ഫ്രാന്‍സിലെ പര്‍ദ നിരോധനം യൂറോപ്യന്‍ കോടതി ശരിവച്ചു
Wednesday, July 2, 2014 8:12 AM IST
ബ്രസല്‍സ്: മുഖം പൂര്‍ണമായി മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ ധരിക്കുന്നതിന് പൊതുസ്ഥലങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം യൂറോപ്യന്‍ മനുഷ്യാവകാശ കോടതി അംഗീകരിച്ചു.

മതപരവും ആശയപരവുമായ സ്വാതന്ത്യ്രം തടസപ്പെടുത്തലാണ് ഈ നിരോധനം എന്നാരോപിച്ച് ഇരുപത്തിനാലുകാരി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

മുഖം മറയ്ക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തുന്നതിന് 150 യൂറോ പിഴ ഈടാക്കാനും ഫ്രഞ്ച് നിയമം വ്യവസ്ഥ ചെയ്യുന്നു. 2010ല്‍ നിക്കോളാസ് സര്‍ക്കോസി ഫ്രഞ്ച് പ്രസിഡന്റായിരിക്കുമ്പോഴാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

പശ്ചിമ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാന്‍സ്. അഞ്ച് മില്യന്‍ മുസ്ലിങ്ങള്‍ ഇവിടെ താമസിക്കുന്നു. എന്നാല്‍, ഇതില്‍ 2000 സത്രീകള്‍ മാത്രമാണ് മുഖം മൂടുന്ന തരത്തിലുള്ള പര്‍ദ അണിയാന്‍ താത്പര്യപ്പെടുന്നതെന്നാണ് സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്.

മതപരമായ കാര്യത്തിലല്ല സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നതെന്നും മുഖം മറയ്ക്കുന്നതിനെതിരേ മാത്രമാണ് നിയമമെന്നും കോടതി വിലയിരുത്തി. സാമൂഹികമായ ആശയവിനിമയത്തില്‍ മുഖം കാണുക എന്നത് അനിവാര്യമാണെന്ന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍