മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
Thursday, September 18, 2014 7:25 AM IST
മാഞ്ചസ്റര്‍: എംഎംഎയുടെ ഓണാഘോഷ പരിപാടികള്‍ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി, മലയാള സിനിമയുടെ യുവസംവിധായകന്‍ ബോബന്‍ സാമുവല്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

മൈലുകളോളം ദൂരങ്ങളില്‍ കഴിയുമ്പോഴും നാടിനെയും ഭാഷയേയും കലകളേയും മറക്കാതെ ആ സംസ്കാരം കാത്തു സൂക്ഷിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു എല്ലാ വിജയവും ആശംസിച്ചു. പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഫാദര്‍ തോമസു തൈക്കൂട്ടം, യുയുകെഎംഎ പ്രസിഡന്റ് വിജി പൈലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അധ്യക്ഷപ്രസംഗത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബോബന്‍ സാമുവലിനു എംഎംഎയിലെ എല്ലാ അംഗങ്ങളുടെ പേരില്‍ പ്രത്യേകം സന്തോഷം അറിയിക്കുകയും നന്ദി പറയുകയും ചെയ്തു. ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും വിജയം ആശംസിക്കുകയും ചെയ്തു. കൂടാതെ ബോബനെ കൊണ്ടു വരുവാന്‍ വീസക്കും മറ്റുമായി സഹായിച്ച സുനില്‍ തോമസിനും മാത്യു ജെയിംസിനും പ്രത്യേകം നന്ദി പറഞ്ഞു.

കലാപരിപാടികള്‍ക്കു തുടക്കം കുറിച്ചുകൊണ്ടു സാജു കാവുംഗയുടെ നേതൃത്വത്തില്‍ വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് ഏഴു തുഴക്കാര്‍ ഒരുമിച്ചു തുഴയെറിഞ്ഞു വന്ന ചുണ്ടന്‍ വള്ളവും കേരള സാരിയും പട്ടുവസ്ത്രങ്ങളും അണിഞ്ഞ വരിയായി നടന്നു നീങ്ങിയ മലയാളി മങ്കമാരും കുട്ടികളും. പിന്നാലെ മുത്തുകുടയും ആര്‍പ്പുവിളികളുമായി മാവേലിയെ വേദിയിലേക്കു ആനയിച്ചു. ഇതിനിടയിലേക്കു കടന്നുവന്ന പുലിയും വേട്ടക്കാരനുമെല്ലാം ചേര്‍ന്നപ്പോള്‍ ആഘോഷലഹരി പാരമ്യത്തില്‍ എത്തിയിരുന്നു.

മാവേലിയായി വന്ന ഷാജി കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ ഓരോന്നും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവ ആയിരുന്നു. നിഷ, ദീപ, ബെന്‍സി എന്നിവര്‍ ചേര്‍ന്നു 12 മങ്കമാരെ ഉള്‍പ്പെടുത്തി അണിച്ചെരുക്കിയ തിരുവാതിരയും എംഎംഎയുടെ വളര്‍ന്നു വരുന്ന കലാകാരികളെ ഉള്‍പ്പെടുത്തി അനീഷയുടെ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ച മോഹിനിയാട്ടവും റോയി ഗ്രൂപ്പിന്റെ ഓണപാട്ടും ജെമിനി ഹരീഷ് കുട്ടികളെ അണിനിരത്തി അവതരിപ്പിച്ച മാവേലികഥയും പ്രിന്‍സിന്റെ നേതൃത്വത്തില്‍ അണിച്ചെരുക്കിയ ആണ്‍കുട്ടികളുടെ ഡാന്‍സും. നിഷ, ദീപ എന്നിവരുടെ നേതൃത്വത്തില്‍ അണിച്ചെരുക്കിയ കുട്ടികളുടെ ഡാന്‍സും ബിന്ദു അനീഷ്, വിന്‍സി പ്രമോദ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്കിറ്റും ചിചസ്റ്ററിലെ വിന്‍സന്റ് ജോസഫ് ഡയറക്ട് ചെയ്ത 'അമ്മ' എന്ന കവിതയുടെ ദൃശ്യാവിഷാകാരവുമൊക്കെ മികച്ച നിലവാരം പുലര്‍ത്തി.

ശ്രീഷ്മയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഡാന്‍സും കൂടാതെ പാട്ടുകളും പ്രസംഗവും ആയപ്പോള്‍ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സന്തോഷവും ആത്മസംതൃപ്തിയും കൈവരിക്കാനായി. കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനര്‍ ജോര്‍ജ് വടക്കുചേരി സ്വാഗതവും ജോസഫ് മാത്യു എല്ലാവര്‍ക്കും നന്ദിയും പ്രകാശിപ്പിച്ചു. കലാപരിപാടികള്‍ക്കും ഹാന്‍സ് ജോസഫ്, ഷാജു ആന്റണി, ജോസ് അത്തിമറ്റം, തോമസ് അലക്സ്, ജനേഷ് നായര്‍, ജയന്‍ ശരത് നായര്‍, ജീമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജിസിഎസ്ഇ എ ലെവല്‍ പരീക്ഷകളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി. ജിസിഎസ്സിയില്‍ അലന്‍ ചെറിയാനും എ ലെവലില്‍ ജെന്‍സണ്‍ ജോസും അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.

ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബോബന്‍ സാമുവലിനു പ്രസിഡന്റ് മൊമന്റോ നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍