ഫാഷന്‍ഫ്രൂട്ടിനായി ജീവിതം മാറ്റിവച്ച് ഓസ്ട്രിയന്‍ മലയാളി കുര്യന്‍ പേഴുംകാട്ടില്‍
Monday, June 30, 2014 7:56 AM IST
വിയന്ന: തൊള്ളായിരത്തി എഴുപതുകളുടെ അവസാനം കുര്യന്‍ ജോര്‍ജ് പേഴുംകാട്ടില്‍ ജീവിതത്തില്‍ സാമ്പത്തിക ഉന്നമനത്തിനായി ഓസ്ട്രിയയിലെത്തി. തൊഴിലന്വേഷണ പരമ്പരയുടെ അവസാനം ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അന്താരാഷ്ട്രവികസന ഏജന്‍സിയില്‍ തന്റെ ഭാവി ജീവിതം കുര്യന്‍ കണ്െടത്തി. കുര്യന്റെ ഭാര്യ എല്‍സി അന്ന് വിയന്നയില്‍ നഴ്സായിരുന്നു. കുര്യന്‍ എല്‍സി ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ റോബിനും സെബിനും.

1995ല്‍ കുര്യനും കുടുംബവും കുട്ടികളെ പഠിപ്പിക്കുവാനായി കേരളത്തിലെത്തി. വിയന്നയില്‍ ഐക്യരാഷ്ട്ര സഭയുടെ കംപ്യൂട്ടര്‍ സെക്ഷനില്‍ ജോലി ചെയ്തിരുന്ന കുര്യന്‍ തനിക്കറിയാവുന്ന പണി ഉപേഷിച്ച് ആ രംഗത്ത് മറ്റൊരു ജോലിക്കു ശ്രമിക്കാതെ തന്റെ പിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയ കാര്‍ഷിക വൃത്തിയിലേക്കു തിരിയുവാന്‍ തീരുമാനിച്ചു. അങ്ങനെ ഇടുക്കി ജില്ലയില്‍ കുറച്ചു തോട്ടം വാങ്ങി കുര്യനും എല്‍സിയും റബര്‍ കൃഷി അരംഭിച്ചു.

യൂറോപ്പിലെ സമ്പന്നതയില്‍ നിന്നും നാട്ടിലെ പരിമിതമായ സൌകര്യങ്ങളുപയോഗിച്ച് കൃഷിപണികളുമായി മുന്നോട്ടു പോകവെ ഒരു ദിവസം കുര്യന്റെ അടുത്ത സുഹൃത്ത് അദ്ദേഹത്തെ കാണുവാന്‍ വീട്ടിലെത്തി. കുര്യന് കുടിക്കുവാന്‍ കൈയില്‍ കരുതിയിരുന്ന പാഷന്‍ ഫ്രൂട്ട് സിറപ്പ് നല്‍കി. ആദ്യ കാഴ്ച്ചയില്‍ തന്നെ പ്രണയം എന്നു പറഞ്ഞപോലെ പാഷന്‍ ഫ്രൂട്ട് സിറപ്പ് കുര്യനെ കീഴ്പ്പെടുത്തിക്കളഞ്ഞു. കുര്യന്‍ അടങ്ങിയിരുന്നില്ല. പാഷന്‍ഫ്രൂട്ട് കൃഷിയെക്കുറിച്ച് പഠനങ്ങളും അന്വേഷണങ്ങളും ആരംഭിച്ചു.

ബ്രസീലില്‍ ജനിച്ചെന്ന് കരുതപ്പെടുന്ന പാഷന്‍ഫ്രൂട്ടിന്റെ ഗുണങ്ങള്‍ കണ്ടപ്പോള്‍ കുര്യന്റെ കണ്ണുതള്ളി. ചൈന, തായ്ലന്റ്,യൂറോപ്പ്, ലാറ്റിനമേരിക്കന്‍ എന്നിവടങ്ങളില്‍ ജനകീയമായ പാഷന്‍ഫ്രൂട്ട് സിറപ്പ് കേരളത്തിലും ജനകീയമാക്കുക എന്ന ദൌത്യം കുര്യന്‍ എറ്റെടുത്തു.

2010 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ സ്വന്തം യൂണിറ്റില്‍നിന്ന് സിറപ്പ് ഉത്പാദിപ്പിച്ചു. പരീക്ഷണം വിജയിച്ചതിനെത്തുടര്‍ന്ന് 2011 ല്‍ പാഷന്‍ ഫ്രൂട്ട് സിറപ്പ് നിര്‍മാണത്തിനായി ഒരു കമ്പനി രജിസ്റര്‍ ചെയ്തു. പാഷന്‍ ഡിലൈറ്റ് അങ്ങനെ വിപണിയിലെത്തി.

ഹൈറേഞ്ചില്‍ മാത്രം കൃഷി ചെയ്യുന്ന പാഷന്‍ ഫ്രൂട്ടുകള്‍ ശേഖരിച്ച് രാസവസ്തുക്കളും കൃത്രിമ രുചിവര്‍ധന വസ്തുക്കളും കലര്‍ത്താതെ പ്രകൃതിദത്തമായ ഫ്രൂട്ട് സിറപ്പ് അദ്ദേഹം ഉത്പദിപ്പിച്ച്, കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ വിറ്റഴിച്ചു വരുന്നു. തിരുവനന്തപുരം, എറണാകുളം, ചെന്നൈ, ബാംഗളൂര്‍,എന്നീ പട്ടണങ്ങളില്‍ സിറപ്പ് ഇന്ന് ലഭ്യമാണ്. പാഷന്‍ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ നല്ലയിനം നടീല്‍ വിത്തുകളും അദ്ദേഹം കര്‍ഷര്‍ക്കായി നന്‍കുന്നു.

കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ അധ്യാപകനായിരുന്ന കെ.ഒ വര്‍ക്കിസാറിന്റെ രണ്ടാമത്തെ മകനാണ് കുര്യന്‍. മൂന്ന് ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള (സാമ്പത്തികശാസ്ത്രം, ചരിത്രം, ദൈവശാസ്ത്രം) വര്‍ക്കിസാര്‍ ജോലികിട്ടിയാല്‍ പിന്നെ പഠനംകഴിഞ്ഞു എന്നു വിശ്വസിക്കുന്നവര്‍ക്ക് ഒരു മറുപടി കൂടിയാണ്. പഠനത്തോടുള്ള അമിതമായ ആഗ്രഹംമൂലം 84 -ാമത്തെ വയസിലാണ് തന്റെ മൂന്നാമത്തെ ബിരുദാനന്ത ര ബിരുദം (എംഎ തിയോളജി) ചെയ്തത്.

കൃഷിയും വായനയും ഹരമാക്കി മാറ്റിയ വര്‍ക്കി സാറില്‍ നിന്നുള്ള പ്രചോദനമാണ് കുര്യന്റെ കൃഷിപണിയിലുള്ള മുതല്‍മുടക്ക്. കുര്യന്റെ മാതാവ് തങ്കമ്മ എടത്വ കൊഴുപ്പക്കളം കുടുംബാംഗമാണ്. സഹോദരങ്ങള്‍ ഔസേപ്പച്ചന്‍ പേഴുംകാട്ടില്‍ (വിയന്ന), ആനി പാറത്താഴം (വിയന്ന),സിസ്റര്‍ സിസിലി,സിസ്റര്‍ എല്‍സി (ക്ളാരമഠം പാല), സിസ്റര്‍ ജിന്‍സി (ക്ളൂണി കോണ്‍വന്റ്), ശാലിനി ഇടയോടില്‍ (പൂഞ്ഞാര്‍), പ്രിന്‍സ് പേഴുംകാട്ടില്‍ (ഇംഗ്ളണ്ട്).

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍