യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 26 ന് പുലര്‍ച്ചെ ആരംഭിക്കും
Tuesday, October 21, 2014 7:53 AM IST
ബ്രൌണ്‍ഷ്വൈഗ്: യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 26 ന് (ഞായര്‍) പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവച്ചാണ് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്്. വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്.

ജര്‍മനിയിലെ ബ്രൌണ്‍ഷ്വൈഗിലുള്ള ഭൌതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയമാറ്റപ്രകിയ ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. (വൈകി നേരം വെളുക്കുന്നതും നേരത്തെ ഇരുള്‍ പടരുന്നതും)

വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. ഇതുപോലെ സമ്മര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ മാര്‍ച്ച് അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിയാണ് സമ്മര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി.

രാത്രിയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് ചിട്ടപ്പെടുത്തുന്നത്.

ശൈത്യത്തില്‍ ജര്‍മന്‍ സമയവും ഇന്ത്യന്‍ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മര്‍ടൈമില്‍ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. ഇറ്റലി - ജര്‍മന്‍ സമയം ഒരുപോലെയാണെങ്കിലും

യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, അയര്‍ലന്‍ഡ് എന്നിവ ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍