ജര്‍മനിയില്‍ ജോലിയുള്ള മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവധി ആനുകൂല്യങ്ങള്‍
Tuesday, November 11, 2014 10:07 AM IST
ബര്‍ലിന്‍: ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവധി ആനുകൂല്യങ്ങള്‍ ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജോലിയുള്ള അമ്മമാരെ പ്രധാനമായും ലക്ഷ്യമിടുന്ന പദ്ധതി അടുത്ത വര്‍ഷം ജൂലൈയില്‍ പ്രാബല്യത്തിലാകും.

എല്‍റ്റേണ്‍ഗെല്‍ഡ് പ്ളസ് എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി ചെറിയ കുട്ടികളുള്ളവര്‍ക്ക് അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം നല്‍കുകയാണ് ഉദ്ദേശിക്കുന്നതെന്ന് കുടുംബക്ഷേമ മന്ത്രി മാനുവേലാ ഷ്വീസിഗ്.

നിലവില്‍ മാതാപിതാക്കള്‍ക്ക് ഒരുമിച്ച് പേയ്മെന്റോടുകൂടിയ 14 മാസത്തെ അവധിയാണ് ലഭിക്കുന്നത്. അമ്മമാര്‍ക്കു മാത്രമല്ല, അച്ഛനമ്മമാര്‍ക്കും കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ ജോലി പാര്‍ട്ട് ടൈം ആക്കിയാല്‍ മാത്രമാണ് ഇതു സാധിക്കുക. ഇതിനു പകരം ഫുള്‍ ടൈം ജോലിയുള്ളവര്‍ക്കും വരുമാനം കുറയാതെ ഇതു സാധിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജോലി സമയത്തിലുള്ള കുറവ്, അതായത് ആഴ്ചയില്‍ 25 മുതല്‍ 30 മണിക്കൂര്‍ വരെ ജോലിയാക്കുക. കുട്ടികള്‍ ജനിച്ച് ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളിലാവും ഈ അനുപാതങ്ങള്‍ പാലിക്കാനാവുക. വരുമാനത്തില്‍ കുറവു വരാതെ ജോലി സമയത്തിലുണ്ടാവുന്ന വ്യത്യാസമായിരിക്കും എല്‍റ്റേണ്‍ഗല്‍ഡ് പ്ളസിന്റെ പ്രത്യേകത.

ഇതുപ്രകാരം ആനുകൂല്യങ്ങളോടു കൂടി നാലു മാസത്തെ അധികം അവധിയാണ് ലഭിക്കുക. എന്നാല്‍, സിംഗിള്‍ പേരന്റ്സ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവര്‍ക്കു കൂടി ഇതു ബാധകമാക്കണമെന്ന് സിംഗിള്‍ മദേഴ്സ് ആന്‍ഡ് ഫാദേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍