കൊളോണില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷവും ജപമാലയുടെ സമാപനവും ഭക്തിനിര്‍ഭരമായി
Monday, October 27, 2014 8:55 AM IST
കൊളോണ്‍: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും പുണ്യപുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും പത്തു ദിനങ്ങളിലായി നടത്തിയ ജപമാലവണക്കത്തിന്റെ പരിസമാപ്തിയും പൈതൃകപൂര്‍വം ഭക്തിനിര്‍ഭരമായി കൊളോണിലെ ഇന്ത്യന്‍ സമൂഹം ആഘോഷിച്ചു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് ആഘോഷങ്ങള്‍ നടന്നത്.

ഒക്ടോബര്‍ 19 ന് (ഞായര്‍) വൈകുന്നേരം നാലിന് ആരംഭിച്ച ആഘോഷമായ ദിവ്യബലിയില്‍ ഫാ. ഫെലിക്സ് (എഫ്സി) മുഖ്യകാര്‍മികനായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.മാത്യു ഓലിക്കല്‍, ഫ്രാന്‍സിസ്കൂസ് കൊണ്‍വെഞ്ഞാല്‍ സഭാംഗങ്ങളായ ഫാ.റോജോ, ഫാ.ലോറന്‍സ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിമധ്യേ ഫാ.മാത്യു ഓലിക്കല്‍ വചനസന്ദേശം നല്‍കി. ഇന്ത്യന്‍ യൂത്ത്കൊയര്‍ ആലപിച്ച ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആഘോഷത്തെ ഭക്തിസാന്ദ്രമാക്കി. റിയാ ജോര്‍ജ്, ഡാനി ചാലായില്‍, ജോയല്‍, ജെന്‍സ് കുമ്പിളുവേലില്‍ ജിം ജോര്‍ജ്, ജോയി കാടന്‍കാവില്‍ എന്നിവര്‍ ശുശ്രൂഷികളായി.

വിശുദ്ധയോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും തിരുശേഷിപ്പ് ചുംബനവും ജപമാലയര്‍പ്പണവും പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടായിരുന്നു. കൊന്ത ഇഗ്നേഷ്യസച്ചന്‍ വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. പോര്‍സിലെ പ്രാര്‍ഥനാ കൂട്ടായ്മയാണ് സ്നേഹവിരുന്ന് ഒരുക്കിയത്. 250ഓളം പേര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

പത്തുദിവസത്തെ ജപമാല വണക്കത്തിന് നേതൃത്വം നല്‍കിയത് കമ്യൂണിറ്റിയിലെ ഒമ്പത് കുടുംബകൂട്ടായ്മകളും മറ്റു പ്രസ്ഥാനങ്ങളുമാണ്. ഓരോദിവസവും ദിവ്യബലിയും തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ കേരളത്തിലെ കുടുംബങ്ങളില്‍ നടത്തുന്ന ജപമാല ആരാധനാ ക്രമത്തിലായിരുന്നു പത്തുദിവസവും കൊന്തനമസ്കാരം നടത്തിയിരുന്നത്. ഇടദിവസങ്ങളിലായിരുന്നിട്ടും പതിവിനു വിപരീതമായി ഒട്ടേറെ വിശ്വാസികള്‍ എല്ലാദിവസവും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു.

സമൂഹത്തിന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കമ്മിറ്റിയംഗങ്ങളായ മേഴ്സി തടത്തില്‍, ഷീബ കല്ലറയ്ക്കല്‍, എല്‍സി വേലൂക്കാരന്‍, ബെന്നിച്ചന്‍ കോലത്ത്, ആന്റണി സഖറിയ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍