അയര്‍ലന്‍ഡിന്റെ ബലാബലത്തില്‍ ജര്‍മനിക്ക് ഞെട്ടല്‍
Wednesday, October 15, 2014 8:02 AM IST
ബര്‍ലിന്‍: യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡ് ജര്‍മനിയെ പിടിച്ചുകെട്ടി. ഗെല്‍സന്‍കിര്‍ഷനില്‍ ചൊവ്വാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ഇരുരാജ്യങ്ങളും ഒരുഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. മല്‍സരത്തിന്റെ അവസാനം അയര്‍ലന്‍ഡിന്റെ നിഷ്ങ്കളങ്ക കളിയില്‍ കമന്റായി തനിക്കൊന്നും പറയാനില്ലെന്ന് ജര്‍മനിയുടെ കോച്ച് ജോവാഹിം ലോ പറഞ്ഞു.

റയാല്‍ മാഡ്രിഡ് താരമായ ടോണി ക്രൂസാണ് ജര്‍മനിക്കുവേണ്ടി മല്‍സരത്തിന്റെ രണ്ടാ പകുതിയില്‍ എഴുപതാം മിനിറ്റില്‍ നിറയൊഴിച്ചത്. എന്നാല്‍ കളി തീരുന്നതിനു തൊട്ടുമുമ്പ് അയര്‍ലന്‍ഡിന്റെ പാവം പയ്യനെന്നറിയപ്പെടുന്ന ജോണ്‍ ഒ ഷെയാ ജര്‍മനിയെ അമ്പരപ്പിച്ച് ഗോള്‍ നേടിയപ്പോള്‍ ലോകചാമ്പ്യന്മാര്‍ക്കു വീണ്ടും കളിച്ചു ജയിക്കാനുള്ള സമയം കഴിഞ്ഞിരുന്നു.

ഡി ഗ്രൂപ്പിലുള്ള ജര്‍മനി കഴിഞ്ഞ ശനിയാഴ്ച പോളണ്ടിനോട് ചരിത്രത്തില്‍ ആദ്യമായി തോറ്റതിന്റെ പിന്നാലെയാണ് ചെറുകിടക്കാരായ അയര്‍ലന്‍ഡിന്റെ കനത്ത പ്രഹരവുംകൂടിയേല്‍ക്കുന്നത്. ഒരു വിജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി ജര്‍മനി ഇപ്പോള്‍ നാലാം സ്ഥാനത്തും നാലു പോയിന്റ് നേടിയിട്ടുണ്ട്. എന്നാല്‍ അയര്‍ലന്‍ഡാവട്ടെ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി.

ബോള്‍ ആധിപത്യത്തില്‍ മുന്നിട്ടു നിന്നിരുന്ന ജര്‍മനിക്ക് അവസാനത്തെ പത്തുമിനിറ്റില്‍ നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചുവെങ്കിലും മുതലാക്കാനായില്ല. ഐറിഷ് പടയുടെ ഒടുവിലത്തെ നെറ്റു കുലുക്കലില്‍ വിളറിയത് ജര്‍മനിയും. ഫിഫാ റാങ്കിംഗില്‍ ഒന്നാം സ്ഥാനമാണ് ജര്‍മനിക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍