കലാവിസ്മയം തീര്‍ത്ത് വിയന്ന മലയാളി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Wednesday, September 3, 2014 8:05 AM IST
വിയന്ന: വിഎംഎയുടെ 40-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് വിയന്നയിലെ ലീസിംഗില്‍ നടത്തിയ കലാവിരുന്ന് വ്യത്യസ്തത കൊണ്ടും കലാമേന്മകൊണ്ടും അവിസ്മരണീയമായി. പ്രായവ്യത്യാസമില്ലാതെ പുതിയ തലമുറയും വേദി കൈയടക്കിയപ്പോള്‍ കാഴ്ച്ചക്കാരുടെ മുഖത്ത് ഒരേ ഭാവം. അതിമനോഹരം.

കഴിഞ്ഞ രണ്ടുമാസത്തെ നിരന്തരമായ പരിശീലനങ്ങള്‍ക്കൊടുവിലാണ് മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ തങ്ങളുടെ കഴിവ് വേദിയില്‍ പ്രകടിപ്പിച്ചത്. വൈകുന്നേരം ആറിന് ആരംഭിച്ച കലാവസന്തം കാണുവാനെത്തിയ നിറഞ്ഞ സദസ് അവസാന കലാപരിപാടിവരെയും തുടര്‍ന്നത് പരിപാടികളുടെ വിജയമായി.

വിഎംഎ അതിന്റെ സ്ഥാപനത്തിന്റെ 40-ാമത് വാര്‍ഷികാഘോഷവേളയില്‍ സ്ഥാപക വൈസ് പ്രസിഡന്റ് ആയിരുന്ന കൊച്ചു ത്രേസ്യാ കിഴക്കേകരയെ പൊന്നാടയണിയിച്ച് ആദരിച്ചു.

സ്ഥാപക പ്രസിഡന്റ് ജോസ് കിഴക്കേകരയുടെ ഭാര്യയാണ് കൊച്ചു ത്രേസ്യ. പ്രശസ്ത സമൂഹികപ്രവര്‍ത്തക പദ്മശ്രീ സിസ്റര്‍ സുധാ മുഖ്യാ

തിഥിയായിരുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ രാജീവ് മിശ്ര, ജില്ലാ ഭരണാധികാരി ഗെരാള്‍ഡ്, ബിഷോപ്പ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ആര്‍ട്സ് ക്ളബ് സെക്രട്ടറി പോള്‍ ബാബു തട്ടില്‍ നടക്കിലാന്റെ പരിചയപ്പെടുത്തലോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പ്രസിഡന്റ് മാത്യൂസ് കിഴക്കെക്കര സ്വാഗത പ്രസംഗം നടത്തി.

40-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് സാബു പള്ളിപ്പാട്ട് എഡിറ്ററായി പ്രസിദ്ധീകരിച്ച സുവനീയര്‍ 'ഉദയം' ആദ്യപ്രതി കൊച്ചുത്രേസ്യാ കിഴക്കേക്കരയ്ക്ക് നല്‍കി സിസ്റര്‍ സുധ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

കലാതരഗിണി മേരി ജോണ്‍ ഒരുക്കിയ ജംബോ ഓപ്പണിംഗ് ഡാന്‍സോടുകൂടിയായിരുന്നു കലാപരിപാടികളുടെ തുടക്കം. 53 പേരണിനിരന്ന ഓപ്പണിംഗ് ഡാന്‍സില്‍ ഓണം എന്ന ഐതിഹം, പുലികളി, കുമ്മാട്ടിക്കകളി, തിരുവാതിരകളി, മോഹിനിയാട്ടം, മാര്‍ഗംകളി എന്നീ വ്യത്യസ്ത കലാമാര്‍ഗത്തിലൂടെ വരച്ചുകാട്ടുകയായിരുന്നു.

തുടര്‍ന്നങ്ങോട്ട് കലാരൂപങ്ങളുടെ പ്രവാഹമൊരുക്കി സംഘാടകര്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. മേരിജോണ്‍ ഒരുക്കിയ കോസല രാജകുമാരി, 40 വയസിനുമുകളില്‍ പ്രായമുള്ള പുരുഷന്‍മാരേ അണിനിരത്തി വി.ശെന്തില്‍ കുമാറൊരുക്കിയ റിഥം ഓഫ് ബംഗര, വിന്‍സന്റ് പയ്യപ്പള്ളിയും ഷീജ ചെറുകാടും ചേര്‍ന്ന് ഒരുക്കിയ ഓലഞ്ഞാലിക്കുരുവി, സ്ളാന്‍സി ഊക്കനും സഘവും അവതരിപ്പിച്ച ശശികല ചാര്‍ത്തിയ, സൌമ്യ വെളിയത്തൊരുക്കിയ രാക്കിളിപ്പാട്ട് എന്ന സംഘനൃത്തം, ലെറ്റ്സി വട്ടനിരപ്പേല്‍ ഒരുക്കിയ സോഫ്ലൈ എന്ന നൃത്തങ്ങള്‍, 40 വയസിനു മുളില്‍ പ്രായമുള്ള വനിതകളെ അണിനിരത്തി മേഴ്സി തട്ടില്‍ നടക്കിലാന്‍ കാഴ്ചവച്ച പ്രണയം മുതല്‍ മാംഗല്യം വരെ എന്ന സംഘനൃത്തം, ആതിര തളിയത്ത് ഒരുക്കിയ ഹോണര്‍ ഇന്‍ ക്യൂന്‍, ഒമേയ ഒമേയ എന്ന ഹിന്ദി ഡാന്‍സ്, സ്ളാന്‍സിയും ബിനു ഊക്കനും ചേര്‍ന്നൊരുക്കിയ പതിനേഴിന്റെ പൂങ്കരളില്‍, ബിജു ജോര്‍ജ് ഒരുക്കിയ മഴകാത്തിരിക്കുന്ന കര്‍ഷകന്റെ കദനകഥ പറയുന്ന 'ഹൃദയവയ
ല്‍മേളം' എന്ന കോല്‍ക്കളി. ബെനോംതട്ടില്‍ നടക്കിലാന്‍ ഒരുക്കിയ കൊണ്‍ട്രോളേര്‍സ്, നമിത ജോര്‍ജ് കൂട്ടുമ്മല്‍ ഒരുക്കിയ ബോളിവുഡ് ഡാന്‍സ്, ആതിര കെവിന്‍ തളിയത്ത് ഒരുക്കിയ ടുജെഎം ഡാന്‍സ്, ജോ അലക്സ് ഒരുക്കിയ റൌഡി റാത്തോര്‍ ഡാന്‍സ്, ഗീതു ചിന്മയയും സംഘവും ഒരുക്കിയ ബോളിവുഡ്, ഹോളിവുഡ് ഡാന്‍സ് എന്നീ കലാവിഭവങ്ങള്‍ക്കു പുറമെ, മിഥുന്‍ പി. ബോബന്‍ എഴുതി മേരി ജോണ്‍ സംവിധാനം ചെയ്ത്, 62 പേരെ അണിനിരത്തിയ കേരളീയം എന്ന ആക്ഷേപഹാസ്യ ഹിറ്റും അരങ്ങേറി.

കേരളീയത്തിലെ അച്ചുതാനന്ദനും ഉമ്മന്‍ചാണ്ടിയും അഭിനയമികവില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. അച്ചുതാനന്ദനായി ജയിംസ് വടക്കേച്ചിറയും ഉമ്മന്‍ചാണ്ടിയായി മാത്യുസ് കിഴക്കേക്കരയും മന്ത്രിയായി ജോമോന്‍ പുതിയിടവും തിരുവഞ്ചൂരായി സിജോ കുന്നുമ്മേലും മാണിസാറായി ടോമി പുതിയിടവും മഹാബലിയായി റോവിന്‍ പെരെപ്പാടനും കള്ളുകുടിയനായി സണ്ണി മണിയന്‍ചിറയും ജയലളിതയായി മേഴ്സിയും വേഷമിട്ടു. ദേശീയ ഗാനാലാപനത്തോടെ വിയന്ന മലയാളി അസോസിയേഷന്റെ 40മത് വാര്‍ഷികം ചരിത്രമായി മാറി.

കംപ്യുട്ടര്‍ ആനിമേഷന്‍ ആന്‍ഡ് സൌണ്ട് ജോബി മുരിക്കനാനിക്കല്‍, സുനിഷ് മുണ്ടിയനി എന്നിവരാണ് നിര്‍വഹിച്ചത്. അവതാരകരായി ദിവ്യാ പുതിയിടവും ടെജോ കിഴാക്കെകരയും പരിപാടികള്‍ ആദ്യാവസാനം നിയന്ത്രിച്ചു. ബിന തുപ്പത്തി കൃതജ്ഞത പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍