പിതാവിന്റെ വഴിയേ മകനും; ഷൂമി മകന്‍, മിക് ജൂണിയര്‍
Wednesday, September 24, 2014 6:17 AM IST
ബര്‍ലിന്‍: ഫോര്‍മുല വണ്‍ റെയ്സിംഗ് ലോകത്ത് പിതാവ് ചക്രവര്‍ത്തിയായി വിരാജിക്കുന്നതു കണ്ടതു മാത്രമല്ല, സ്കീയിംഗ് അപകടത്തില്‍ മാരകമായി പരുക്കേറ്റ സ്വന്തം പിതാവിന്റെ വീഴ്ചയ്ക്കും ദൃക്സാക്ഷിയായിരുന്നു അവന്‍. അവന്റെ പേര് മിക്ക്, മിക്ക് ഷൂമാക്കര്‍ എന്നു പറഞ്ഞാല്‍ പൂര്‍ണം, സാക്ഷാല്‍ മൈക്കിള്‍ ഷുമാക്കറുടെ മകന്‍.

വയസ് പതിനഞ്ചേ ആയിട്ടുള്ളൂ. ഫോര്‍മുല വണ്‍ ട്രാക്കിലിറങ്ങുക പോയിട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പോലും പ്രായമായിട്ടില്ല. പക്ഷേ, ഈ പ്രായത്തില്‍ പറ്റുന്നൊരു റെയ്സിംഗുണ്ട്. അതു കാര്‍ട്ടിംഗാണ്. ഫോര്‍മുല വണ്‍ റെയ്സിംഗിന്റെ അനുജനെന്നു വേണമെങ്കില്‍ വിളിക്കാം കാര്‍ട്ടിംഗിനെ. 102 -ാം നമ്പര്‍ ചെറിയ ഫെറാറിയില്‍ കുതിച്ച മിക്കിന് ചെറുപ്രായത്തില്‍തന്നെ എല്ലാം വഴങ്ങുമെന്നാണ് കാര്‍ട്ടിംഗ് വെളിവാക്കുന്നത്. പിതാവിന്റെ ഉയരങ്ങളെ കീഴടക്കുന്ന മകനാണന്ന് കാലം തെളിയിക്കുമെന്ന് തീര്‍ച്ച.

ഇപ്പോള്‍ കാര്‍ട്ടിംഗ് റെയ്സില്‍ വൈസ് ലോക ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മിക്ക്. ഇക്കഴിഞ്ഞ ദിവസം ഫ്രഞ്ച് നഗരമായ എസെയിലായിരുന്നു മല്‍സരം. ഫൈനലില്‍ ബ്രിട്ടന്റെ ഇനാം അഹമ്മദിന്റെ മുന്നില്‍ തലനാരിഴയ്ക്കാണ് ഒന്നാം സ്ഥാനം നഷ്ടമായത്. എങ്കിലും അവന്‍ അറിയപ്പെടുന്നത് മിക്ക് ജൂണിയറെന്നാണ്. ആദ്യത്തെ മേജര്‍ വിജയത്തിന്റെ സന്തോഷം പൂര്‍ണമായി പങ്കുവയ്ക്കാന്‍ പിതാവിന് സാധിക്കുന്നില്ലല്ലോ എന്നതു മാത്രമാണ് സങ്കടം. അതും ഏഴുതവണ കിരീടം ഉയര്‍ത്തിയ ഷൂമാക്കര്‍ ഇപ്പോള്‍ വിധിയുടെ ഇരയായി യാതൊന്നും കാണാതെ കേള്‍ക്കാതെ ജനീവയിലെ സ്വഭവനത്തില്‍ കഴിയുകയാണ്. റിഹാബിലിറ്റേഷന്‍ തെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന ഷൂമി ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ പക്ഷം.

ഒപ്പം, ഇതില്‍ തൃപ്തനല്ലെന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നു മിക്ക് ജൂണിയര്‍. ലോക ചാമ്പ്യന്‍ഷിപ്പ് തന്നെയാണ് ലക്ഷ്യം. വൈസ് ചാമ്പ്യന്‍ഷിപ്പില്‍ തൃപ്തിയില്ല. അതെ, ഇവന്‍ ഷൂമിയുടെ യഥാര്‍ഥ പിന്‍ഗാമി തന്നെ. എണ്‍പതുകളില്‍ ഷൂമി കാര്‍ട്ടിംഗ് രംഗത്തു വന്നതുമുതല്‍ ജര്‍മനി, മാത്രമല്ല യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വിജയം നേടിയിരുന്നു. പന്ത്രണ്ടാമത്തെ വയസുമുതല്‍ വളയം കൈയിലേന്തിയ ചാമ്പ്യനാണ് ഷൂമിയെന്ന സീനിയര്‍ ഷൂമാക്കര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍