സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ കൂദാശ സെപ്റ്റംബര്‍ 28 ന്
Saturday, September 20, 2014 6:53 AM IST
കൊപ്പേല്‍ (ടെക്സസ്): നവീകരണം പൂര്‍ത്തിയാകുന്ന സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തിന്റെ കൂദാശാകര്‍മ്മവും പുനഃപ്രതിഷ്ഠയും സെപ്റ്റംബര്‍ 28 ന് (ഞായര്‍) സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികത്വം വഹിക്കും. സെന്റ് അല്‍ഫോന്‍സാ ദേവാലയ വികാരി ഫാ. ജോണ്‍സ്റി തച്ചാറയും മറ്റു വൈദികരും ചടങ്ങുകളില്‍ സഹകാര്‍മികരാകും. നൂറു കണക്കിന് വിശ്വാസികള്‍ സാക്ഷ്യം വഹിക്കുന്ന കൂദാശാ കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കും.

അല്‍ഫോന്‍സാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ ഒക്ടോബര്‍ 12 നാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ അമേരിക്കയില്‍ ഷിക്കാഗോ രൂപതയുടെ കീഴില്‍ 2008 ല്‍ ഈ ദേവാലയം സ്ഥാപിതമായത്. 180 കുടുംബങ്ങള്‍ അംഗങ്ങളായി തുടങ്ങിയ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ഇപ്പോള്‍ 400 ല്‍ പരം കുടുംബങ്ങളും അത്രയും തന്നെ മതപഠന വിദ്യാര്‍ഥികളും ഉള്ള ഇടവകസമൂഹത്തിന്റെ സ്വപ്നസാഫല്യമാണ് ഈ ദേവാലയ നവീകരണം.

ദേവാലയ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 13 ന് ഓശാന ഞായറാഴ്ച നടന്നു. തുടര്‍ന്ന് ഫാ ജോണ്‍സ്റി തച്ചാറയുടെ നേതൃത്വത്തില്‍ പാരീഷ് കൌണ്‍സിലിന്റെയും ഇടവാകാംഗങ്ങളുടെയും അക്ഷീണ പരിശ്രമത്തില്‍ ദ്രുതഗതിയിലാണ് ആരധാനലയതിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. ഇടവക സമൂഹത്തിന് മുഴുവന്‍ തിരുകര്‍മ്മങ്ങളിലും പങ്കുചേരുവാന്‍ വിസ്തൃതിയില്‍ മനോഹരമായ അള്‍ത്താരയോടുകൂടിയ ആരാധാനാലയമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

ജൂണ്‍ എട്ടിന് (ഞായര്‍) മാര്‍ ജേക്കബ് അങ്ങാടിയത്ത് ആശീര്‍വദിച്ച് ആരംഭിച്ച പുതിയ പാര്‍ക്കിംഗ് ലോട്ടിന്റെ നിര്‍മാണവും ഇതോടൊപ്പം പൂര്‍ത്തിയായി.

സെന്റ് അല്‍ഫോന്‍സാ ഇടവക, കൊപ്പേല്‍ സിറ്റിയില്‍ തന്നെ സ്വന്തമായി വാങ്ങിച്ച സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സിന്റെ (സെമിത്തേരി) അടിസ്ഥാനശിലാ വെഞ്ചരിപ്പും ഇതോടൊപ്പം നടക്കും.

കൂദാശാചടങ്ങുകളുടെയും ആഘോഷ പരിപാടികളുടെയും വിജയത്തിനായി ഫാ. ജോണ്‍സ്റി തച്ചാറ, ഇടവക ട്രസ്റിമാരായ ജോയ് സി. വര്‍ക്കി, തോമസ് കാഞ്ഞാണി, സെബാസ്റ്യന്‍ വലിയപറമ്പില്‍, ജൂഡിഷ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍