കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കി കൊളോണ്‍ അതിരൂപതാധ്യക്ഷന്‍
Wednesday, July 16, 2014 7:15 AM IST
കൊളോണ്‍: കൊളോണ്‍ അതിരൂപതാധ്യക്ഷനായി കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയെ(57) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കര്‍ദ്ദിനാള്‍ ജോവാഹിം മൈസക്കനര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് കുറെ നാളുകളായി ആര്‍ച്ച്ബിഷപ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ് നിലവില്‍ ബര്‍ലിന്‍ അതിരൂപതാധ്യക്ഷനായ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയെ മാര്‍പാപ്പ നിയോഗിച്ചത്.

പുതിയ അധ്യക്ഷനെ നിയമിച്ചുകൊണ്ടുള്ള ഡിക്രി കൊളോണ്‍ അതിരൂപതാ ആസ്ഥാനത്തും വത്തിക്കാനിലും ഒരേ സമയത്താണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് കൊളോണ്‍ കത്തീഡ്രലിന്റെ മണികള്‍ ഉച്ചത്തില്‍ മുഴക്കി സന്തോഷ വാര്‍ത്ത വിശ്വാസികളെ അറിയിച്ചതോടെ കത്തീഡ്രല്‍ അങ്കണത്തിലേയ്ക്ക്് വിശ്വാസികളുടെ തള്ളിക്കയറ്റം ഉണ്ടായി. തുടര്‍ന്ന് നിയുക്ത ആര്‍ച്ച് ബിഷപ്പ് വോള്‍ക്കി കത്തീഡ്രലില്‍ എത്തി വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥിക്കുകയും അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്തു.

ഇന്ത്യാക്കാരുള്‍പ്പടെ രണ്ടു മില്യന്‍ കത്തോലിക്കരാണ് കൊളോണ്‍ അതിരൂപതയില്‍ ഉള്ളത്. ജര്‍മനിയില്‍ ഏറ്റവും അധികം വിശ്വാസികളുള്ള കത്തോലിക്കാ രൂപതയാണ് കൊളോണ്‍ അതിരൂപത. കത്തോലിക്കാ സഭയുടെ രാജകുമാരന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കര്‍ദ്ദിനാള്‍ തിരുസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് 57 വയസുകാരനായ റെയ്നര്‍ മരിയാ വോള്‍ക്കി. 1956 ഓഗസ്റ്് 18 ന് കൊളോണിലാണ് ഇദ്ദേഹം ജനിച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2011 ല്‍ കര്‍ദ്ദിനാളാക്കി ഉയര്‍ത്തുമ്പോള്‍ 55 വയസായിരുന്നു ആര്‍ച്ച്ബിഷപ് റൈനര്‍ മരിയ വോള്‍ക്കിക്ക്. 2011 ജൂലൈ രണ്ടിനാണ് ഇദ്ദേഹത്തെ ബര്‍ലിന്‍ ആര്‍ച്ച്ബിഷപ്പായി നിയമിച്ചത്. 2011 ല്‍ ബനഡിക്ട് പതിനാറാമന്റെ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ മുഖ്യസൂത്രധാരകന്‍ ഇദ്ദേഹമായിരുന്നു.

റിപ്പോര്‍ട്ട്; ജോസ് കുമ്പിളുവേലില്‍