യുക്മ വെയില്‍സ് റീജിയണല്‍ കലാമേള: ന്യൂപോര്‍ട്ട് ചാമ്പ്യന്മാര്‍; അനിഷ ബെന്നി കലാതിലകം
Monday, October 20, 2014 6:51 AM IST
ന്യൂപോര്‍ട്ട്: യുക്മ വെയില്‍സ് റീജിയണിന്റെ കലാമേളയ്ക്ക് ഉജ്ജ്വല സമാപനം. റീജിയണിലെ മുഴുവന്‍ അസോസിയേഷനുകളും പങ്കെടുത്ത കലാമേള സംഘാടക മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട കലാമേളയായിരുന്നു ഇത്തവണത്തേത്.

മാസങ്ങള്‍ നീണ്ട ചിട്ടയായ പരിശീലനത്തിനുശേഷം അരങ്ങില്‍ മാറ്റുരയ്ക്കാനെത്തിയ കലാകാരന്മാരും കലാകാരികളും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തപ്പോള്‍ റീജിയണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമായിരുന്നു കലാമേള വേദികളില്‍ നടന്നത്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റി 143 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. കാര്‍ഡിഫ് മലയാളി അസോസിയേഷനില്‍ നിന്നുള്ള അനിഷ ബെന്നി കലാതിലകം ആയി. സ്വാന്‍സി മലയാളി അസോസിയേഷന്‍ റണ്ണേഴ്സ് അപ്പ് ആയി. യുക്മ കലാപ്രതിഭ പട്ടത്തിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് നാട്യഇനങ്ങളിലും നാട്യേതര ഇനങ്ങളിലും ഒരുപോലെ സമ്മാനാര്‍ഹാരായവര്‍ ഇല്ലാത്തതിനാല്‍ റീജിയണല്‍ ലെവലില്‍ കലാപ്രതിഭ പട്ടം ആര്‍ക്കും ലഭിച്ചില്ല.

കലാമേളയ്ക്ക് മുന്നോടിയായി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കലാമേളയുടെ ഔപചാരിക ഉദ്ഘാടനം ന്യൂപോര്‍ട്ട് മേയര്‍ മാത്യു ഇവാന്‍സ് നിര്‍വഹിച്ചു. യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയണല്‍ സെക്രട്ടറി തോമസ്കുട്ടി ജോസഫ് സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണ്‍, നാഷണല്‍ വൈസ് പ്രസിഡന്റ് ഷാജി തോമസ്, നാഷണല്‍ ജോ. സെക്രട്ടറി ആന്‍സി ജോയ്, നോര്‍ത്ത് വെസ്റ് റീജിയന്‍ പ്രസിഡന്റ് ദിലീപ് മാത്യു, നാഷണല്‍ കമ്മിറ്റി അംഗം അഭിലാഷ് തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ആതിഥേയ അസോസിയേഷന്‍ സെക്രട്ടറി സനീഷ് ചാക്കോ നന്ദി പ്രകാശിപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തിനുശേഷം രണ്ട് വേദികളിലായി ഇടവേളകള്‍ ഇല്ലാതെ മത്സരങ്ങള്‍ നടക്കുകയായിരുന്നു. പ്രസിഡന്റ് ജോബി മാത്യുവിന്റെ നേതൃത്വത്തില്‍ ആതിഥേയ അസോസിയേഷന്‍ അംഗങ്ങളും റീജിയണല്‍/കലാമേള കമ്മിറ്റിയംഗങ്ങളും പരാതിക്കിട നല്‍കാതെ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

മത്സരങ്ങള്‍ക്കുശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിലും സമ്മാനവിതരണ ചടങ്ങിലും ബ്രിസ്റോള്‍ കൌണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയായിരുന്നു. രാത്രി ഒമ്പതോടെ ചടങ്ങുകള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ടോമി ജോര്‍ജ്