ലീമെറിക്കില്‍ 'ഇന്ത്യന്‍ സ്പേസ് പ്രോഗ്രാമും ഗാന്ധിസവും' സെമിനാര്‍ സംഘടിപ്പിച്ചു
Monday, October 13, 2014 7:32 AM IST
ലീമെറിക്: മാനവരാശിയുടെ ഉന്നമനത്തിനായാണ് ഇന്ത്യ സ്പേസ് പ്രോഗ്രാം വികസിപ്പിച്ചിട്ടുള്ളതെന്ന് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കെ.സി പ്രദീപ്. മണ്‍സ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ലീമെറിക്കില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്പേസ് പ്രോഗ്രാമും ഗാന്ധിസവും എന്ന സെമിനാറില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

ആയിരക്കണക്കിനു ശാത്രജ്ഞരുടേയും വിദഗ്ധരുടേയും കഠിനപരിശ്രമമാണ് ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ രംഗത്തെ മുന്നേറ്റങ്ങള്‍. സ്പേസ് ഷട്ടിലുകള്‍ സൈക്കിളിലും കാളവണ്ടിയിലുമായി വച്ചുകെട്ടി കൊണ്ടുപോയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യക്ക്. അതില്‍നിന്നും ഇന്ത്യയെ ഇക്കാണുന്ന പുരോഗതിയിലേക്ക് നയിച്ചവര്‍ ഒട്ടേറെയാണെന്ന് അദ്ദേഹം ഓര്‍മിച്ചു. പിഎസ്എല്‍വിയുടെ വിജയങ്ങള്‍ ഇന്ത്യയെ മുന്നോട്ടു കുതിക്കാന്‍ പ്രേരിപ്പിച്ചതായി വിശദീകരിച്ചു.

ഇന്ത്യന്‍ സ്പേസ് പ്രോഗ്രാം, ഗാന്ധിസം വര്‍ത്തമാനകാല പ്രസക്തി എന്നീ വിഷയങ്ങളില്‍ നടത്തിയ സെമിനാര്‍ എല്‍സമ്മ രാജു ഉദ്ഘാടനം ചെയ്തു. ഒരോരുത്തരിലുമുള്ള കഴിവുകള്‍ കണ്െടത്തി വികസിപ്പിക്കുന്നതിന്‍ നാമെല്ലാവരും തയാറാകണമെന്ന് ഉദ്ഘാടനം ചെയ്യവേ അവര്‍ പറഞ്ഞു. കുട്ടികളിലെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ നിരന്തരം പ്രയത്നിക്കുന്നതോടൊപ്പം, മുതിര്‍ന്നവരിലെ കഴിവുകള്‍ കണ്െടത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ കഴിയണം. പാവങ്ങളുടെ രാജ്യമാണെങ്കിലും അതിന്റെ ശോഭ, ലോകം മുഴുവന്‍ പടരുന്നതായി എല്‍സമ്മ രാജു അഭിപ്രായപ്പെട്ടു.

'ഗാന്ധിയും ഗാന്ധിസവും വര്‍ത്തമാനകാല പ്രസക്തി' എന്ന വിഷയത്തില്‍ റ്റിജു ജോസഫ് പ്രഭാഷണം നടത്തി. ലോകത്താകമാനം അസ്വസ്തത പടര്‍ന്നു പിടിക്കുമ്പോള്‍ ഗാന്ധിജി ഉയര്‍ത്തിവിട്ട ആശയങ്ങളുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി പ്രയത്നിക്കുകയായിരുന്നില്ല: ജീവിച്ചുകാണിക്കുകയായിരുന്നു. സത്യസന്ധത ജീവിതത്തില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. സത്യാഗ്രഹം എന്ന മാര്‍ഗം ഇത്രത്തോളം ഉപയോഗിച്ച മറ്റൊരു നേതാവും ലോകത്തില്ല. ശാന്തിമാര്‍ഗവും അഹിംസയും ഓരോ ഇന്ത്യന്‍ പൌരനും പ്രോത്സാഹിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ചടങ്ങില്‍ രാജന്‍ ചിറ്റാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിനോ വര്‍ഗീസ് ആമുഖപ്രഭാഷണം നടത്തി. പ്രദീപ് രാംനാഥ്, തോമസ് രാജു, ബിനു ചാക്കോ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. ഷിജു ചാക്കോ സ്വാഗതും ജ്യോതിസ് വര്‍ഗീസ് നന്ദിയും പറഞ്ഞു.