ലിവര്‍പൂള്‍ സെന്റ് ഹെലന്‍സിലെ തിരുനാള്‍ ഭക്തിസാന്ദ്രമായി
Monday, July 28, 2014 4:35 AM IST
ലിവര്‍പൂള്‍: സെന്റ് ഹെലന്‍സ് ഹോളി ക്രോസ് ദേവാലയത്തില്‍ നടന്ന വിശുദ്ധ തോമാശ്ളീഹായുടേയും വിശുദ്ധ സെബാസ്ത്യാനോസിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ഭക്തി സാന്ദ്രമായി. നൂറു കണക്കിന് വിശ്വാസികള്‍ തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ തേടിയെത്തിയതോടെ നാട്ടിലെ ഒരു പള്ളിപെരുന്നാള്‍ കൂടിയ അനുഭവവുമായിട്ടാണ് വിശ്വാസികള്‍ മടങ്ങിയത്.

തൃശൂര്‍ രൂപത സഹായ മെത്രാന്‍ മാര്‍ റാഫോല്‍ തട്ടിലിനേയും ഫാ. മാത്യു ചുരപൊയ്കയില്‍, ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ്, ഫാ കോളിസ്, ഫാ പീറ്റര്‍, ഫാ. മാര്‍ട്ടിന്‍ തുടങ്ങിയവരെ താലപ്പൊലികളുടെ അകമ്പടിയോടെ സ്വീകരിച്ചതോടെ ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയ്ക്ക് തുടക്കമായി. വിശ്വാസത്തിനുവേണ്ടി ജീവന്‍ പരിത്യജിച്ചവരാണ് തോമാശ്ളീഹായുടേയും അല്‍ഫോന്‍സാമ്മയും സെബാസ്ത്യാനോസും.ഇവരുടെ ജീവിത മാതൃകയെ മുറുകെ പിടിച്ച് പ്രവാസ ജീവിതം ക്രിസ്തീയമാക്കി മാറ്റുവാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ദിവ്യബലിമധ്യ നല്‍കിയ സന്ദേശത്തില്‍ വിശ്വാസികളോടെ ആഹ്വാനം ചെയ്തു.

വിസ്റണ്‍, വാറിംഗ്ടണ്‍, വിഗണ്‍ ഫസാര്‍ക്കലി, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കാഴ്ചവയ്പില്‍ പങ്കെടുത്തു. ദിവ്യബലിയേ തുടര്‍ന്ന് പ്രദക്ഷിണത്തിനും തുടക്കമായി. ദേവാലയത്തെ വലംവച്ച് നടന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മീയ സായൂജ്യമായി. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ചശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം നടന്നു. പൌരോഹിത്യത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഫാ. മാര്‍ട്ടിനെ പ്രത്യേക ഉപഹാരം നല്‍കി. മാര്‍ റാഫേല്‍ തട്ടില്‍ ദിവ്യബലിമധ്യ ആദരിച്ചു. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും തിരുനാള്‍ വിജയത്തിനായി സഹകരിച്ചവര്‍ക്കും സെക്രട്ടറി നിമ്മി ജോണ്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍