എബോളയ്ക്കെതിരേ പരീക്ഷണ മരുന്ന് പരിഗണനയില്‍
Tuesday, August 12, 2014 8:13 AM IST
ബര്‍ലിന്‍:എബോള വൈറസിനെതിരേ പരീക്ഷണ മരുന്നുകള്‍ പ്രയോഗിക്കുന്ന കാര്യം ലോകാരോഗ്യ സംഘടന പരിഗണിക്കുന്നു. മാരക വൈറസ് രോഗം എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞ സാഹചര്യത്തിലാണിത്.

പരീക്ഷണവാക്സിന്‍ ഉപയോഗിക്കുന്നതിന്റെ ധാര്‍മികവശം ആലോചിക്കാന്‍ സംഘടന യോഗം ചേര്‍ന്നു. രോഗം പടര്‍ന്നുപിടിച്ച പശ്ചിമ ആഫ്രിക്ക പരിഭ്രാന്തിയിലാണ്. രോഗം പടരാതിരിക്കാന്‍ പ്രദേശത്തുള്ള രാജ്യങ്ങള്‍ ഗതാഗതത്തിനും ഭക്ഷ്യസാധന ഇറക്കുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജനങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് പൂര്‍ണമായി അംഗീകാരം ലഭിക്കാത്ത മരുന്ന് ഉപയോഗിക്കുന്നത് പരിഗണിക്കുന്നത്.

രോഗം ബാധിച്ച രണ്ട് പുരോഹിതര്‍ക്ക് മാപ്പ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്ന് നല്‍കുന്നുണ്ട്. എബോളയ്ക്ക് മറ്റ് മരുന്ന് നിലവിലില്ലാത്ത സാഹചര്യത്തിലാണിത്. മരുന്നിന്റെ ഫലം ആശാവഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുഎസ് കമ്പനിയായ മാപ്പിന്റെ മരുന്ന് കുരങ്ങുകളില്‍ മാത്രമേ ഇതുവരെ പരീക്ഷിച്ചിട്ടുള്ളൂ എന്നാണ് ആരോപണം. കൂടാതെ ഇതിന്റെ ഉത്പാദനം പരിമിതവുമാണ്.

ഇതിനിടെ എബോള വൈറസ് ബാധിച്ച് മരിച്ചവരില്‍ ഒരു സ്പാനീഷ് വൈദികനും ഉള്‍പ്പെടുന്നു. പശ്ചിമ ആഫ്രിക്കയില്‍ മിഷനറിയായി പ്രവര്‍ത്തിച്ചുവന്ന വൈദികനാണ് മാഡ്രിഡിലെ ആശുപത്രിയില്‍ മരിച്ചത്. അസുഖ ബാധിതനായ മിഷനറി ഫാ. മിഗ്വല്‍ പജറെസിനെ (75) കഴിഞ്ഞയാഴ്ചയാണ് വിമാനമാര്‍ഗം സ്പെയിനില്‍ എത്തിച്ചത്.

1,848 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1013 ആയതായി ലോകാരോഗ്യ സംഘടന പറയുന്നു. ലൈബീരിയയിലാണ് ഏറ്റവുമധികം മരണം നടന്നിരിക്കുന്നത്. എബോള രോഗത്തിന് മരുന്ന് കണ്ടുപിടിക്കാത്തത് സ്ഥിതിയെ കൂടുതല്‍ വഷളാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍