മാരത്തോണില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് കെനിയക്കാരന്‍
Sunday, September 28, 2014 9:28 AM IST
ബര്‍ലിന്‍: മാരത്തോണില്‍ ലോക റെക്കോര്‍ഡ് തീര്‍ത്ത ഡെന്നീസ് കിമെറ്റോ എന്ന ജര്‍മന്‍ കെനിയക്കാരന്‍ ബര്‍ലിനില്‍ ചരിത്രമഴുതി. മാരത്തോണില്‍ കിരീടം നേടാന്‍ രണ്ടു മണിക്കൂറും രണ്ടു മിനിറ്റും അന്‍പതിയേഴു സെക്കന്റുമാണ് കിമെറ്റോയ്ക്ക് വേണ്ടി വന്ന സമയം. മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ഇത്തവണ ബര്‍ലിന്‍ അന്താരാഷ്ട്ര മാരത്തോണില്‍ ചരിത്രഗാഥ കുറിച്ചത്. അവസാനത്തെ രണ്ടു കിലോമീറ്റര്‍ മാത്രം ഓടിത്തീര്‍ക്കാന്‍ ശേഷിച്ച സമയത്ത് നേടിയ കുതിപ്പാണ് കിമെറ്റോയ്ക്ക് ലൈന്റ് അത്ലറ്റിക് മല്‍സരത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് ഭേദിയ്ക്കാന്‍ സഹായിച്ചതെന്ന് വിജയിച്ചശേഷം നടത്തിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മുപ്പതുകാരനായ കിമെറ്റോ കെനിയക്കാരായ മറ്റു ഏഴുപേരെ പിന്‍തള്ളിയാണ് നാല്‍ത്തിയൊന്നാമത് ബര്‍ലിന്‍ മാരത്തോണില്‍ വിജയം നേടിയത്. ഇതോടെ മാരത്തോണിലെ (42.195 കിമീ) ഏറ്റവും പുതിയ റെക്കോര്‍ഡുമായി ലോകത്തിന്റെ നിറുകയിലെത്തിയെന്നു മാത്രമല്ല സമ്മാനത്തുകയായ 1,20,000 യൂറോയ്ക്ക് പുറമേ 50,000 യൂറോ പ്രീമിയവും ലോകറെക്കോര്‍ഡ് ഭേദിച്ചതിന് 40,000 യറോയും, അധിക ബോണസായ 30,000 യറോയും കിമെറ്റോയ്ക്ക് സ്വന്തമായി. സെപ്റ്റംബര്‍ 28 ഞായറാഴ്ച രാവിലെയാണ് ബര്‍ലിന്‍ മാരത്തോണ്‍ നടന്നത്. ബിഎംഡബ്ള്യു, ടാറ്റാ കണ്‍സള്‍ട്ടന്‍സി, അഡിഡാസ് തുടങ്ങിയ വന്‍കിട കമ്പനികളായിരുന്നു മാരത്തോണിന്റെ സ്പോണ്‍സര്‍മാര്‍.(ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷനാണ്(ഐഎഎഎസ്) മല്‍സരം നടത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ ബര്‍ലിന്‍ മാരത്തോണില്‍ ജേതാവായ വില്‍സണ്‍ കിപ്സാംഗിനെ (രണ്ടു മണിക്കൂര്‍ മൂന്ന് മിനിറ്റ് ഇരുപത്തിമൂന്ന് സെക്കന്റ്) കിമോറ്റോയ്ക്ക് മറികടക്കാനായതും ഇത്തവണ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷം ടോക്യോ, ബോസ്റണ്‍ എന്നിവിടങ്ങളില്‍ നടന്ന മാരത്തോണിലും കിമോറ്റോ വിജയിച്ചിരുന്നു.

മുന്‍ റെക്കോര്‍ഡുകള്‍ ഇങ്ങനെ.

സു യുണ്‍ ബോക്(കൊറിയ) 1947, 2:25.39 ബോസ്റണ്‍,
സെര്‍ജി പോപ്പോവ് (സോവ്യറ്റ് യൂണിയന്‍)1958, 2:15.17 സ്റോക്ഹോം,
ഡെറിക് (ഓസ്ട്രേലിയ) ആന്റ്വെര്‍പ് 1969, 2:08.33(നെതര്‍ലാന്റ്സ്),
ബിലാനെ ഡിന്‍സാമോ(എത്യോപ്യ) 1988, 2:06.50 റോട്ടര്‍ഡാം,
ഖാലിദ് ഖനോസി(മൊറോക്കോ) 1999, 2:05.42 ചിക്കാഗോ,
ഹൈലെ ഗെബ്രസ്ലാസി(എത്യോപ്യ) 2008, 2:03.59 ബര്‍ലിന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍