ബര്‍ലിന്‍ മതില്‍ വീഴ്ചയുടെ ദീപ്തസ്മരണയില്‍ ജര്‍മനി ആഘോഷക്കടലായി
Monday, November 10, 2014 9:58 AM IST
ബര്‍ലിന്‍: ജര്‍മന്‍ പുനരേകീകരണം സാധ്യമാക്കിയ മതില്‍ വീഴ്ചയുടെ കാല്‍ നൂറ്റാണ്ടിന്റെ ദീപ്ത സമരണ പുതുക്കി ജര്‍മന്‍കാര്‍ ആഘോഷം പൊടിപൂരമാക്കി. മൂന്നു ദിവസത്തെ ആഘോഷമായിരുന്നു ജര്‍മനിയില്‍ നടന്നു വന്നത്. ജര്‍മനിയുടെ തലസ്ഥാനം കണ്ട ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായിരുന്നു വാരാന്ത്യത്തില്‍ ബര്‍ലിനില്‍ അരങ്ങേറിയത്. ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ പത്തു ലക്ഷത്തിലധികം പേര്‍ തലസ്ഥാന നഗരിയില്‍ എത്തിയിരുന്നു. 28 വര്‍ഷം ജര്‍മനിയെ വിഭജിച്ചു നിര്‍ത്തിയിരുന്ന വന്‍മതില്‍ 1989 നവംബര്‍ ഒമ്പതിനാണ് നിലംപൊത്തിയത്. 167.8 കി.മീറ്റര്‍ നീളമുണ്ടായിരുന്ന മതില്‍ ജനങ്ങളാല്‍ പൊളിച്ചു മാറ്റപ്പെടുകയായിരുന്നു.

ഞായറാഴ്ച രാവിലെ ബര്‍ലിനിലെ ബര്‍ണാവര്‍ റോഡിലെ ശേഷിക്കുന്ന മതിലില്‍ റോസാപ്പൂക്കള്‍ തിരുകി സ്മരണാജ്ഞലിയര്‍പ്പിച്ചു. (മതില്‍ ചാടിക്കടന്നു രക്ഷപെടാന്‍ ശ്രമിച്ചു മരണത്തിനു കീഴടങ്ങിയത് 138 പേര്‍) ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, ബര്‍ലിന്‍ മേയര്‍ ക്ളൌസ് വോവറിറ്റ്, സാംസ്കാരിക മന്ത്രി മോനിക്ക ഗ്രൂറ്റേഴ്സ്, മുന്‍ ഡിഡിആര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം ഒരു വലിയ ജനസഞ്ചയം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് നഗരമധ്യത്തിലെ ബെസിന്നുംഗ്സ് പള്ളിയില്‍ പ്രാര്‍ഥനാ ചടങ്ങുകളും നടന്നു.

ഉച്ചകഴിഞ്ഞ് ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റ് കാവാടമൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മെര്‍ക്കല്‍ പ്രസംഗിച്ചു.യുക്രെയ്ന്‍, സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെ അസമാധാനം ലോകത്തെ അസ്വസ്ഥമാക്കുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ ബര്‍ലിന്‍ മതിലിന്റെ പതനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് സ്വയം തിരുത്തലുകള്‍ക്ക് വിധേയമാകണമെന്ന് അവര്‍ പറഞ്ഞു.സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ തെളിവാണ് ബര്‍ലിന്‍ മതിലിന്റെ പതനമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പൊതു സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്ക്, ജര്‍മന്‍ മുന്‍ വിദേശകാര്യമന്ത്രി ഹാന്‍സ് ഡിറ്റ്റിഷ് ഗെന്‍ഷര്‍, സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്, പോളണ്ടിന്റെ മുന്‍ പ്രസിഡന്റ് ലെ വലെസ, ഹംഗറി മുന്‍ പ്രസിഡന്റ് മിക്ളോസ് നേമത്ത്, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷുള്‍സ് എന്നിവര്‍ക്കു പുറമെ ചലച്ചിത്ര, കായികരംഗത്തെ പ്രമുഖരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ലോകം വീണ്ടും ശീത യുദ്ധത്തിലേക്കു നീങ്ങുകയാണെന്നു മിഖായല്‍ ഗോര്‍ബച്ചേവ് മുന്നറിയിപ്പ് നല്‍കി. രജതജൂബിലിയോടനുബന്ധിച്ച് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്നിന്റെ പേരില്‍ റഷ്യ പാശ്ചാത്യലോകത്തെ യുദ്ധത്തിലേയ്ക്കു വലിച്ചിഴയ്ക്കുകയാണെന്നും ഗോര്‍ബി ചൂണ്ടിക്കാട്ടി.

ഡാനിയേല്‍ ബാറന്‍ബൊയിം നേതൃത്വം നല്‍കി ബര്‍ലിന്‍ സ്റേറ്റ് ഓര്‍ക്കെസ്ട്രാ ഒരുക്കിയ ബീതോവന്റെ ഒമ്പതാം സിംഫണി ഓഡെ ടു ജോയ് ആഘോഷത്തിന് മാറ്റുകൂട്ടി.

ബ്രിട്ടീഷ് ഗായകന്‍ പീറ്റര്‍ ഗാബ്രിയേല്‍ അമേരിക്കന്‍ നടനും ഗായകനുമായ ഡേവിഡ് ഹാസല്‍ഹോഫ്, ജര്‍മന്‍ ഗായകന്‍ ഉഡോ ലിന്‍ഡന്‍ബര്‍ഗ്, ക്ളൂസോ, ഫന്റാസ്റിഷര്‍ 4 തുടങ്ങിയ മ്യൂസിക് ബാന്‍ഡുകള്‍ സംഗീതത്തിന്റെ അലയൊലികള്‍ മുഴക്കി ആഘോഷത്തെ താളനിബിഢമാക്കി.

മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന്റെ കാലത്താണ് മതില്‍ പൊളിച്ചു മാറ്റിയത്. എന്നാല്‍ കാല്‍നൂറ്റാണ്ടിന്റെ ആഘോഷത്തില്‍ കോളിന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വ്രരത്തില്‍ നടത്തിയ ദിവ്യബലിക്കിടെ മതിലുകളില്ലാത്ത സന്തോഷത്തില്‍ പങ്കുചേരുന്ന ദിനത്തിന്റെ ആശംസകള്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ചു.

പൊളിച്ചു മാറ്റിയ മതിലിന്റെ സ്ഥാനത്തു പ്രഭാപൂരം വിടര്‍ത്തുന്ന എണ്ണായിരം വെള്ള ബലൂണുകള്‍ കാലുകളില്‍ ഉറപ്പിച്ചാണ് ആഘോഷങ്ങള്‍ വേറിട്ടതാക്കിയത്. 60 സെന്റിമീറ്റര്‍ ഇടവിട്ട് 15.5 കിലോ മീറ്റര്‍ ദൂരത്തിലാണ് ബലൂണുകള്‍ സ്ഥാപിച്ചത്. കാലുകളില്‍ സ്ഥാപിച്ചിരുന്ന ബലൂണുകള്‍ മുഴുവനും ഹീലിയം നിറച്ച് ഞായറാഴ്ച പ്രാദേശിക സമയം രാത്രി ഏഴിന് ആകാശത്തേയ്ക്കു പറത്തിയാണ് ആഘോഷം ദീപ്തമാക്കിയത്. ഉയര്‍ന്നു പൊങ്ങിയ ഏഴായിരം ബലൂണുകള്‍ക്ക് വര്‍ണഭംഗി വിതറി നടത്തിയ കരിമരുന്നു കലാപ്രകടനങ്ങള്‍ ആകാശത്തിലെ മേഘപാളികളെ വിവിധ നിറങ്ങളാല്‍ പ്രഭാപൂരമാക്കിയെന്നു മാത്രമല്ല മതിലുകളില്ലാത്ത രാജ്യത്തിന്റെ ആഹ്ളാദാരവങ്ങളെ പുളകിതമാക്കുകയും ചെയ്തു. (ഏതാണ്ട് രണ്ടു വര്‍ഷത്തെ പ്രരിശ്രമമാണ് ആഘോഷത്തെ ഇത്ര കമനീയമാക്കിയത്).

1990 ഒക്ടോബര്‍ മൂന്നിനാണ് രണ്ടായിരുന്ന ജര്‍മനി വീണ്ടും ഒന്നായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍