ബര്‍ലിനില്‍ സര്‍വമത പ്രാര്‍ഥനാലയം ഒരുങ്ങുന്നു
Monday, August 4, 2014 7:59 AM IST
ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിന്‍ മത സൌഹാര്‍ദത്തിന് പുതിയ ഭാഷ്യം ചമയ്ക്കാനൊരുങ്ങുന്നു. റബിയും ഇമാമും പുരോഹിതനും ഒരേ കുടക്കീഴില്‍ അണിനിരന്ന് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും. സംഘര്‍ഷത്തിന്റെ പുതിയ കാലത്ത് അങ്ങനെയൊന്ന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണെങ്കില്‍ എല്ലാം തിരുത്താനുള്ള ഒരുക്കത്തിലാണ് ബര്‍ലിന്‍.

ഏകത്വത്തിന്റെ ഭവനം എന്ന പേരില്‍ ഒരേ കെട്ടിടത്തില്‍ മസ്ജിദും സിനഗോഗും ക്രിസ്ത്യന്‍ പള്ളിയും നിര്‍മിക്കാനാണ് പദ്ധതി. വ്യത്യസ്ത മത പശ്ചാത്തലങ്ങളിലുള്ളവര്‍ ഒന്നിച്ചിരിക്കാന്‍ വേദിയൊരുക്കുന്നത് പുതിയ അനുഭവമാകുമെന്ന് ബര്‍ലിന്‍ സെന്റ് പെട്രി പാരിഷ് വികാരി ഗ്രിഗര്‍ ഹോബെര്‍ഗ് പറഞ്ഞു.

ഗ്രിഗറിനൊപ്പം ഇതേ ആശയവുമായി രംഗത്തുള്ളത് ഇമാം ഖാദിര്‍ സന്‍സിയും ബര്‍ലിന്‍ റബി ടോവിയ ബെന്‍ കോറിനുമാണ്. മൂന്നു മതങ്ങളേയും ഒരു കുടക്കീഴില്‍ അണിനിരത്താന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പദ്ധതി രൂപകല്‍പ്പന ചെയ്യാന്‍ 2012 ല്‍ ആഗോള തലത്തില്‍ ആര്‍ക്കിടെക്ചര്‍മാരുടെ യോഗം വിളിച്ചിരുന്നു.

ബര്‍ലിനിലെ പെട്രിപ്ളാറ്റ്സ് ചത്വരത്തിലാണ് ഏകത്വത്തിന്റെ ഭവനം നിര്‍മിക്കുക. തെരക്കുപിടിച്ച നഗര പരിസരമായിട്ടും മരങ്ങള്‍ മൂടിക്കിടക്കുന്ന പെട്രിപ്ളാറ്റ്സ് ചത്വരം ജര്‍മനിയിലെ അറിയപ്പെട്ട സെന്റ് പെട്രി പള്ളി നിലനിന്ന സ്ഥലമാണ്.

രണ്ടാം ലോക യുദ്ധത്തില്‍ കാര്യമായ കേടുപാടുകള്‍ പറ്റിയ പള്ളി പിന്നീട് 1964ല്‍ കിഴക്കന്‍ ജര്‍മനിയാണ് തകര്‍ത്തത്. ഏകത്വത്തിന്റെ ഭവന നിര്‍മാണത്തിന് അധികൃതര്‍ അനുമതി നല്‍കിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍