ഹാനോവര്‍ എക്സിബിഷനില്‍ പങ്കാളിത്ത രാജ്യമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചു
Tuesday, September 23, 2014 4:54 AM IST
ബര്‍ലിന്‍: അടുത്ത വര്‍ഷത്തെ ഹാനോവര്‍ മെസെയില്‍(എക്സിബിഷന്‍) സഖ്യരാഷ്ട്രമായി പങ്കെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ലോകത്തെ ഏറ്റവും വലിയ വ്യവസായിക വാണിജ്യമേളയാണ് ഹാനോവര്‍ മെസെ. ഐടി, എനര്‍ജി, വ്യാവസായിക സാമഗ്രികള്‍, പരിസ്ഥിതി സാങ്കേതികം തുടങ്ങിയ മേഖലയിലെ നൂതന കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും അതിനെപ്പറ്റിയുള്ള ഗവേഷണങ്ങളുമാണ് ഏഴുദിനങ്ങളായി എക്സിബിഷനില്‍ ഒരുക്കുന്നത്. ഹാനോവര്‍ മെസെ അധികാരികളും കേന്ദ്ര വാണിജ്യവകുപ്പുമാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണിതെന്ന് ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മിഷായേല്‍ സ്റെയ്നര്‍ അഭിപ്രായപ്പെട്ടു. മേളയില്‍ സഹകരിക്കുന്നതു വഴി ഇന്ത്യയ്ക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും അന്താരാഷ്ട്ര കമ്പനികളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാധിക്കും. രാജ്യത്തെ നിര്‍മാണ മേഖലയ്ക്കും ഇതു വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംരഭത്തില്‍ സഹകരിക്കുന്ന ഇന്ത്യയ്ക്ക് രാജ്യത്തെ ജര്‍മന്‍ എംബസി അഭിനന്ദനം അറിയിച്ചു. ഹാനോവര്‍ മെസെയില്‍ മുമ്പ് 2006 ല്‍ ഇന്ത്യ പങ്കാളിത്തരാജ്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഇന്ത്യയില്‍ നിന്ന് 350 പ്രദര്‍ശകരും 5700 സന്ദര്‍ശകരും മേളയില്‍ പങ്കെടുത്തിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും മേളയില്‍ എത്തിയിരുന്നു.

ജര്‍മനിയിലെ വ്യവസായിക നഗരമായ ഹാനോവറില്‍ 2015 ഏപ്രില്‍ 12 മുതല്‍ 17 വരെയാണ് മേള സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍