ചാപ്ളെയിന്‍ ഫാ. ജോയി പ്ളാതോട്ടത്തിലും സംഘത്തെ അനുഗമിക്കും. തോമസ് കാരയ്ക്കാട്ടിന്റെ മേല്‍നോട്ടത്തില്‍ തോമസ് പടിഞ്ഞാറെക്കാലയില്‍, സ്റീഫന്‍ ചെവ്വൂക്കാരാന്‍, ജോഷിമോന്‍ എറണാകേരില്‍ തുടങ്ങിയവര്‍ പരിപാടി കോഓര്‍ഡിനേറ്റ് ചെയ്യും. ഐസിയുടെ ഔദ്യോഗിക സംഘത്തിന് പുറമേ നിരവധി ഓസ്ട്രിയന്‍ മലയാളികളും വിശുദ്ധപദവി പ്രഖ്യാപനചടങ്ങില്‍ പങ്കെടുക്കും. സ്വകാര്യ ഗ്രൂപ്പുകളും വ്യക്തികളുമായി ഏകദേശം അമ്പതോളം പേര്‍ ഞായറാഴ്ച റോമില്‍ എത്തും.

കേരളത്തിന്റെ രണ്ടു കര്‍മ്മലീത്താ സന്യസ്തരായ വാഴ്ത്തപ്പെട്ട ചാവറയച്ചനെയും എവുപ്രാസ്യാമ്മയെയും 23ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമിസ് കാതോലിക്കാബാവ, ഇന്ത്യയില്‍നിന്നുള്ള മെത്രാന്‍ സംഘം, സിഎംഐ, സിഎംസി സഭകളുടെ ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യാള്‍മാര്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ നയിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റ് പ്രതിനിധിസംഘം, മന്ത്രിമാരായ കെ.സി. ജോസഫ്, പി.ജെ. ജോസഫ് എന്നിവരടങ്ങിയ കേരള ഗവണ്‍മെന്റ് പ്രതിനിധിസംഘം, ഏഷ്യ, യുറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള നിരവധി മലയാളികളും ചടങ്ങുകളില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി