വിസ്മയമായി ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ 'ഉത്സവ് 2014'
Wednesday, September 17, 2014 5:13 AM IST
വിയന്ന: തുയിലുണര്‍ത്തുന്ന പാട്ടും ഐതിഹ്യങ്ങളുടെ പുനരവതരണവും കോരിത്തരിപ്പിക്കുന്ന നൃത്തനിര്‍ത്യങ്ങളുമായി ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ ഉത്സവ് 2014ന് ഗംഭീര സമാപനം. കലാ സന്ധ്യയുടെ തുടക്കത്തില്‍തന്നെ ഭാരതത്തിന്റെ 68-ാമത് സ്വാതന്ത്യ്രദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഹൃസ്വചിത്ര പ്രദര്‍ശനം ഏറെ ഹൃദ്യമായി. രാജ്യത്തിന്റെ സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ നാള്‍വഴികള്‍ സ്റ്റേജില്‍ തെളിഞ്ഞത് തികച്ചും വികാരഭരിതമായിരുന്നു.

ഓസ്ട്രിയയിലെ തൊഴിലാളി സംഘടനയുടെ (ആര്‍ബൈതര്‍ കാമര്‍) പ്രമുഖ നേതാവ് റൂഡി കാസ്കെ മുഖ്യാഥിതിയായിരുന്ന ചടങ്ങില്‍, ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയുടെ സ്ഥാനപതിയെ പ്രതിനിധീകരിച്ച് ഡെപ്യുട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍, വിയന്നയിലെ ഇന്റഗ്രെഷനും സ്ത്രികള്‍ക്കും ഉപഭോക്തൃ കാര്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രതിനിധി സഫാക് അക്കേയി എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. ഓസ്ട്രിയയിലെ ജീവിച്ചുകൊണ്ട് ഇന്ത്യക്കാര്‍ ഓസ്ട്രിയയ്ക്കും ഒപ്പം മാതൃരാജ്യത്തിനും നല്കുന്ന സംഭാവനകളെയും കലാ,സാംസ്കാരിക മേഖലകളില്‍ തുടരുന്ന മികവിനെയും അതിനുവേണ്ടി ഫൈന്‍ ആര്‍ട്സ് ഇന്ത്യ നടത്തുന്ന ശ്രമങ്ങളേയും അതിഥികള്‍ അഭിനന്ദിച്ചു.

ആര്‍ട്സ് ക്ളബ് സെക്രട്ടറി ഷാജി ചേലപ്പുറത്തിന്റെ ആമുഖത്തോടുകൂടി ആരംഭിച്ച കലാ,സാംസ്കാരിക സമ്മേളനം ഓസ്ട്രിയയില്‍ നിവസിക്കുന്ന പ്രവാസി മലയാളികള്‍ക്കും പുതുതലമുറയ്ക്കും അതേസമയം ഓസ്ട്രിയക്കാരായ വ്യക്തികളെയും ഉള്‍പ്പെടുത്തി ഇന്റഗ്രെഷന് ഊന്നല്‍ നല്‍കി സംഘടിപ്പിച്ചത് സവിശേഷ അനുഭവമായി. സംഘടനയുടെ പ്രസിഡന്റ് സജി മതുപ്പുറത്ത് സ്വാഗതം ആശംസിച്ചു. സോജ ചേലപ്പുറവും ആല്‍ഫിന്‍ തേനംകുഴിയിലും അവതരിപ്പിച്ച മഹാബലിയുടെയും പാണനാരുടെയും വരവോടുകൂടിയാണ് കലാപരിപാടികള്‍ ആരംഭിച്ചത്.

സംഘടനയിലെ കുട്ടികള്‍ അവതരിപ്പിച്ച ക്ളാസിക്കല്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സും മികവുറ്റതായപ്പോള്‍ മുതിര്‍ന്നവര്‍ അവതരിപ്പിച്ച തിരുവാതിരയും സ്കിറ്റും ഏറെ പ്രശംസ പിടിച്ചുപറ്റി. പുരുഷന്മാരായ മുതിര്‍ന്ന അംഗങ്ങള്‍ അവതരിപ്പിച്ച വേറിട്ട തിരുവാതിരകളി നിറഞ്ഞ കൈയടിയോടെയാണ് കാണിക്കല്‍ വരവേറ്റത്. പരിപാടിയുടെ മധ്യഭാഗത്ത് സിറിയക്ക് ചെറുകാട് ആലപിച്ച ഗാനം സദസിനെ പോയകാലത്തിന്റെ സുഖസ്മരണകളിലേയ്ക്ക് കൂട്ടികൊണ്ടുപോയി. മാറ്റു രാജ്യക്കാര്‍ അവതരിപ്പിച്ച നൃത്തവും ഓം ആന്‍ഡ് ശാന്തി ഗ്രൂപ്പിന്റെ ബോളിവുഡ് ഡാന്‍സും ഗുജാറാത്തി നൃത്തവും സദസിനെ ചലിപ്പിച്ചപ്പോള്‍ കമുദിനി കൈന്തല്‍ ടീമിന്റെ ഭാരതനാട്യവും ക്ളൌഡിയ അഞ്ചേരിലും നീതു ഐക്കരെട്ടും നയിച്ച സെമി ക്ളാസിക്കല്‍ നൃത്തവും കലാസന്ധ്യയെ പ്രൊഫഷണല്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി. മാര്‍ട്ടിന്‍ പടിക്കകുടിയും ജാസ്മിന്‍ ചെറിയാനും അവതാരകരായി എത്തിയതും പരിപാടിയുടെ മികവ് വര്‍ധിപ്പിച്ചു.

ഓണാഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ തംമ്പോല മത്സരങ്ങള്‍ക്ക് ഘോഷ് അഞ്ചേരിലും സന്തോഷ് പനച്ചിക്കലും നേതൃത്വം നല്‍കി. ജോയല്‍ ജോര്‍ജ് കുഴിയില്‍, റോയി തെക്കുംകോയില്‍, നിതിന്‍ ഐക്കരേട്ടു, ജോയിക്കുട്ടി പൂമ്കൊട്ടയില്‍, ബിനു മാര്‍ക്കോസ്, മോഹന്‍ പ്രെട്ട്നര്‍, ജിം ജോര്‍ജ്, മാത്യു ജോസഫ് തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിന് സാങ്കേതിക സഹായം നല്‍കി. ജനറല്‍ സെക്രട്ടറി പ്രദീപ് പൌലോസ് നന്ദി പറഞ്ഞു. വിയന്നയിലെ കഗ്രാനിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ദേശിയ ഗാനത്തോടുകൂടി ഉത്സവ് 2014 സമാപിച്ചു.

റിപ്പോര്‍ട്ട്; ജോബി ആന്റണി