കോശം മാറ്റിവയ്ക്കലില്‍ അത്ഭുതവിജയം: തളര്‍വാതം സുഖപ്പെട്ടു
Wednesday, October 22, 2014 7:33 AM IST
വാഴ്സോ: കോശങ്ങള്‍ മാറ്റിവയ്ക്കുന്ന പുതിയ ചികിത്സാരീതിയുടെ ആദ്യ പരീക്ഷണം പൂര്‍ണ വിജയം. കത്തിക്കുത്തേറ്റ് ശരീരം തളര്‍ന്ന വ്യക്തിയാണ് ചികിത്സയിലൂടെ എഴുന്നേറ്റ് നടക്കുന്നത്.

ഡെറിക് ഫിദിക എന്നയാള്‍ 2010 ല്‍ കത്തിക്കുത്തേറ്റ് ശരീരം തളര്‍ന്നു പോയതാണ്. സുഷുമ്ന നാഡിയിലായിരുന്നു പരുക്ക്. മൂക്കില്‍ നിന്നെടുത്ത കോശങ്ങള്‍ ഉപയോഗിച്ച് സുഷുമ്നയിലെ പരിക്ക് ഭേദപ്പെടുത്തുകയാണ് പോളിഷ് ഡോക്ടര്‍മാര്‍ ചെയ്തിരിക്കുന്നത്.

ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ചികിത്സ നടത്തുന്നു. 2012 ല്‍ ബ്രിട്ടീഷ് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 2012 ല്‍ ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പോളണ്ടിലെ ഡോക്ടേഴ്സ് ഡെറികിന് ട്രാന്‍സ്പ്ളാന്റ് ശസ്ത്രക്രിയ നടത്തിയത്. കോശങ്ങള്‍ രണ്ടാഴ്ചയോളം കൃത്രിമമായി വളര്‍ത്തി അവ സൂക്ഷ്മനാഡിയിലൂടെ കടത്തി വിടുന്ന ശാസ്ത്രവിദ്യയാണ് ഇവിടെ പ്രയോഗിച്ചത്.

ശരീരത്തിന്റെ പാതിഭാഗത്ത് സ്പര്‍ശനശേഷി പോലുമില്ലാതിരുന്ന താന്‍ ഇപ്പോള്‍ എഴുന്നേറ്റു നടക്കുന്നത് അദ്ഭുതമായി തോന്നുന്നു എന്ന് ഫിദിക. മനുഷ്യന്‍ ചന്ദ്രനില്‍ നടന്നതിനെക്കാള്‍ വലുതാണ് തന്റെ നേട്ടമെന്നും നാല്‍പ്പതുകാരന്‍.

പോളണ്ടിലെ വ്രോക്ളോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്‍ ഡോ. പാവേര്‍ ടബ്കോവ് നേതൃത്വം നല്‍കിയ സംഘമാണ് അത്ഭുത വിജയത്തിന്റെ പിന്നിലെ ഗവേഷകര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍