അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും തമ്മില്‍ ധാരണ
Saturday, July 19, 2014 10:56 AM IST
കേംബ്രിഡ്ജ്: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമായി ധാരണയിലെത്തി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും സിബിസിഐ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു അറയ്ക്കലുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ്, മരിയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് റിസര്‍ച്ച് വിംഗിലെ നാനോ ടെക്നോളജിയുമായിട്ടാണ് യൂണിവേഴ്സിറ്റി ആദ്യം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഇവിടുത്തെ വിദ്യാര്‍ഥികളെ റിസര്‍ച്ചിന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേക്കും അവിടെനിന്നും യൂണിവേഴ്സിറ്റി ഗവേഷകര്‍ കോളജില്‍ എത്തിയും ആദ്യഘട്ടത്തില്‍ സഹായിക്കും. കൂടാതെ മികച്ച വിദ്യാര്‍ഥികള്‍ക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് ചെയ്യുന്നതിനുള്ള സൌകര്യവും യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വീഡിയ കോണ്‍ഫറന്‍സിലൂടെ കുട്ടികളുമായി സംവാദം നടത്താനുമാണ് ആദ്യഘട്ടത്തില്‍ ധാരണയായിരിക്കുന്നത്.

നിലവില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഇന്ത്യന്‍ ബാംഗളൂരിലെ ഐബിഎം, മുംബൈയിലെ ടാറ്റാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ആദ്യമായാണ് ഒരു സ്ഥാപനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കുന്നത്. ഇത് വരും നാളുകളില്‍ കേരളത്തിലെ വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുവാനും യൂണിവേഴ്സിറ്റിയുമായി സംയുക്ത സംരഭങ്ങള്‍ക്ക് ആക്കംകൂട്ടുവാനും കേളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ചടനങ്ങള്‍ സൃഷ്ടിക്കാനുമുള്ള പുത്തന്‍ ചുവടുവയ്പായി ഇതു മാറുമെന്നും ചര്‍ച്ചകള്‍ക്കുശേഷം മാര്‍ അറയ്ക്കല്‍ അഭിപ്രായപ്പെട്ടു.

യൂണിവേഴ്സിറ്റി സെന്‍ട്രല്‍ കൌണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ചര്‍ച്ചയില്‍ ഷെവലിയര്‍ വി.സി സെബാസ്റ്യന്‍, യൂണിവേഴ്സിറ്റി ഇന്റര്‍നാഷണലിലെ ഹെഡ് ഡോ. മണി നാരായണന്‍, സീനിയര്‍ റിസര്‍ച്ച് അനലിസ്റ് ഡോ. സുമി ഡേവിഡ്, കമ്യൂണിക്കേഷന്‍ അനലിസ്റ് റോയി തോമസ്, കൌണ്‍സിലര്‍ ടോം ആദിത്യ, അഡ്വ. ജോസഫ് ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍