ഇന്ത്യയിലേക്ക് വീസാ ഓണ്‍ അറൈവല്‍ ജര്‍മനിക്കും ഈ വര്‍ഷം പ്രബല്യത്തിലാകും
Thursday, June 26, 2014 8:05 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്ക് ടൂറിസ്റ്റ് ആയി പോകുന്നവര്‍ക്ക് വീസാ ഓണ്‍ അറൈവല്‍ ജര്‍മനിക്കും ഈ വര്‍ഷം പ്രബല്യത്തിലാകുമെന്ന് ഇന്ത്യന്‍ ടൂറിസം വകുപ്പ് മന്ത്രി ശ്രീപാദ് യെസോ നായ്ക് ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരോട് വെളിപ്പെടുത്തി. വിദേശകാര്യ വകുപ്പ് (മിനിസ്ട്രറി ഓഫ് എക്സേറ്റണല്‍ അഫയേഴ്സ്) ഈ തീരുമാനം അംഗീകരിച്ചതായി വിദേശകാര്യ വകുപ്പ് വക്താവും അറിയിച്ചു.

അടുത്ത മൂന്ന് നാല് വര്‍ഷങ്ങളിലെ ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിപ്പിക്കാനാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. വിദേശകാര്യ വകുപ്പ് എടുത്ത വീസാ ഓണ്‍ അറൈവല്‍ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരിച്ചെന്നും ടൂറിസം വകുപ്പ് വക്താവ് പറഞ്ഞു. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഫിന്‍ലാന്‍ഡ്, ലംക്സംബൂര്‍ഗ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ വീസാ ഓണ്‍ അറൈവല്‍ പ്രോഗ്രാമില്‍ ഉള്ളത്. ഇപ്പോഴത്തെ പുതിയ തീരുമാനത്തില്‍ ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും വരും. താമസിയാതെ തന്നെ സ്പെയിന്‍, മാള്‍ട്ടാ എന്നീ രാജ്യങ്ങളും വീസാ ഓണ്‍ അറൈവല്‍ പ്രോഗ്രാമില്‍ കൂട്ടി ചേര്‍ക്കും.

ഇന്ത്യ 2010 മുതല്‍ 11 രാജ്യങ്ങള്‍ക്ക് ടൂറിസ്റ്റ് വീസാ ഓണ്‍ അറൈവല്‍ നടപ്പാക്കിയിരുന്നു. ഫിന്‍ലാന്‍ഡ്, ലക്സംബൂര്‍ഗ്, ജപ്പാന്‍, ന്യൂസ്ലാന്‍ഡ്, സിംഗപ്പൂര്‍, കംബോഡിയ, ഇന്തോനേഷ്യാ, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, ലാവോസ്, മ്യാന്‍മാര്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഏപ്രില്‍ 15, 2014 മുതല്‍ സൌത്ത് കൊറിയന്‍ പൌരന്മാര്‍ക്കും വീസാ ഓണ്‍ അറൈവല്‍ അനുവദിച്ചു. ജര്‍മന്‍കാര്‍ക്ക് ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വീസാ ഓണ്‍ അറൈവല്‍ ആക്കുമ്പോള്‍ ജര്‍മനിയും പരസ്പര പൂരകമായി (റിസിപ്രോക്ല്‍) ഇന്ത്യക്കാര്‍ക്കും ടൂറിസ്റ്റ് വീസാ ഓണ്‍ അറൈവല്‍ നടപ്പിലാക്കാന്‍ ഉടമ്പടി ഉണ്ടാക്കണം. അത് സാധ്യമാണെന്ന് ടൂറിസം മന്ത്രി ശ്രീപാദ് നായ്ക് പറഞ്ഞു.

ജനുവരി ഒന്നു മുതല്‍ മേയ് 31 വരെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ 9841 വീസാ ഓണ്‍ അറൈവല്‍ നല്‍കി. ഇത് 2013 വര്‍ഷത്തേക്കാള്‍ 19.1 ശതമാനം കൂടുതലാണ്. ഓരാ എയര്‍പോര്‍ട്ടുകളിലും വീസാ ഓണ്‍ അറൈവല്‍ നല്‍കിയ കണക്കുകള്‍ ഇപ്രകാരമാണ്: ന്യൂഡല്‍ഹി - 4711; മുംബൈ - 2001; ചെന്നൈ - 1249; ബാംഗളൂര്‍ - 620; കോല്‍ക്കത്ത- 610; കൊച്ചി - 293; ഹൈദരാബാദ് - 258; തിരുവനന്തപുരം - 99. വീസാ ഓണ്‍ അറൈവല്‍ നടപ്പാക്കിയിരിക്കുന്ന 12 രാജ്യങ്ങളില്‍ ഇന്ത്യയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന ടൂറിസ്റ്റുകളെ ഈ സൌകര്യത്തെപ്പറ്റി കൂടുതല്‍ ബോധവത്കരിക്കാന്‍ ടൂറിസം മന്ത്രി ടൂര്‍ ഓപ്പറേറ്റര്‍മാരെ ആഹ്വാനം ചെയ്തു. ഇതിനെപ്പറ്റിയുള്ള ബോധവത്കരണത്തിന്റെ കുറവാണ് ഈ സമ്പ്രദായത്തില്‍ വന്നിരിക്കുന്ന ഉപയോഗക്കുറവ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍