ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ളസ് കേരളപിറവി ആഘോഷിച്ചു
Wednesday, November 12, 2014 10:01 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട് സാന്താ ഫമീലിയന്‍ പള്ളി ഹാളില്‍ കേരളപിറവി ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു.

കേരളപിറവിയെക്കുറിച്ചും കേരളത്തിന്റെ ആനുകാലിക അവസ്ഥയെക്കുറിച്ചും പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം ആന്റണി തേവര്‍പാടം വായിച്ചു. തുടര്‍ന്ന് കേരളത്തിലെ അവസ്ഥ വിശകലനം ചെയ്ത് നടന്ന വിജ്ഞാനപ്രദവും വസ്തുനിഷ്ടവുമായ ചര്‍ച്ചകളില്‍ ജോര്‍ജ് ജോസഫ് ചൂരപൊയ്കയില്‍, ഐസക് പുലിപ്ര, സേവ്യര്‍ പള്ളിവാതുക്കല്‍, തോമസ് കുളത്തില്‍, തോമസ് കല്ലേപ്പള്ളി, ജോണ്‍ മാത്യു, മാത്യു കൂട്ടക്കര, ജോര്‍ജ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

ജോര്‍ജ് ജോസഫ് ചൂരപൊയ്കയില്‍, ആന്റണി തേവര്‍പാടം, ആന്റണി എടത്തിരുത്തിക്കാരന്‍, തോമസ് കുളത്തില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവര്‍ ദേശഭക്തി ഗാനങ്ങളും സിനിമാറ്റിക് ഗാനങ്ങളും ആലപിച്ചു. മാത്യു കൂട്ടക്കര, വള്ളത്തോള്‍ കവിതാ പാരായണം നടത്തി. ഫാ. ജോണ്‍സണ്‍ പന്തപ്പള്ളില്‍, ഫാ. സേവ്യര്‍ മാണിക്കത്താന്‍ എന്നിവര്‍ സജീവമായി കേരളപിറവി ആഘോഷങ്ങളില്‍ പങ്കെടുത്ത് ആശംസകള്‍ നല്‍കി.

ഷ്വേണ്‍സ്റാട്ട് സഭയുടെ റീജിയണല്‍ സുപ്പീരിയര്‍ ഫാ. പുഷ്പരാജ്, റൊസാരിയന്‍ സഭാ ജനറല്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. സേവ്യര്‍ കൊഴിക്കോട്ടാ എന്നിവര്‍ അതിഥികളായി പങ്കെടുത്ത് പ്രസംഗിച്ചു. തുടര്‍ന്ന് കേരളത്തിലെ ആനുകാലിക പ്രശ്നങ്ങളായ മദ്യനയത്തില്‍ വരുത്തിയ മാറ്റം, ബാര്‍ കോഴ, വിദ്യാഭ്യാസ മേഖലയിലെ സമരമുഖങ്ങള്‍, വ്യാവസായിക രംഗത്തെ പിന്നോക്കാവസ്ഥ, രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ എന്നിവ ചര്‍ച്ച ചെയ്തു.

കേരള തനിമയില്‍ വിഭവ സമൃദ്ധമായ അത്താഴ വിരുന്നിനുശേഷം 2014 ലെ ഇതുവരെയുള്ള പരിപാടികള്‍ വിലയിരുത്തി. അടുത്ത പരിപാടിയായ ക്രിസ്മസിനും 2015 ലെ മറ്റ് പരിപാടികള്‍ക്കും ഏകദേശ രൂപം നല്‍കി. ആന്റണി തേവര്‍പാടത്തിന്റെ സഹോദരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഒരു മിനിറ്റ് മൌന പ്രാഥന നടത്തി. ഈ വര്‍ഷമാദ്യം കോട്ടയം കടുവാക്കുളത്ത് തളര്‍ന്നു പോയ ഒരു കുട്ടിക്ക് ഫിഫ്റ്റി പ്ളസ് നല്‍കിയ സഹായത്തിന് നന്ദി പ്രകാശിപ്പിച്ച് കിട്ടിയ കത്ത് ചടങ്ങില്‍ വായിച്ചു. യോഗത്തില്‍ സേവ്യര്‍ ഇലഞ്ഞിമറ്റം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്; ജോര്‍ജ് ജോണ്‍