ഹൂസ്റനില്‍ കേരളാ സീനിയേഴ്സ് കേരളപ്പിറവി കൊണ്ടാടി
Thursday, November 6, 2014 7:20 AM IST
ഹൂസ്റന്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നാം തീയതി മധ്യാഹ്നത്തോടെ ഗ്രെയിറ്റര്‍ ഹൂസ്റനിലും പരിസരത്തുമുള്ള മലയാളി സീനിയേഴ്സ് ഹൂസ്റനിലെ ലേക്ക് വിന്‍ഡ്സ് ഹാളില്‍ഒത്തുചേര്‍ന്ന് കേരളപ്പിറവി സമുചിതമായി കൊണ്ടാടി. ഇക്കൊല്ലത്തെ കേരളപ്പിറവി ആഘോഷങ്ങളുടെ മുഖ്യ സംഘാടകയായ പൊന്നു പിള്ള ഏവരേയും സദസ്സിലേക്ക് സ്വാഗതംചെയ്തു സംസാരിച്ചു. കേരളം വിട്ടുപോന്നിട്ട് ദശകങ്ങള്‍ ആയെങ്കിലും കേരള ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകളും സ്പന്ദനങ്ങളും ഏക്കാലവും മനസില്‍ സൂക്ഷിക്കുന്ന ഹൂസ്റനിലെ മുതിര്‍ന്ന മലയാളി പൌരന്മാര്‍ക്ക് പറയാനും അയവിറക്കാനും അനവധി കഥകളും മധുരിക്കുന്ന ഓര്‍മ്മകളുമുണ്ടായിരുന്നു.

ജീവിതത്തിലെ ഏറിയകാലം പുറംനാട്ടില്‍ കഴിഞ്ഞ ഇവരുടെ കേരളത്തിലെ ചെറുപ്പകാലാനുഭവങ്ങള്‍ ഓരോരുത്തരായി വര്‍ണ്ണിച്ചപ്പോള്‍ ഏവരും അക്കാലങ്ങളിലെ കൊച്ചു കേരളത്തിലേക്ക് ഒരിക്കല്‍ കൂടെ ഈ കേരളപ്പിറവി ദിനത്തില്‍ യാത്രപോയതായി തോന്നി. മുതിര്‍ന്ന പൌരന്മാരില്‍ചിലര്‍ മക്കളും കൊച്ചുമക്കളുമായിട്ടാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്. 1956 നവംബര്‍ ഒന്നിന് ഭാഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്റെയിറ്റുകള്‍ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു മലയാള ഭാഷാ ദേശങ്ങള്‍ കേരള സംസ്ഥാനമായി നിര്‍ണ്ണയിക്കപ്പെട്ടതിന്റെ ഓര്‍മ്മായിരുന്നു ഇങ്ങു സപ്തസാഗരങ്ങള്‍ക്കിപ്പുറം ഗ്രെയിറ്റര്‍ ഹൂസ്റനിലും ആഘോഷിച്ചത്.

കേരളീയ ഗാനങ്ങള്‍, കടങ്കഥകള്‍, ഐതിഹ്യങ്ങള്‍, പുരാണകഥകള്‍ ഏവരും സ്മൃതിയില്‍കൊണ്ടുവന്ന് സംസാരിച്ചു. എബ്രഹാം തോമസ്, മേരിക്കുട്ടി തോമസ്, കെ.കെ. ചെറിയാന്‍,കുഞ്ഞമ്മ ചെറിയാന്‍, ജോണ്‍ കുന്നക്കാട്ട്, അച്ചാമ്മ കുന്നക്കാട്ട്, മാര്‍ത്ത ചാക്കൊ, അന്നമ്മ ചെറിയാന്‍, മാത്യു മത്തായി, മാണി കുരുവിള, ഷെര്‍ലി കുരുവിള, മത്തായി മത്തായി, ക്ളാരമ്മ മത്തായി,തോമസ് തയ്യില്‍, നയിനാന്‍ മാത്തുള്ള, ആല്‍ബി, അനിത, ജോസഫ് കോശി, റോസമ്മകോശി, രാമമൂര്‍ത്തി, ചിത്തിര, രാജേഷ് പിള്ള, സ്മിത രാജേഷ്, ജസ്റിന്‍ പിള്ള, മിത്ര പിള്ള, എ.സി. ജോര്‍ജ്, മോളി ജോര്‍ജ് തുടങ്ങിയവര്‍ വിവിധ കലാ ചര്‍ച്ചാ പരിപാടികളില്‍ സജീവമായിപങ്കെടുത്തു. വിഭവ സമൃദ്ധമായ കേരളീയ സദ്യക്കു ശേഷം അമേരിക്കനും ഇന്ത്യനുമായ ദേശീയ ഗാനാലാപത്തോട കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്