എടിഎം ഫീസ് മാനദണ്ഡം മാറ്റി റിസര്‍വ് ബാങ്ക് ഉത്തരവ്
Saturday, August 16, 2014 5:03 AM IST
ഫ്രാങ്ക്ഫര്‍ട്ട്/മുംബൈ: ഇന്ത്യയിലെ എടിഎമ്മുകളുടെ ഉപയോഗത്തിന് നിരക്ക് ഏര്‍പ്പെടുത്തുന്നതിന് റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ സൌജന്യമായി ഉപയോഗിക്കുന്നതിന് ഉള്ള പരിധി ആറു മെട്രോ നഗരങ്ങളില്‍ മാസം മൂന്ന് തവണയായി പരിമിതപ്പെടുത്തി. രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍ നിലവിള്ളതുപോലെ അഞ്ചുതവണ വീതം സ്വന്തം അക്കൌണ്ടുള്ള എടിഎമ്മില്‍ നിന്നും മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും സൌജന്യമായി പണം പിന്‍വലിക്കാം.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദ്രാബാദ്, ബംഗ്ളൂര്‍ എന്നീ നഗരങ്ങളിലാണ് മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ സൌജന്യമായി ഉപയോഗിക്കുന്നതിനുള്ള പരിധി ഒരു മാസം മൂന്നായി കുറച്ചത്. മൂന്നു തവണയില്‍ കൂടുതല്‍ എടിഎമ്മുകള്‍ ഉപയോഗിച്ചാല്‍ ഓരോ തവണയും 20 രൂപ വീതം നിരക്ക് ബാങ്കുകള്‍ക്ക് ഈടാക്കാം.

എല്ലാ എടിഎം കൌണ്ടറുകളിലും സൌജന്യമായി പണം പിന്‍വലിക്കാവുന്ന തവണ എത്രയാണെന്നും എത്ര ഫീസ് ഈടാക്കുമെന്നും ബാങ്കിന്റെ എടിഎം കൌണ്ടറിന് മുമ്പില്‍ എഴുതിവയ്ക്കണമെന്ന് നിര്‍ദേശിക്കുന്നു. മെട്രോ നഗരങ്ങളിലെ എടിഎമ്മുകള്‍ക്ക് പ്രത്യേകം തിരിച്ചറിയാവുന്ന വിധത്തില്‍ സ്റിക്കര്‍ പതിക്കണമെന്നും ഇന്നലെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഉത്തരവില്‍് പറയുന്നു.
മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ ബംഗളൂരില്‍ എടിഎമ്മില്‍ ആക്രമിക്കപ്പെട്ട ശേഷം സുരക്ഷ വര്‍ധിപ്പിക്കാനാണ് നിരക്കുകള്‍ ഏര്‍പ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടത്. രണ്ടു തവണയില്‍ കൂടുതലുള്ള മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിന് രാജ്യമെങ്ങും നിരക്ക് ഈടാക്കാന്‍ അനുവദിക്കണം എന്നാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് റിസര്‍വ് ബാങ്ക് അനുവദിച്ചില്ല.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍