പ്രവീണ്‍ വര്‍ഗീസ് അനുസ്മരണം: കുടുംബത്തിന് പിന്തുണയുമായി മോര്‍ട്ടന്‍ഗ്രോവ് വില്ലേജ് മേയറും അധികാരികളും
Wednesday, October 15, 2014 8:08 AM IST
ഇല്ലിനോയി: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ സതേണ്‍ ഇല്ലിനോയി വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസ് (19 വയസ്) കൊല്ലപ്പെട്ടതിന്റെ ദുരൂഹതകള്‍ അന്വേഷിക്കുന്നതിനുള്ള കുടുംബത്തിന്റെ ശ്രമത്തിന് പ്രവീണ്‍ ജനിച്ചുവളര്‍ന്ന മോര്‍ട്ടന്‍ഗ്രോവ് വില്ലേജ് അധികാരികളുടെ പൂര്‍ണ പിന്തുണ.

പ്രവീണ്‍ തണുപ്പുമൂലം മരിച്ചുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മകന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട കുടുംബം പ്രവീണ്‍ കൊല്ലപ്പെട്ടതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. രണ്ടാമത് നടത്തിയ ഓട്ടോപ്സിയില്‍ തലയ്ക്കേറ്റ മാരകമായ അടിയാണ് മരണകാരണം എന്ന് വ്യക്തമായി തെളിഞ്ഞു. ശരീരത്തില്‍ അനേകം മുറിവുകള്‍ വേറെയുമുണ്ട്. മദ്യമോ മയക്കുമരുന്നോ ശരീരത്തില്‍ ഇല്ലായിരുന്നു എന്നും തളിഞ്ഞു. കഴിഞ്ഞയാഴ്ച എന്‍ബിസി ന്യൂസിന്റെ ഇന്‍വെസ്റിഗേറ്റീവ് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വ്യക്തമായി പറയുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിനുവേണ്ടി എന്‍ബിസി ടീം മൂന്നുദിവസം കുടുംബത്തോടൊപ്പം കാര്‍ബണ്‍ഡെയിലില്‍ ചിലവഴിച്ചു.

കാര്‍ബണ്‍ഡെയില്‍ അധികാരികള്‍ ഇപ്പോഴും അവരുടെ നിഗമനത്തില്‍ തന്നെ നില്‍ക്കുന്നു. റിപ്പോര്‍ട്ടുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. പ്രവീണ്‍ വര്‍ഗീസിനെ അവസാനമായി കണ്ട ആളെ അധികാരികള്‍ ഇതുവരെ ചോദ്യം ചെയ്യുകയോ കുറ്റവാളിയായി കാണുകയോ ചെയ്തിട്ടില്ല.

ഇതിന്റെയെല്ലാം വെളിച്ചത്തില്‍ മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ ഡി മരിയ കുടുംബത്തെ പിന്തുണച്ചുകൊണ്ട് ഒക്ടോബര്‍ 18-ന് രണ്ടിന് പ്രസ് കോണ്‍ഫറന്‍സ് നടത്തും. ഡബ്ള്യുബിബിഎം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വില്ലേജ് അഡ്മിനിസ്ട്രേറ്റര്‍ റയന്‍ ഹോണ്‍ മേയറുടെ തീരുമാനത്തെ പിന്താങ്ങി. 'കുടുംബത്തെ സപ്പോര്‍ട്ട് ചെയ്യുക എന്നത് ഞങ്ങളുടെ ദൌത്യമാണ്. ഈ കുടുംബത്തിന്റെ വേദന എല്ലാവരും മനസിലാക്കണം. ഈ അമ്മയുടെ ശബ്ദത്തിലെ വേദന... അവര്‍ക്ക് ഉത്തരം കണ്െടത്തുക എന്നത് ധാര്‍മിക കടമയാണ്. ഇതൊന്നു ശ്രദ്ധിച്ചാല്‍ അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്െടത്തേണ്ടിയിരിക്കുന്നു എന്ന് എല്ലാവര്‍ക്കും മനസിലാകും. കാര്‍ബണ്‍ഡെയില്‍ അധികാരികളെ കുറ്റപ്പെടുത്തുകയല്ല ഇതിന്റെ ഉദ്ദേശം. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്െടത്തുക എന്നുള്ളതാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വില്ലേജ് ഓഫ് മോര്‍ട്ടന്‍ഗ്രോവ് പുറപ്പെടുവിച്ച പ്രസ് റിലീസില്‍ 'ഈ കുടുംബത്തിനുവേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു. കഴിഞ്ഞ ബോര്‍ഡ് മീറ്റിംഗില്‍ ലൌലി സംസാരിച്ചശേഷം എല്ലാ സഹായവും ഞാന്‍ വാഗ്ദാനം ചെയ്തു. ഈ കുടുംബം ഈ വില്ലേജില്‍ താമസിക്കുന്നു. അവര്‍ക്ക് വേണ്ടതു ചെയ്യുക എന്നുള്ളത് ഞങ്ങളുടെ കടമയാണ്.' മേയര്‍ ഡാന്‍ ഡി മരിയ പറഞ്ഞു.

മോര്‍ട്ടന്‍ഗ്രോവിലുള്ള സിവിക് സെന്ററില്‍ (6140 ഉലാുലൃെേ ട, ങീൃീി ഏൃീ്ല, കഘ 60053) നടക്കുന്ന പ്രസ് കോണ്‍ഫറന്‍സിലേക്ക് ഏവരുടേയും സഹകരണം കുടുംബവും പ്രവീണ്‍ ആക്ഷന്‍ കൌണ്‍സിലും അഭ്യര്‍ഥിച്ചു. പാര്‍ക്കിംഗ് സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

പ്രസ്തുത കോണ്‍ഫറന്‍സില്‍ മേയറെ കൂടാതെ കുടുംബ വക്കീലായ ചാള്‍സ് സ്റെഗ്മയര്‍, ഓട്ടോപ്സി നടത്തിയ ഡോ. ബെന്‍ മര്‍ഗോളിസ്, കാര്‍ബണ്‍ഡെയില്‍ റേഡിയോ ഹോസ്റ് മോണിക്ക സൂക്കസ്, പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങളായ ഗ്ളാഡ്സണ്‍ വര്‍ഗീസ്, മറിയാമ്മ പിള്ള, അഡ്വ. ജിമ്മി വാച്ചാച്ചിറ, സൂസന്‍ ഇടമല, നൈല്‍സ് വെസ്റ് ഹൈസ്കൂളില്‍ നിന്നും മാര്‍ക്ക് മെഡ്ലാന്റ്, പ്രവീണിന്റെ മാതാവ് ലൌലി വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.

ഡീക്കന്‍ ലിജു പോള്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം