'ഇന്ത്യന്‍ മുസലീങ്ങള്‍ക്കു വേണ്ടത് ഭരണഘടനാനുസൃത പ്രതിരോധം'
Wednesday, October 22, 2014 7:27 AM IST
ജിദ്ദ: വര്‍ഷങ്ങളുടെ നാഗരിക സാംസ്കാരിക ചരിത്രമുള്ള, ഇന്ത്യയെന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ഇന്ത്യന്‍ മുസ്ലിങ്ങളെ കുറിച്ച് അവര്‍ ദേശസ്നേഹമുള്ളവരാണെന്നും ഇന്ത്യക്കു വേണ്ടി ജീവിക്കാനും മരിക്കാനും അവര്‍ തയാറാണെന്നുമുള്ള പ്രസ്താവന ചരിത്ര യാഥാഥ്യമാണെന്ന് പ്രഗത്ഭ വാഗ്മിയും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം. എം അക്ബര്‍ അഭിപ്രായപ്പെട്ടു.
ഒന്നര സഹസ്രാബ്ദമായി തങ്ങള്‍ ജീവിച്ചു പോരുന്ന രാജ്യത്തെ സ്നേഹിച്ചവരും സ്നേഹിക്കുന്നവരും സ്നേഹിക്കാന്‍ കഴിയുന്നവരുമാണ് മുസ്ലിങ്ങള്‍ രാജ്യ സ്നേഹവും രാഷ്ട്ര സേവനവും തങ്ങളുടെ ബാധ്യതയായി കണ്ട് അധിനിവേശ ശക്തികള്‍ക്കെതിരെ തങ്ങളുടെ സ്വത്തും ജീവനും ത്യജിച്ച് ചെറുത്തു നിന്നതിനാലാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ ദരിദ്രരും അന്യന്റെ പണിയാളുകളും പിന്നോക്കക്കാരുമായതെന്ന സത്യം അധിനിവേശ ചരിത്രമറിയുന്ന ഒരാള്‍ക്കും നിഷേധിക്കാനാവില്ല. തങ്ങളുടെ മുന്‍ഗാമികള്‍ ചോരയും നീരും നല്‍കി അധിനിവേശ ശക്തികളുടെ കരങ്ങളില്‍ നിന്നു മോചിപ്പിച്ച് നമ്മുടെ കരങ്ങളിലേല്‍പ്പിച്ച സ്വതന്ത്ര ഇന്ത്യയെ ഒരു തരത്തിലുള്ള പ്രതിലോമ ശക്തികള്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.

മുസ്ലിം വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതോടൊപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ട് നിയമനിര്‍മാണ സഭകളില്‍ പ്രാതിനിത്യം അറിയിച്ച് മുസ്ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യത്നിച്ച മൌലാനാ മുഹമ്മദലി ജൌഹറിനെ പോലെ അബുള്‍ കലാം ആസാദിനെ പോലെയുള്ള നേതാക്കളെ നാം മാതൃകയാക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ തന്നെയും അതിന്റെ വീണ്െടടുപ്പിന്ന് ഭരണഘടന അനുശാസിക്കുന്ന മാര്‍ഗങ്ങള്‍ അവലംബിക്കുക എന്നതാണ് ഓരോ ഇന്ത്യന്‍ മുസ്ലിമിനും കരണീയമായിട്ടുള്ളത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് വരുന്നവര്‍ ആരു തന്നെ ആയിരുന്നാലും ഭരണകൂടം എന്ന നിലക്ക് അവരെ അംഗീകരിച്ച്, ഭരണഘടന ഒരോ പൌരനും ഉറപ്പ് നല്‍കുന്ന മൌലികാവകാശമായ മതപ്രചാരണ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നാം സജീവരായാല്‍ കാലം കാണിച്ചു തന്ന ചരിത്രത്തിന്റെ ഭാഗധേയം പുന:സൃഷ്ടിക്കാന്‍ നമുക്കാവുമെന്ന് അക്ബര്‍ വിശദീകരിച്ചു.

'മുസ്ലിങ്ങളുടെ ദേശസനേഹം : പ്രധാനമന്ത്രി പറഞ്ഞതാണ് ശരി' എന്ന തലക്കെട്ടില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ശറഫിയ ഇമ്പാല ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തുറന്ന സംവാദത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓള്‍ഡ് എയര്‍പോര്‍ട്ട് ദഅ്വ സെന്റര്‍ മേധാവി ഷേഖ് സ്വാലിഹ് ദൈലമി ഉദ്ഘാടനം നിര്‍വഹിച്ചു . അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. വിഷയാവതരണത്തിനു ശേഷം അബ്ദുറഹ്മാന്‍ കെ.സി, ഇസ്മാഇല്‍ മരുതേരി തുടങ്ങിയ പ്രഗത്ഭര്‍ പങ്കെടുത്ത സംവാദത്തില്‍ ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് അക്ബര്‍ മറുപടി നല്‍കി. ശിഹാബ് സലഫി എടക്കര മോഡറേറ്ററായിരുന്നു. അബാസ് ചെമ്പന്‍, അബ്ദുള്‍ ഹമീദ് പന്തല്ലൂര്‍, ഷരീഫ് ബാവ തിരൂര്‍, അബ്ദുള്‍ അസീസ് സ്വലാഹി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍