ഇന്ത്യക്കാരുടെ സുഹൃത്ത് ഡോ. ഡൈഷ്മാന്‍ അന്തരിച്ചു
Tuesday, October 7, 2014 8:18 AM IST
എസന്‍: ജര്‍മനിയിലെ ഇന്ത്യാക്കാരുടെ സുഹൃത്തും ഹോണററി കോണ്‍സൂലുമായ ഡോ. ഹൈന്‍സ് ഹോര്‍സ്റ് ഡൈഷ്മാന്‍ (88)അന്തരിച്ചു. ജര്‍മനിയിലെ എസനിലായിരുന്നു അന്ത്യം.

ആഗോള തലത്തില്‍ വിലക്കുറവിന്റെ ഷൂ കട എന്ന വിശേഷണമുള്ള ഡൈഷ്മാന്‍ ഷൂ കട ശൃംഖലയുടെ ഉടമയാണ് ഡോ. ഡൈഷ്മാന്‍. ഇന്ത്യാക്കാരോട് പ്രത്യേക മമത പുലര്‍ത്തിയിരുന്ന ഇദ്ദേഹം എസനില്‍ ഇന്ത്യന്‍ ഔട്ട്സോഴ്സിംഗ് സര്‍വീസിനു വേണ്ട സഹായങ്ങള്‍ നിര്‍ലോഭമായി നല്‍കിയിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റിനു കീഴിലായി എസനില്‍ ഔട്ട്സോഴ്സിംഗ് സംവിധാനത്തിന് വേണ്ട ഒത്താശകളും സഹായങ്ങളും ഡോ. ഡൈഷ്മാന്‍ നേതൃത്വം കൊടുത്താണ് പ്രവര്‍ത്തിച്ചിരുന്നത്.

മെഡിസിനിലും തിയോളജിയിലും ഡോ.ബിരുദം നേടിയെങ്കിലും അധികകാലം ആ മേഖലയില്‍ നില്‍ക്കാതെ ചെരുപ്പു നിര്‍മാണവുമായി ബിസിനസ് രംഗത്തെത്തിയ ഡൈഷ്മാന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഇരുപത്തിമൂന്നു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി ഡൈഷ്മാന്റെ ബിസിനസ് സാമ്രാജ്യം പന്തലിച്ചു നില്‍ക്കുന്നു. 3,500 ഔട്ട്ലെറ്റുകളിലായി മുപ്പത്തിയ്യായിരം ജോലിക്കാരാണ് ഡൈഷ്മാന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. 3.9 യൂറോ മില്യാര്‍ഡ് ആസ്തിയുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് മകനാണ്. 167 മില്യന്‍ ജോടി ചെരുപ്പുകളാണ് ഇദ്ദേഹം ഒരു വര്‍ഷത്തില്‍ ഉത്പാദിപ്പിക്കുന്നത്. 2006 ല്‍ 1000 ഔട്ട്ലെറ്റുകളാണ് ഇദ്ദേഹം ജര്‍മനിയില്‍ തുടങ്ങിയത്.

ബിസിനസ് ലാഭത്തിന്റെ സിംഹഭാഗവും കാരുണ്യപ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്ന ഡൈഷ്മാന്‍ ഉത്തരേന്ത്യയിലെ നിരവധി ഗ്രാമങ്ങള്‍ ദത്തെടുത്ത് വേണ്ടസഹായം നല്‍കിവരുന്നത് പാവപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ ദീനാനുകമ്പയുടെ മകുടോദാഹരണമാണ്. ഇന്ത്യ, ടാന്‍സാനിയ, മൊള്‍ഡാവു, ഗ്രീസ്, ജര്‍മനി എന്നീ രാജ്യങ്ങളിലായി രണ്ടുലക്ഷം പേരെ സാമ്പത്തികമായി സഹായിക്കുന്ന ഇദ്ദേഹം തികഞ്ഞ ഒരു ഈശ്വരവിശ്വാസിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍