ഇടാത്തി കോടതിയില്‍ ഹാജരാവാന്‍ ജില്ലാക്കോടതി ഉത്തരവ്
Tuesday, November 18, 2014 10:16 AM IST
ബര്‍ലിന്‍: ബാലലൈംഗിക ചിത്രങ്ങളും വീഡിയോയും വാങ്ങുകയും സൂക്ഷിക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ ഒളിവില്‍ കഴിയുന്ന മുന്‍ ജര്‍മന്‍ പാര്‍ലമെന്റ് അംഗവും പാതിമലയാളിയുമായ സെബാസ്റ്യന്‍ ഇടാത്തി കോടതിയില്‍ ഹാജരാവാന്‍ ജില്ലാക്കോടതി ഉത്തരവിട്ടു.

2015 ഫെബ്രുവരി 23 ന് കോടതിയില്‍ വിസ്താരത്തിനായി ഹാജരാവണമെന്നാണ് കോടതിയുടെ ഉത്തരവെന്ന് കോടതി വക്താവ് ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചു. വെര്‍ഡന്‍ ജില്ലാക്കോടതിയില്‍ ആയിരിക്കും ആദ്യവിസ്താരം നടക്കുക.

ഇക്കൊല്ലം ഫെബ്രുവരി ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ബാലലൈംഗിക ചിത്രങ്ങളും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തുവെന്നതിന്റെ പേരില്‍ ആരോപണ വിധേയനായ ഇടാത്തി എംപി സ്ഥാനം രാജിവയ്ക്കുകയും തുടര്‍ന്ന് ഒളിവില്‍പോകുകയും ആയിരുന്നു. തുടര്‍ന്നിങ്ങോട്ട് വിവിധ അന്വേഷണങ്ങളും റെയ്ഡുകളും നടന്നു. ഇടാത്തിയുടെ വീടും പാര്‍ലമെന്റിലെ ഓഫീസും ജര്‍മന്‍ കുറ്റാന്വേഷണ വിഭാഗം റെയ്ഡ് ചെയ്ത് സ്വകാര്യ കംപ്യൂട്ടറുകളും പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള ലാപ്ടോപ്പും പോലീസ് പിടിച്ചെടുക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബാലലൈംഗീക ചിത്രങ്ങളും വീഡിയോകളും കംപ്യൂട്ടറില്‍ കണ്ടെത്തുകയും ചെയ്തു. ഇതിനിടെ കാനഡ, റഷ്യ എന്നിവിടങ്ങളില്‍ നിന്നും രണ്ടു കമ്പനികള്‍ ഇത്തരം ചിത്രങ്ങള്‍ ഇടാത്തിയുമായി വിനിമയം നടത്തിയതായും സ്ഥിരീകരിച്ചു.

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഒരു കനേഡിയന്‍ കമ്പനിയില്‍ നിന്നും റഷ്യന്‍ കമ്പനിയില്‍ നിന്നും കെഡ്രിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയെന്ന ആരോപണവും ഇടാത്തിക്കെതിരെ ഉയര്‍ന്നിരുന്നത് തെളിയിക്കാനായി. കനേഡിയന്‍ കമ്പനിയില്‍നിന്നു ഒമ്പതിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും 2005 ഒക്ടോബര്‍ 21നും 2010 ജൂണ്‍ 18 നും ഇടയില്‍ വാങ്ങിയിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.

ഹാന്നോവറിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ നടത്തിയ അന്വേഷണമാണ് ഇടാത്തിയെ ഏറ്റവും കൂടുതലായി കുടുക്കിയത്. കഴിഞ്ഞ പത്തു മാസമായി ഒളിവില്‍ കഴിയുന്ന ഇടാത്തി ഫേസ്ബുക്ക് മുഖേനയും സ്വന്തം അഭിഭാഷകന്‍ വഴിയായും ഇക്കാര്യങ്ങള്‍ നിഷേധിച്ചിരുന്നു. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ (എസ്പിഡി) ഇടാത്തിയുടെ പേരില്‍ ആഭ്യന്തരമന്ത്രിയുള്‍പ്പടെ പല പ്രമുഖരുടെയും സ്ഥാനങ്ങള്‍ തെറിച്ചിരുന്നു. ഇതിന്റെ പേരില്‍ ജര്‍മന്‍ കുറ്റാന്വേഷണ പോലീസിന്റെ തലവന്‍വരെ വെള്ളം കുടിക്കേണ്ടി വന്നു. ഇനിയും വിചാരണ തുടങ്ങിയാല്‍ വീണ്ടും പല പ്രമുഖരും ഈ സംഭവത്തില്‍ കോടതി കയറേണ്ടിവരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വെളിച്ചത്തില്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ വിശാല മുന്നണി കൂട്ടുകെട്ട് തന്നെ ഉലഞ്ഞിരുന്നു.

ഇടാത്തിയുടെ കേസ് രാഷ്ടീയത്തിനതീതമായിട്ടാണ് പലരും കാണുന്നത്. അതുകൊണ്ടുതന്നെ ജര്‍മന്‍ രാഷ്ട്രീയത്തിലെ താരമായിരുന്ന ഇടാത്തിയെ സഹായിക്കാന്‍ ഭാവിയില്‍ ആരും മുതിരില്ല. ഇതുവരെയുള്ള തെളിവുകള്‍ ഇടാത്തിക്ക് എതിരാണന്നിരിക്കെ ഇക്കഴിഞ്ഞ ദിവസം ജര്‍മന്‍ പാര്‍ലമെന്റ് പാസാക്കിയ ബാലലൈംഗിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷകിട്ടാന്‍ വളരെയേറെ സാധ്യതയുണ്ട്. മൂന്നുവര്‍ഷം വരെ തടവും പിഴയും ഒക്കെ ലഭിക്കാന്‍ വകുപ്പുള്ള കേസാണിത്.

നിയോനാസികള്‍ കൊലപ്പെടുത്തിയവരെക്കുറിച്ചുള്ള പാര്‍ലമെന്റ് അന്വേഷണ സംഘത്തിന്റെ ചെയര്‍മാനായിരുന്ന ഇടാത്തി ഈ കേസില്‍ അകപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചതന്നെ മുരടിക്കുകയും രാഷ്ട്രീയ വനവാസം സ്വയം ഏറ്റുവാങ്ങുകയും ചെയ്തു.

ആലപ്പുഴ, ചേര്‍ത്തല കണ്ണങ്കര സ്വദേശിയായ ഇടത്തിപ്പറമ്പില്‍ മാത്യുവിന്റെയും ജര്‍മന്‍കാരിയായ ആനിയുടെയും മകനാണ് അവിവാഹിതനായ സെബാസ്റ്യന്‍ ഇടാത്തി എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍. ഇടത്തിപ്പറമ്പില്‍ ചുരുക്കിയാണ് ഇടാത്തിയായത്. ജര്‍മനിയില്‍ കുടിയേറിയ ചേര്‍ത്തല കണ്ണങ്കര സ്വദേശി മാത്യു ഇടത്തിപ്പറമ്പില്‍ പാസ്ററായിരുന്നു. ഒരു സഹോദരനുണ്ട് (തോമസ്) ഇടാത്തിക്ക്. ഇടാത്തിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍