സുവാരസിന് അഡിഡാസ് അയിത്തം കല്‍പ്പിച്ചു
Friday, June 27, 2014 8:20 AM IST
ബര്‍ലിന്‍: ആഗോളതലത്തില്‍ കായിക മേഖലയിലെ അനിഷേധ്യ സാന്നിധ്യമായ ജര്‍മന്‍ കമ്പനി അഡിഡാസ് ഉറുഗ്വേ താരം ലൂയി സുവാരസിന് അയിത്തം കല്‍പ്പിച്ചു. സുവാരസിനെ അടിസ്ഥാനമാക്കി പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിച്ചതോടെ സുവാരസിന്റെ കമ്പനിയുമായുള്ള എല്ലാ ബന്ധങ്ങളും താറുമാറായി.

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിനിടെ ഇറ്റലിയുടെ ജോര്‍ജിയോ ചില്ലനിയുടെ ചുമലില്‍ കടിച്ചതിനെ തുടര്‍ന്നാണ് അഡിഡാസിന്റെ സുവാരസിന്മേലുള്ള ശിക്ഷ. അടുത്ത ഒന്‍പതു മത്സരങ്ങളില്‍ നിന്ന് സുവാരസിന് ഫിഫാ വിലക്കിയിട്ടുള്ള സാഹചര്യത്തില്‍ മറ്റുകളിക്കാരുമായുള്ള സൌഹൃദത്തിന് സുവാരസിന്റെ പ്രവര്‍ത്തി മങ്ങലേല്‍പ്പിച്ചുവെന്നും കമ്പനി പറയുന്നു. ലോകകപ്പിന്റെ പ്രചാരണത്തിനുവേണ്ടി സുവാരസ് അഭിനയിച്ച പരസ്യ ചിത്രങ്ങളാണ് അഡിഡാസ് കമ്പനി പിന്‍വലിച്ചത്. കടിവീരനെന്നും നരഭോജിയെന്നും ഏറെ വിശേഷണം ലഭിച്ച സുവാരസ് ഇറ്റലിയുമായുള്ള മല്‍സരത്തോടെ കുപ്രസിദ്ധിയും നേടി.

കളിക്കളത്തിലെ പെരുമാറ്റ ദൂഷ്യം മറ്റുകളിക്കാരെയും ഫുട്ബോള്‍ ലോകത്തെയും കായികപ്രേമികളെയും വേദനിപ്പിച്ചുവെന്നും കമ്പനി പറയുന്നു.ഇത്തവണയും ലോകകപ്പില്‍ അഡിഡാസ് കമ്പനിയുടെ പന്താണ് (ബ്രസൂക്ക) മല്‍സരത്തിന് ഉപയോഗിക്കുന്നത്.

1949 ഓഗസ്റ് 18 ന് ജര്‍മനിയിലെ ഹെര്‍സോഗനാവുവിലാണ് കമ്പനി സ്ഥാപിതമായത്. ആഗോളതലത്തില്‍ അന്‍പതിനായിരത്തോളം ജോലിക്കാരുള്ള കമ്പനിയുടെ വിറ്റുവരവ് പോയവര്‍ഷം 15 മില്ല്യാര്‍ഡ് യൂറോയാണ്. കമ്പനിയുടെ പോയവര്‍ഷത്തെ ലാഭം 790 മില്യന്‍ യൂറോയാണ്. സ്പോര്‍ടസ് ആര്‍ട്ടിക്കിളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍