യൂറോപ്പിലെ എബോള ഭീഷണി എങ്ങനെ, എത്രയളവില്‍, എവിടെവരെ ?
Thursday, October 9, 2014 7:47 AM IST
ബര്‍ലിന്‍: ആഫ്രിക്കയ്ക്കു പുറത്തുനിന്ന് എബോള വൈറസ് ബാധിക്കുന്ന ആദ്യ വ്യക്തിയായിരിക്കുന്നു സ്പെയ്നില്‍ നിന്നൊരു നഴ്സ്. ആഫ്രിക്കയില്‍ വച്ച് രോഗം ബാധിച്ച പലരും ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ എത്രത്തോളമാണ് യൂറോപ്പ് നേരിടുന്ന എബോള ഭീഷണി ?

ഇപ്പോഴത്തെ അവസ്ഥയില്‍ യൂറോപ്പില്‍ എബോള പടരാനുള്ള സാധ്യത വിരളമാണെങ്കിലും പൂര്‍ണമായി തള്ളിക്കളായാനാവില്ലെന്നാണ് പൊതു വിലയിരുത്തല്‍. രോഗബാധ പിടിപെട്ടാല്‍ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ ഇതിനകം സ്വീകരിച്ചിരിക്കുന്നു. രോഗബാധ സംശയിക്കപ്പെടുന്ന വിദേശ യാത്രികരെ അപ്പോള്‍ തന്നെ ഐസൊലേഷനിലേക്കു മാറ്റുന്നു. ഇവിടെനിന്ന് വൈറസ് പുറത്തേക്കു പോകാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു. ഇവിടെ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും കര്‍ശനമായ അണുനശീകരണത്തിനു വിധേയമാക്കുകയും ചെയ്യുന്നു.

എബോള രോഗികളെ എത്തിക്കാന്‍ ഉപയോഗിക്കുന്ന വിമാനത്തിനു വരെ പ്രത്യേക സംരക്ഷണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും സ്പാനിഷ് ക്ളിനിക്കിലെ നഴ്സിന് രോഗം പടര്‍ന്നു എന്ന വസ്തുത യൂറോപ്പിനാകമാനം ആശങ്ക പകരുന്നതാണ്.

എബോള വൈറസ് ഇക്കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഗിനിയ, ലൈബീരിയ, സിയെര ലിയോണെ എന്നിവിടങ്ങളിലായി 3400 ലധികം പേരുടെ മരണത്തിനു കാരണമായി. ലോകാരോഗ്യം സംഘടനയും നൈജീരിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു ഫലപ്രദമായ ചികിത്സ ഇനിയും വികസിപ്പിച്ചെടുത്തിട്ടില്ല.

രോഗം പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പത്തില്‍ താഴെ ശതമാനം മാത്രം സാധ്യതയാണ് വൈദ്യശാസ്ത്രം കല്‍പ്പിച്ചിട്ടുള്ളത്. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഈ രോഗം എളുപ്പത്തില്‍ പിടിപെടാം.

ലോകത്താകമാനം ഭീതി വിതച്ച് പടര്‍ന്നു പിടിക്കുന്ന എബോള വൈറസ് ബാധിച്ച രോഗികളെ പരിചരിക്കാന്‍ തയാറായിക്കഴിഞ്ഞുവെന്നാണ് ജര്‍മന്‍ ആശുപത്രികള്‍ വെളിപ്പെടുത്തുന്നത്. ഹൈടെക് ഐസൊലേഷന്‍ വാര്‍ഡുകളാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ആശുപത്രികള്‍ കാലേകൂട്ടി തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു. വെസ്റ് ആഫ്രിക്കയില്‍ ഉദ്ഭവിച്ച രോഗം അവിടെനിന്നുള്ള യാത്രക്കാരിലൂടെ ഏതു രാജ്യത്തുമെത്താന്‍ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആശുപത്രികളുടെ മുന്‍കരുതലുകള്‍.

ലൈബീരിയയിലെ സേവനത്തിനിടെ എബോള വൈറസ് ബാധിച്ച് യുഎന്‍ ഡോക്ടറെ ജര്‍മനിയിലെ ലൈപ്സിഗില്‍ ചികിത്സിക്കാന്‍ എത്തിച്ചു. നഗരത്തിലെ ആദ്യ എബോള രോഗിയായാണ് ഇദ്ദേഹം, ജര്‍മനിയിലെ മൂന്നാമത്തെ രോഗിയും.

ലൈപ്സിഗിലെ സെന്റ് ജോര്‍ജ് ക്ളിനിക്കില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലാണ് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. ലൈബീരിയക്കാരനാണ് രോഗി.

ഉഗാണ്ടയില്‍ നിന്നുള്ള രോഗിക്ക് നേരത്തെ ഫ്രാങ്ക്ഫര്‍ട്ടിലും സെനഗലില്‍ നിന്നുള്ളയാള്‍ക്ക് ഹാംബുര്‍ഗിലും നേരത്തേ ചികിത്സ നല്‍കിയിരുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ ചികിത്സ തുടരുകയാണ്. ഹാംബുര്‍ഗില്‍ രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സ്പെയിനില്‍ നിന്നുള്ള വൈദികന്‍ ആഫ്രിക്കയിലെ ആതുരസേവനത്തിനിടെ എബോള പിടിപെട്ടു മരിച്ചു.ഇപ്പോള്‍ മാഡ്രിഡിലെ റോയല്‍ ആശുപത്രിയിലെ നഴ്സിന് രോഗം പിടിപെട്ടതായി സ്ഥരികരിച്ചെന്ന മാത്രമല്ല ആശുപത്രിയിലെ മുപ്പതോളം നഴ്സുമാര്‍ നീരിക്ഷണത്തിലുമാണ്. എബോള ബാധിച്ച നഴ്സ് ഉപയോഗിച്ചിരുന്ന ഗ്ളൌസ് ഊരിയപ്പോള്‍ സ്വന്തം മുഖത്തു സ്പര്‍ശിച്ചതാണ് രോഗം പകരാന്‍ കാരണമെന്ന് വെളിപ്പെടുത്തുന്നു.

എബോള പനിയുടെ സാന്നിധ്യം; ലക്ഷണങ്ങള്‍ തിരിച്ചറിയാം

വായുവിലൂടെ വ്യാപിക്കുമെന്ന പേടി വേണ്ട. പക്ഷെ രോഗിയുടെ സ്പര്‍ശനം, വിയര്‍പ്പ്, തുമ്മല്‍ എന്നിവയിലൂടെ വൈറസ് പകരും. ശരീരത്തിലെ ദ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. വൈറസ് പിടിപെട്ട് രണ്ടു മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെയുള്ള സമയത്താവും രോഗത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. പനിയെ കൂടാതെ തൊണ്ടവേദന, തലവേദന, പേശികളുടെ വേദന വയറിളക്കം, ശര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും എബോള വൈറസ് ബാധിച്ചവരില്‍ കാണുന്നുണ്ട്. വൈറസുകള്‍ കരളിനെയും വൃക്കയെയും ബാധിക്കുന്നതോടെ രക്തസ്രാവവും ഉണ്ടാകും. ലോലമായ രക്തധമനികളെ വൈറസുകള്‍ ആക്രമിക്കുന്നതിനാല്‍ കണ്ണ്, കാത്, വായ്, എന്നിവിടങ്ങളില്‍ നിന്നും രക്തസ്രാവം ഉണ്ടാവും. കണ്ണിന്റെ കൃഷണമണിയല്ലാത്ത ഭാഗം ചുവന്നു തടിക്കും. ശരീര ചര്‍മത്തില്‍ കരിവാളിച്ച് രൂപാന്തരപ്പെടും.

ഇതിനോടകം വൈറസ് പിടിപെട്ട രോഗിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം സാവകാശമായി തകരാറിലാക്കി പിന്നീട് മരണവും സംഭവിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍