കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള അസാധാരണ സിനഡ് തുടങ്ങി
Monday, October 6, 2014 7:42 AM IST
വത്തിക്കാന്‍സിറ്റി: കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്മാരുടെ അസാധാരണ സിനഡിന് വത്തിക്കാനില്‍ തുടക്കമായി. ഫ്രാന്‍സിസ് മാര്‍പാപ്പാ സ്ഥാനമേറ്റതിനുശേഷം നടക്കുന്ന ആദ്യത്തെ സിനഡാണിത്. ഇതിന് മുമ്പ് രണ്ടുതവണയാണ് സഭ അസാധാരണ സിനഡ് വിളിച്ചുചേര്‍ത്തിട്ടുള്ളത്.

ഇരുനൂറിലേറെ റോമന്‍ കത്തോലിക്കാ മെത്രാന്‍മാരും സഭാംഗങ്ങളായ ദമ്പതികളുമുള്‍പ്പെടെ 250 പേരാണ് രണ്ടാഴ്ച നീളുന്ന ഈ അസാധാരണ സിനഡില്‍ പങ്കെടുക്കുന്നത്. വിവാഹമോചനം, പുനര്‍വിവാഹം, ഗര്‍ഭനിരോധനം, സ്വവര്‍ഗവിവാഹം തുടങ്ങിയ ആധുനിക ലോകത്ത് കുടുംബജീവിതം നേരിടുന്ന വെല്ലുവിളികളാണ് സിനഡിലെ മുഖ്യചര്‍ച്ചാവിഷയം.

വിവാഹം, വിവാഹമോചനം, ഗര്‍ഭനിരോധനം, സ്വവര്‍ഗപ്രേമം തുടങ്ങിയ വിവാദ വിഷയങ്ങളും വരും ദിവസങ്ങളില്‍ സിനഡ് ചര്‍ച്ച ചെയ്യും. 15 ദിവസമാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഏതു വിഷയത്തിലും ബിഷപ്പുമാര്‍ സ്വതന്ത്രമായി അഭിപ്രായം പറയണമെന്നാണ് മാര്‍പാപ്പ നിര്‍ദേശിച്ചിരിക്കുന്നത്.

ഞായറാഴ്ചയാരംഭിച്ച സിനിഡിന്റെ മുന്നോടിയായി ശനിയാഴ്ച വൈകിട്ട് സെന്റ് പീറ്റേഴ്സ് സ്കയറില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് പാപ്പാ നേതൃത്വം നല്‍കിയിരുന്നു. അസാധാരണ സിനഡ് ഈ മാസം 19 ന് സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍