യൂറോപ്പിന്റെ റോസെറ്റ ലക്ഷ്യം കണ്ടു; ഫിലേ മാതൃപേടകവുമായി വേര്‍പെട്ടു
Wednesday, November 12, 2014 9:58 AM IST
ബര്‍ലിന്‍: പത്തു വര്‍ഷം നീണ്ട പ്രയാണം, ശതകോടിക്കണക്കിന് കിലോമീറ്ററുകള്‍, ഒടുവില്‍ റോസെറ്റ ലക്ഷ്യം കണ്ടു. മാതൃപേടകമായ റോസെറ്റയില്‍ നിന്ന് ഫിലേ ലാന്‍ഡര്‍ പേടകം വേര്‍പെട്ടു. ഫിലേയുടെ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും അറിയിപ്പ് ലഭിച്ചതോടെ ശാസ്ത്രലോകത്തിന്റെ ആവേശത്തിനപ്പുറം ആകാംക്ഷയും ഇരട്ടിച്ചു.

ഫിലേ ഇനിയും വാല്‍നക്ഷത്രത്തിന്റെ അടുത്തേയ്ക്കുള്ള യാത്രയിലാണ്. അവിടേയ്ക്കുള്ള യാത്രാ സമയം ഏതാണ്ട് ഏഴുമണിക്കൂര്‍ മാത്രവും. റോസെറ്റ പേടകം അതിന്റെ ലാന്‍ഡറിനെ ബുധനാഴ്ചയാണ് വാല്‍ നക്ഷത്രത്തിലെ (കൊമെറ്റ്) അജില്‍കിയ എന്ന് പേരിട്ട് സ്ഥലത്തിറക്കിയത്.

റോസെറ്റ പേടകം ഒരു ധൂമകേതുവിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന ആദ്യ കൃത്രിമോപഗ്രഹം എന്ന ഖ്യാതി നേരത്തെ നേടിയിരുന്നു.

67 പി എന്ന ധൂമകേതുവിനൊപ്പം ഇനി സൂര്യനെ വലംവയ്ക്കും. യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ ഉപഗ്രഹം. ഈ ലക്ഷ്യത്തിലെത്താന്‍ പത്തു വര്‍ഷവും അഞ്ചു മാസവും നാലു ദിവസവും നീണ്ട പ്രയാണത്തിനിടെ അഞ്ച് വട്ടം സൂര്യനെ ചുറ്റി സഞ്ചരിച്ചു കഴിഞ്ഞു റോസെറ്റ, 640 കോടി കിലോമീറ്റര്‍ യാത്ര. 2004 മാര്‍ച്ച് രണ്ടിനാണ് റോസെറ്റ പേടകം ഫ്രാന്‍സിലെ ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കപ്പെട്ടത്.

നമ്മുടെ ഉത്പത്തി രഹസ്യങ്ങളിലേക്കുള്ള യാത്ര കൂടിയാണ് റോസെറ്റ നടത്തുന്നത്. ഭൂമിയില്‍നിന്ന് 40.5 കോടി കിലോമീറ്റര്‍ അകലത്തുകൂടി. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങള്‍ക്കിടയിലൂടെയാണ് ആ യാത്ര തേടിയുള്ള ലക്ഷ്യം ഫിലേ എന്ന റോബോട്ടിക് ലാന്‍ഡറിനെ 67പിയുടെ ഉപരിതലത്തില്‍ ഇറക്കി എന്നതാണ്. ഇതും ചരിത്രത്തില്‍ മറ്റൊരു പുതമയായി. ജര്‍മനിയിലെ ഡാംസ്റാട്ടില്‍ സ്ഥിതിചെയ്യുന്ന ഇസയുടെ കണ്‍ട്രോള്‍ സെന്റര്‍ (ദൌത്യനിയന്ത്രണകേന്ദ്രം) ആണ് ഫിലേയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നത്. കണക്കുകൂട്ടലില്‍ സെക്കന്‍ഡുകളുടെ മില്ലിമീറ്ററുകള്‍ വ്യത്യാസപ്പെട്ടാല്‍ എല്ലാം തകിടം മറിയും. ഇതോടെ വാല്‍നക്ഷത്രത്തിലേക്കുള്ള ഇറക്കം തന്നെ ചിലപ്പോള്‍ അസാധ്യമായേക്കും

ധൂമകേതുക്കള്‍ക്കടുത്തുകൂടി പറത്തിയ ഉപഗ്രഹങ്ങള്‍ നല്‍കിയ പരിമിതമായ വിവരങ്ങള്‍ മാത്രമായിരുന്നു ഇക്കാലമത്രയും ഇതു സംബന്ധിച്ച പഠനങ്ങള്‍ക്ക് ആധാരം. ഇനി കഥ മാറും, റോസെറ്റ ഒരു വര്‍ഷത്തിലേറെക്കാലം 67പിയുടെ കൂടെത്തന്നെയുണ്ടാകും. സൂര്യന്റെ അപാരമായ ഊര്‍ജപ്രവാഹത്തില്‍ അതിന്റെ ഉപരിതലത്തിലെ മഞ്ഞുരുകുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ വരെ പഠനവിധേയമാകും.

ഭൂമിയുടെയും ചൊവ്വയുടെയും ഗുരുത്വാകര്‍ഷണ ശക്തിയുടെ കൂടി സഹായത്തോടെയാണ് റോസെറ്റയുടെ ഗതിവേഗങ്ങള്‍ ശാസ്ത്രജ്ഞര്‍ കൃത്യമാക്കിയത്. ഊര്‍ജം ലാഭിക്കാന്‍ രണ്ടു വര്‍ഷം നീണ്ട 'ഹൈബര്‍നേഷന്‍'. കഴിഞ്ഞ ജനുവരിയിലാണ് വീണ്ടും ഉണര്‍ത്തിയത്.

പത്താമത്തെ ത്രസ്റര്‍ ബേണിലൂടെ ഇന്നലെ ധൂമകേതുവിന്റെ ഭ്രമണപഥത്തില്‍. പത്തില്‍ ഒന്നെങ്കിലും പരാജയപ്പെട്ടെങ്കില്‍ റോസെറ്റ ദൌത്യത്തിന്റെ തന്നെ പരാജയമാകുമായിരുന്നു അത്.

ഇനി കാത്തിരിപ്പാണ്, ഭൂമിയില്‍ വെള്ളമെത്തിയത്, ജീവന്റെ ഉത്പത്തിക്കു കാരണമായ രാസസംയുക്തങ്ങളെത്തിയത് ഒക്കെയും ധൂമകേതുക്കളില്‍ നിന്നാണോ എന്നറിയാനുള്ള പഠന നിരീക്ഷണങ്ങളുടെ ഫലം വരാനുള്ള കാത്തിരിപ്പ്. എല്ലാം ശാസ്ത്രലോകത്തിന്റെ നേട്ടങ്ങള്‍, ഭാവിയിലേയ്ക്കുള്ള നേട്ടങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍