എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Thursday, August 7, 2014 5:16 AM IST
എഡ്മണ്ടന്‍(കാനഡ): സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ മധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇടവക പെരുന്നാള്‍ ആയി ജൂലൈ 25,26,27 തീയതികളില്‍ ആഘോഷിച്ചു. 25 വ്യക്തികള്‍ പ്രസുദേന്തിമാരായി ഏറ്റെടുത്തു നടത്തിയ തിരുനാള്‍ തികച്ചും ഭക്തിസാന്ദ്രവും ആഘോഷപ്രദവുമായിരുന്നു. മൂന്നുദിവസങ്ങളിലും വിശ്വാസികള്‍ തികഞ്ഞ ആദരവോടെയാണ് പങ്കെടുത്തത്.

ജൂലൈ 25-ന് വൈകിട്ട് ഏഴിന് പെരുന്നാളിനു കൊടിയേറിയതോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. ഇടവക വികാരി റവ.ഫാ. ഡോ. ജോസ് പാലക്കീല്‍ ആണ് പെരുനാളിനു കൊടിയേറ്റ് നടത്തിയത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പ്രസുദേന്തിവാഴിക്കലും അതിനുശേഷം നൊവേനയും ലദീഞ്ഞും നടന്നു.

രണ്ടാം ദിവസത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് റവ.ഫാ. സില്‍വിച്ചന്‍ മാറാട്ടില്‍ മുഖ്യകാര്‍മികനായിരുന്നു. ഫാ. ഷിമിറ്റ്, റവ.ഡോ. ജോണ്‍ കുടിയിരിപ്പില്‍, ഫാ. സാജന്‍ പിന്‍ഡിയന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് നൊവേനയും ലദീഞ്ഞും അതിനെ തുടര്‍ന്ന് സ്നേഹവിരുന്നും ഇടവകയുടെ ചരിത്രത്തിലെ പ്രഥമ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും നടന്നു. സണ്‍ഡേ സ്കൂള്‍ ഒന്നാംസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് വിവിധ കലാപരിപാടികള്‍ നടത്തിയത്. മീറ്റിംഗിനുശേഷം രംഗപൂജയോടെ ആരംഭിച്ച കള്‍ച്ചറല്‍ പ്രോഗ്രാമില്‍ വിവിധ ക്ളാസുകളില്‍ നിന്നുള്ള ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോംഗ്, സ്കിറ്റ്, ബൈബിള്‍ സ്റോറി പറച്ചില്‍ എന്നിവ വിശ്വാസികളെ ആകര്‍ഷിച്ചു.

തിരുനാളിന്റെ മൂന്നംദിവസത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക വികാരി ജോണച്ചനോടൊപ്പം, റവ.ഫാ. ജയിംസ് ചിറ്റേത്തും റവ.ഫാ. പാട്രിക്കും കാര്‍മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, നൊവേനയും ലദീഞ്ഞും ആഘോഷമായ പ്രദക്ഷിണവും നടന്നു. പരിശുദ്ധ അമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും വി. തോമാശ്ശീഹായുടേയും, വി. അല്‍ഫോന്‍സാമ്മയുടേയും രൂപങ്ങള്‍ തോളിലേറ്റിയുള്ള പ്രദക്ഷിണത്തില്‍ അഞ്ഞൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ഇടവക തിരുനാളിന്റെ മൂന്നുദിവസങ്ങളിലും വിശുദ്ധ കുമ്പസാരത്തിനും അടിമവെയ്ക്കല്‍, മുടി, കഴുന്ന് എടുക്കല്‍ എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം സ്റാളും ലഘുഭക്ഷണശാലയും ഒരുക്കിയിരുന്നു. ഇടവക വികാരി ഫാ. ജോണ്‍ കുടിയിരുപ്പിലിന്റെ നേതൃത്വത്തില്‍ ഇടവക കമ്മിറ്റിക്കൊപ്പം വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചായിരുന്നു തിരുനാള്‍ ഏകോപിപ്പിച്ചത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം